ആരവമുയരുന്നു വാനോളം: കൊല്ലത്തിന്റെ അഭിമാനവും

റസൂൽ പൂക്കുട്ടി
എസ് അനന്തവിഷ്ണു
Published on Nov 01, 2025, 12:53 AM | 1 min read
കൊല്ലം
ലോകം കാതോർത്ത ആ ശബ്ദവീചികൾ സൃഷ്ഠിച്ച സ്വര മാന്ത്രികൻ ഇനി സംസ്ഥാന ചലച്ചിത്ര അക്കാദമിയെ നയിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി കൊല്ലത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയാണ്. സാംബശിവന്റെ കഥാപ്രസംഗങ്ങളിലെ ശബ്ദ മോഡുലേഷൻകണ്ട് അതിൽ പ്രചോദനം കൊണ്ടു ശബ്ദമിശ്രണ ലോകത്തിലേക്ക് എത്തിയതാണ് റസൂൽ. അഞ്ചൽ വിളക്കുപാറ സ്വദേശിയായ റസൂൽ പൂക്കുട്ടിയാണ് മലയാളത്തിലെ ആദ്യ ഓസ്കാർ അവാർഡ് ജേതാവ്. കായംകുളം എംഎസ്എം കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ നിയമ പഠനം. 1955 പുണെ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് സൗണ്ട് എൻജിനിയറിങ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പുണെയിൽനിന്ന് പഠനം പൂർത്തിയാക്കിയ പൂക്കുട്ടി മുംബൈയിലേക്ക് തന്റെ ജീവിതം പറിച്ചുനട്ടു. പ്രൈവറ്റ് ടിക്കറ്റ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ, സഞ്ചയ് ലീലാ ബെൻസാലിയുടെ ബ്ലാക്കാണ് ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം മുസാഫിർ, ട്രാഫിക് സിഗ്നൽ, തസ് കഹാനിയൻ എന്ന ചിത്രങ്ങളും ചെയ്തു. ലോകം ഉറ്റുനോക്കുന്ന ഓസ്‌കാർ റെഡ് കാർപ്പറ്റിലേക്ക് സ്ലം ഡോഗ് മില്യണയറിലൂടെ ഇന്ത്യയുടെ അഭിമാനം ചിറക് വിരിച്ചപ്പോൾ ഇവിടെ കേരളത്തിൽ തെക്കേ അറ്റത്തുള്ള കൊല്ലവും ആഹ്ലാദാരവങ്ങൾ കൊടുമുടിയേറ്റി. 2009 ഓസ്‌കാർനേട്ടത്തിനു ശേഷം പഴശ്ശിരാജ, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ മലയാളചലച്ചിത്രങ്ങളിലും റസൂൽ പൂക്കുട്ടിയുടെ കൈയൊപ്പ് പതിഞ്ഞു. ഓസ്കാർ കൂടാതെ ബാബുരാ പുരസ്കാരം , ദേശീയ അവാർഡ്, ഗോൾഡൻ റീൽ പുരസ്കാരം, പത്മശ്രീ എന്നിവയെല്ലാം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.










0 comments