കുട്ടികൾ കുറഞ്ഞു
ജോലി നഷ്ടമായത് 7 സ്കൂൾ പാചകത്തൊഴിലാളികൾക്ക്

സ്വന്തം ലേഖിക
Published on Jul 24, 2026, 12:15 AM | 1 min read
കൊല്ലം
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു, ജില്ലയിൽ ഏഴ് പാചകത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി. 500കുട്ടികൾക്ക് മുകളിലുള്ള ഒരു സ്കൂളിൽ രണ്ട് പാചകത്തൊഴിലാളികൾ വേണമെന്നാണ് സർക്കാർ നിയമം. അഞ്ച് സ്കൂളുകളിൽ 500ൽ താഴെ കുട്ടികള്‍ എത്തിയതിനെത്തുടർന്ന് ഇൗ സ്കൂളുകളിലെ ഒരോ പാചകത്തൊഴിലാളിക്ക് വീതമാണ് തൊഴിൽ നഷ്ടമായത്. കൂടാതെ കുട്ടികൾ ഇല്ലാതെ രണ്ട് സ്കൂൾ അടച്ചുപൂട്ടുകയും ചെയ്തു. സംസ്ഥാനത്ത് 119പേർക്കാണ് ഇത്തരത്തിൽ ജോലി ഇല്ലാതായത്. തൊഴിൽ നഷ്ടമുണ്ടായ തൊഴിലാളികൾ കൂടുതലുള്ളത് ജില്ലയിലാണ്. ജില്ലയിലെ സ്‌കൂളുകളിലെ ഒന്നുമുതൽ 10വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ 14,171 കുട്ടികളാണ് കുറഞ്ഞത്. കൂടുതലും കൊഴിഞ്ഞുപോക്കുണ്ടായത് സർക്കാർ സ്‌കൂളിലാണ്. കഴിഞ്ഞ വർഷം 2,14,627കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇത്തവണ 2,00,456ലെത്തി. അഞ്ചാം ക്ലാസിലാണ് എറ്റവുമധികം കുറവുണ്ടായത്. 3173പേർ. ഒന്നാം ക്ലാസിൽ 1986 കുട്ടികളും എട്ടാം ക്ലാസിൽ 2239 കുട്ടികളും കുറഞ്ഞു. സർക്കാർ സ്‌കൂളിൽ 7465 കുട്ടികളുടെയും എയ്‌ഡഡിൽ 6196 കുട്ടികളുടെയും കുറവുണ്ടായതാണ് പാചകത്തൊഴിലാളികൾക്ക് പ്രതിസന്ധിയായത്. 500കുട്ടികളുള്ള സ്കൂളുകളിൽവരെ രണ്ട് പാചകത്തൊഴിലാളികളെ നിയോഗിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ആവശ്യം പരിഗണിച്ചില്ല. എല്ലാ മാസവും അഞ്ചിനു മുമ്പായി ഓണറേറിയം നൽകുമെന്ന ധാരണയും ലംഘിക്കപ്പെട്ടു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കം തന്നെ ഓണറേറിയം മുടങ്ങി.










0 comments