പരാതി നൽകിയിട്ടും നടപടിയില്ല
ഹിന്ദുസേനയുടെ പേരിൽ തട്ടുകടകളിൽ ഗുണ്ടാപ്പിരിവ്

പരവൂർ
പരവൂരിലും സമീപപ്രദേശങ്ങളിലും തമിഴ്നാട് സ്വദേശികൾ നടത്തുന്ന തട്ടുകടകളിൽ ഹിന്ദുസേനയുടെ പേരിൽ ഗുണ്ടാപ്പിരിവെന്ന് പരാതി. പണം നൽകാത്തവരുടെ കട പൊളിക്കുമെന്നും കൊന്നുകളയുമെന്നുമാണ് ഭീഷണി. പൊഴിക്കരയിൽ തമിഴ്നാട് സ്വദേശി മുരുകേശൻ നടത്തുന്ന തട്ടുകടയിലാണ് അവസാനസംഭവം. കഴിഞ്ഞ ഞായറാഴ്ച വർക്കലയിൽനിന്നെത്തിയതായി പറഞ്ഞ മൂന്നുപേർ തങ്ങൾ ഹിന്ദുസേനയുടെ ഭാരവാഹികളാണെന്നും ഒരു ചാക്ക് അരിയുടെയും പയറിന്റെയും പണം നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഇവർ വധഭീഷണി മുഴക്കി. ഏതാനും മാസം മുമ്പും ഇതേസംഘം കടയിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചപ്പോൾ മുരുകനെ ആക്രമിച്ച് പണം കൈക്കലാക്കി. മുരുകേശന് ഫോണിൽ ഭീഷണിക്കോളുകൾ എത്തിയപ്പോൾ അയൽവാസിയും സാമൂഹിക പ്രവർത്തകനുമായ ഷൈൻ എസ് കുറുപ്പിനെ വിവരം അറിയിച്ചു. ഷൈൻ ഫോൺ വന്ന നമ്പരുകളിൽ വിളിച്ച് പണം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനെതിരെയും സംഘം വധഭീഷണി മുഴക്കി. തുടർന്ന് ഷൈൻ പരവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവത്തിൽ നടപടിയെടുക്കാനൊ അക്രമികളെ അറസ്റ്റ്ചെയ്യാനൊ പൊലീസ് തയ്യാറായിട്ടില്ല.










0 comments