സംഘപരിവാറിന്റെ മെഗാസ്റ്റോർ പൂട്ടി; നിക്ഷേപകർ വഴിയാധാരം

സ്വന്തം ലേഖകൻ
Published on Sep 02, 2026, 12:49 AM | 1 min read
കൊല്ലം
ആകർഷകമായ വാഗ്‌ദാനങ്ങൾ നൽകി പ്രവാസികളിൽനിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച് സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റ് വൻ സാന്പത്തിക തിരിമറിയെത്തുടർന്ന് പൂട്ടി. ലാഭവിഹിതം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചവർ വഴിയാധാരമായി. സംഘപരിവാർ നേതൃത്വത്തിലുള്ള സഹകാർ ഭാരതി ശാസ്‌താംകോട്ട ഭരണിക്കാവിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റാണ് സാന്പത്തിക തട്ടിപ്പിനെ തുടർന്ന് പൂട്ടിയത്. 480പേരിൽനിന്ന് 1.75കോടി രൂപ നിക്ഷേപം സമാഹരിച്ച് ഭരണിക്കാവ്– കുണ്ടറ റോഡിൽ പാട്ടത്തിനെടുത്ത സ്വകാര്യ ഭൂമിയിൽ താൽക്കാലിക കെട്ടിടം നിർമിച്ച് 2021ൽ ആണ് സമൃദ്ധി മെഗാസ്റ്റോർ ആരംഭിച്ചത്. ആർഎസ്‌എസ്, ബിജെപി നേതാക്കൾ ഉൾപ്പെടുന്ന ഭരണസമിതി വർഷം അഞ്ചുശതമാനം ലാഭവിഹിതം നൽകുമെന്ന് വാഗ്‌ദാനംനൽകിയാണ് നിക്ഷേപം സമാഹരിച്ചത്. മെഗാസ്റ്റോർ പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപപോലും നിക്ഷേപകർക്കു ലഭിച്ചില്ല. താൽക്കാലിക കെട്ടിടനിർമാണം മുതൽ അഴിമതി നടന്നതായി നിക്ഷേപകർ പറയുന്നു. കെട്ടിടത്തിന്റെ നിർമാണച്ചെലവ് 70ലക്ഷം രൂപയിലധികമായി. സാധനങ്ങൾ സൂക്ഷിക്കാനുള്ള റാക്ക് ഉൾപ്പെടെ വാങ്ങിയതിലും അഴിമതി നടന്നതായി നിക്ഷേപകർ പറയുന്നു. ഭരണസമിതി അംഗങ്ങളിൽ ചിലർ സാധനങ്ങൾ കൊണ്ടുപോയ ഇനത്തിലും ലക്ഷങ്ങൾ ബാധ്യതയായി. തുടക്കത്തിൽ പതിനഞ്ചിലധികം തൊഴിലാളികൾ ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. പണം നിക്ഷേപിച്ചവരിൽ അധികവും ഗൾഫ് പ്രവാസികളാണ്. പണം തിരികെ ചോദിക്കുന്പോൾ ആർഎസ്‌എസ്– ബിജെപി നേതാക്കൾ കൈമലർത്തുകയാണെന്ന് നിക്ഷേപകർ പറയുന്നു. സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ നൽകിയ സ്ഥാപനങ്ങൾക്കും വൻ തുക കൊടുക്കാനുണ്ട്. നിക്ഷേപകർ പണം ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയതോടെ ആഗസ്‌ത് 23ന് സൂപ്പർമാർക്കറ്റ് പൂട്ടി. ബിജെപി, ആർഎസ്‌എസ് നേതാക്കളായ രാജേന്ദ്രൻപിള്ള പ്രസിഡന്റും ബിജുകുമാർ തൈയിൽ സെക്രട്ടറിയുമാണ്.










0 comments