കൊല്ലം– തേനി ദേശീയപാത
കടവൂർ– ആഞ്ഞിലിമൂട് നാലുവരിപ്പാതയുടെ രൂപരേഖയായി


സ്വന്തം ലേഖകൻ
Published on Jun 28, 2026, 01:20 AM | 1 min read
കൊല്ലം
കൊല്ലം– തേനി ദേശീയപാതയിൽ (183) കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയുടെ നിർമാണ സാങ്കേതിക രൂപരേഖ കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം പുറത്തിറക്കി. നിലവിലെ രണ്ടുവരിപ്പാതയെ 20 മീറ്റർ വീതിയുള്ള നാലുവരിപ്പാതയാക്കുമെന്നും ഇരുവശത്തും ഏഴുമീറ്ററില്‍ കാരിയേജ് വേകൾ (വണ്ടിപ്പാത) ഉണ്ടാകുമെന്നും രൂപരേഖയിൽ പറയുന്നു. ഒരു മീറ്റർ വീതിയുള്ള ഷോൾഡറുകൾ, മീഡിയൻ, യൂട്ടിലിറ്റി കോറിഡോർ, ആർസിസി ഡ്രെയ്‌നുകൾ, ടോ വാളുകൾ, റീട്ടെയിനിങ് വാളുകൾ, തെരുവുവിളക്കുകൾ എന്നിവയും ഉണ്ടാകും. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ പ്രത്യേക ബിൾഡ് അപ്പ് സെക്‌ഷൻ, ഗ്രാമീണ മേഖലകളിൽ ഓപ്പൺ കൺട്രി സെക്‌ഷൻ എന്നിവയും ഉണ്ടാകും. റീ അലൈൻമെന്റ് ആവശ്യമായി വരുന്നിടങ്ങളിൽ പ്രത്യേക ക്രോസ് സെക്‌ഷനുമാണ് രൂപരേഖ നിർദേശിക്കുന്നത്. ഭാവിയിൽ വാഹനഗതാഗതം വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സർവീസ് റോഡും ഉണ്ടാകും. കടവൂർ ബൈപാസ് ജങ്‌ഷൻ മുതൽ ചെങ്ങന്നൂരിന് സമീപം ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ആദ്യ റീച്ച് വികസനത്തിനായി 1663.15 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. ടോൾ പ്ലാസ മുതുപിലാക്കാട്ട് ഇരുപതുമീറ്ററിൽ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന കടവൂർ– ആഞ്ഞിലിമൂട് റീച്ചിൽ ശാസ്‌താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട് പ്രദേശത്ത് ടോൾ പ്ലാസ നിർമിക്കും. എട്ട് ലെയ്‌നുകളുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിനിടെ പുന്നമൂട് ജങ്ഷനും ഉൗക്കൻമുക്കിനും മധ്യേയാകും ടോൾ പ്ലാസ നിർമിക്കുക. 20 മീറ്റർ: ഭാവി വികസനത്തിന് തിരിച്ചടി നാലുവരിപ്പാത നിർമാണം ആദ്യം തീരുമാനിച്ച 24 മീറ്റർ വീതിയിൽനിന്ന് 20 മീറ്ററിലേക്ക് ചുരുക്കിയത് ഭാവി വികസനത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കൊല്ലം കലക്ടറേറ്റിൽ ചേർന്ന എംപിമാരുടെ യോഗത്തില്‍ വീതി 24 മീറ്റർ എന്ന് തീരുമാനിച്ചിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിലും 24 മീറ്ററാണ്. എന്നാൽ, എൻ കെ പ്രേമചന്ദ്രൻ എംപി നടത്തിയ രഹസ്യനീക്കത്തിൽ വീതി 20 മീറ്ററായി ചുരുക്കിയെന്നാണ് ആക്ഷേപം. ഇതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തിയിരുന്നു.










0 comments