ഇടിക്കൂട്ടിലെ മൂത്തോന്‍
കൊല്ലത്തിന്റെ പൊന്മാന്‍

ഷെഹിന്‍ഷാ
Published on Sep 18, 2025, 01:28 AM | 1 min read
കൊല്ലം
ഇടിച്ചു തോല്‍പ്പിക്കാനോ? അതും കൊല്ലംകാരന്‍ പരിശീലിപ്പിക്കുന്ന ടീമിനെ. നടക്കില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച് ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍നിന്ന് മെഡലുകള്‍ വാരിക്കൂട്ടി കൊല്ലത്തിന്റെ പൊന്മാന്‍. വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് വനിതാ വിഭാഗം കോച്ചും കൊല്ലം സ്വദേശിയുമായ ഡി ചന്ദ്രലാല്‍ ഇന്ത്യയ്ക്ക് അഭിമാനര്‍ഹമായ നേട്ടം സമ്മാനിച്ചത്. 10 വിഭാഗങ്ങളില്‍ പരിശീലിപ്പിച്ചതില്‍ നാലെണ്ണത്തിലും മെഡല്‍, അതില്‍ രണ്ടു സ്വര്‍ണവും. 48, 57കിലോ വനിതാ ബോക്സിങ് മത്സരങ്ങളിലാണ് സ്വര്‍ണനേട്ടം. ചില്ലറക്കാരെയായിരുന്നില്ല ചന്ദ്രലാലിന്റെ കുട്ടികള്‍ക്ക് ഇടിക്കൂട്ടില്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിന് വെള്ളിയും ഒന്നാം സ്ഥാനവുമുള്ള പോളണ്ടുകാരി ജൂലിയെയാണ് 57കിലോയില്‍ ഇടിച്ചിട്ടത്. 48കിലോയില്‍ കഴിഞ്ഞ ഒളിമ്പിക്സില്‍ വെങ്കലം നേടുകയും മൂന്നു വര്‍ഷമായി ലോക ചാമ്പ്യനുമായിരുന്ന കസാക്കിസ്ഥാന്റെ തുറുപ്പുച്ചീട്ടിനെയും വീഴ്ത്തി. 80കിലോ മുകളിലുള്ള വിഭാഗത്തിനാണ് വെള്ളിയും വെങ്കലവും. വനിതാ വിഭാഗം ഓവറോളില്‍ രണ്ടാംസ്ഥാനവും ചന്ദ്രലാലിന്റെ കീഴില്‍ ഇന്ത്യ കരസ്ഥമാക്കി. സെപ്തംബര്‍ നാലുമുതൽ 14വരെയായിരുന്നു ചാമ്പ്യന്‍ഷിപ്. അഞ്ചുമാസം മുമ്പാണ് ചന്ദ്രലാല്‍ ഇന്ത്യൻ വനിതാ ബോക്സിങ് ടീമിന്റെ കോച്ചായി ചുമതലയേറ്റത്. ദ്രോണാചാര്യ പുരസ്കാര ജേതാവ് കൂടിയായ ചന്ദ്രലാല്‍ തലപ്പത്ത് എത്തിയതോടെ വലിയ പ്രതീക്ഷയിലാണ് ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. 2021ലാണ് ചന്ദ്രലാല്‍ സായിയില്‍നിന്ന് വിരമിക്കുന്നത്. ശേഷം ജി വി രാജ സ്പോര്‍ട്സ് സൂളില്‍ ഒരുവര്‍ഷം പ്രവര്‍ത്തിച്ചു. നാഷനൽ ബോക്സിങ് സെലക്‌ഷൻ കമ്മിറ്റി ചെയർമാനായ ചന്ദ്രലാൽ കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഖേലോ ഇന്ത്യ പ്രോജക്ടിന്റെ ഹൈ പെർഫോമൻസ് മാനേജര്‍ ചുമതലയും നിര്‍വഹിച്ചിരുന്നു. പട്ടത്താനം ദിവ്യാനഗര്‍ ഗോള്‍ഡന്‍ഗ്ലൗസ് 65എയിലാണ് താമസം. മക്കള്‍: റിതിന്‍, ശ്രീദേവി.










0 comments