കന്നുകാലികളിലും ചെള്ളുപനി വ്യാപിക്കുന്നു

കൊല്ലം
ജില്ലയിൽ കന്നുകാലികളിലും ചെള്ളുപനി വ്യാപിക്കുന്നു. രണ്ടരമാസത്തിനിടെ 39കന്നുകാലികൾക്ക് ചെള്ളുപനി ബാധിച്ചു. ഒരു കിടാവ് ചത്തു. ഏപ്രിലിൽ 17എണ്ണത്തിനും മേയിൽ 15എണ്ണത്തിനുമാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ആഴ്‌ച പാരിപ്പള്ളിയിലെ ക്ഷേത്രം വക പശുക്കിടാവാണ് രോഗം ബാധിച്ച് ചത്തത്. ഒട്ടം ചിത്തിര, ചെങ്കോട്ട, കൃഷ്ണഗിരി തുടങ്ങി ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന കന്നുകാലികളിലാണ് രോഗം പൊതുവേ കാണുന്നത്. ഇവിടെനിന്നുള്ള കന്നുകാലികളാണ് സർക്കാരിന്റെ വിവിധ സ്കീമുകൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നത്. ഇത് രോഗം കൂടുതൽ പകരാൻ ഇടയാക്കുന്നതായി ആക്ഷേപമുണ്ട്. രോഗം വ്യാപിച്ചിട്ടും പ്രതിരോധ നടപടിയില്ലാതെ സംസ്ഥാന സർക്കാരും കൈയൊഴിയുന്നു. വരുന്ന വഴി ചെള്ളുകൾ വഴി പകരുന്ന ഗുരുതര രോഗമാണ് ചെള്ളുപനി. രോഗബാധയുള്ള ചെള്ളുകൾ കന്നുകാലികളുടെ രക്തം കുടിക്കുമ്പോഴാണ് രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ഉയർന്ന പനി (104–107°F വരെ), തീറ്റയെടുക്കാതിരിക്കുക, ക്ഷീണം, തളർച്ച, കറവ കുറയുക, കണ്ണുകളിലും മോണകളിലും വിളർച്ച, ശ്വാസതടസ്സ, മൂത്രം ചുവപ്പോ കാപ്പിനിറമോ ആകുക, ശരീരഭാരം കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. പിസിആർ (പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് എന്നിവയിലൂടെ മാത്രമേ രോഗം കണ്ടെത്താനാകു. പ്രതിരോധം ചെള്ളുകളെ നിയന്ത്രിച്ചും ഷെഡും പരിസരവും വൃത്തിയായി സൂക്ഷിച്ചും ഇവയെ പ്രതിരോധിക്കാം. പരിശോധിച്ച് മാത്രമേ പുതിയ മൃഗങ്ങളെ കൂട്ടത്തിലേക്ക് കൊണ്ടുവരാവു. ചെള്ളുകൾ കൂടുതലുള്ള കാലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. പെട്ടെന്ന് പനി, പാലുകുറവ്, ക്ഷീണം, ചുവന്ന മൂത്രം എന്നിവ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറെ സമീപിക്കുക. ആദ്യഘട്ടത്തിൽ ചികിത്സ ലഭിച്ചാൽ മിക്ക മൃഗങ്ങളെയും രക്ഷിക്കാനാകും.









0 comments