അങ്ങാടിപ്പാട്ടായ അരമനരഹസ്യം

കല്ലുംതാഴത്തെ കൈപ്പത്തിയുടെ അരമനരഹസ്യം അങ്ങാടിപ്പാട്ട്. ഇക്കാര്യം ഇത്രയധികം പൊല്ലാപ്പുണ്ടാക്കുമെന്ന് ഇടവകനാഥൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചുകാണില്ല. കൈപ്പത്തി മൊത്തത്തിൽ കൈവിട്ടുപോയെന്നത് പച്ചപരമാർഥം. കല്ലുംതാഴത്തെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ ബാഹ്യശക്‌തിയുടെ ഇടപെടലുണ്ടായെന്ന് മങ്ങാട്ടിടവകക്കാർ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയല്ലേ നാട്ടുകാരോട് വിളിച്ചുപറഞ്ഞത്. ഇത്തവണ കൈപ്പത്തി ഇടവകയിലെ പാട്ടുകാരിക്ക് നൽകാമെന്ന് മങ്ങാട്ടച്ചൻ കുറെനാൾ മുന്പേ മനസ്സിൽ ഉറപ്പിച്ചതായിരുന്നു. അവസരത്തിനൊത്തുയരാൻ ഒരു ബലത്തിന് കപ്യാരെയും കരുതിവച്ചിരുന്നു. കപ്യാരുടെ സഹോദരനും ഇടവകയിൽ ഡ്യുവറ്റ് അംഗമാണത്രേ. സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഉൗഴമെത്തിയപ്പോൾ ഡിവിഷൻ കമ്മിറ്റി വിളിച്ചു. 60പേർ പങ്കെടുത്തതിൽ 56പേരും ഇപ്പോഴത്ത യുഡിഎഫ് വിമതയുടെ പേരാണ് മുന്നോട്ടുവച്ചത്. അപ്പോൾ ദേ വരുന്നു, ബാഹ്യശക്‌തി. ഇത്തരമൊരു കമ്മിറ്റിയിൽ ആദ്യമായി സാന്നിധ്യമരുളിയ കപ്യാരുടെ സഹോദരൻ കുട്ടിയുടെ പേര് ചൊല്ലുന്നു. ഉടൻ വന്നു കപ്യാരുടെ പിന്തുണ. ആഹ്ലാദചിത്തരായി അച്ചനും മകളും. അരമനയിൽനിന്നുള്ള ആശീർവാദം കൂടിയായപ്പോൾ 60ൽ 56പേരും ഒൗട്ട്. എന്നുവച്ച് പുറത്തായവർക്ക് വെറുതെയിരിക്കാൻ പറ്റുമോ. അവരുടെ വകയും സ്ഥാനാർഥിവന്നു. അടയാളമോ മെഴുകുതിരി. മെഴുകുതിരി കത്താതിരിക്കാൻ ഇടവകക്കാരെ തേടി രാഷ്‌ട്രീയ കാര്യസമിതിയിലെ മാഡം രണ്ട് തവണ എത്തിയെങ്കിലും ഇരുട്ടിൽ തപ്പി തിരിച്ചുപോകേണ്ടി വന്നുവെന്നതാണ് അങ്ങാടിപ്പാട്ട്.









0 comments