പ്രിയ സഖാവേ, പോരാട്ടവീര്യത്തിന് അഭിവാദ്യം...

സനു കുമ്മിൾ
Published on Jun 28, 2026, 01:19 AM | 1 min read
കടയ്ക്കൽ
"പോരാളികളുടെ തേരാളി, തേരാളികളുടെ പോരാളി, നിങ്ങൾ നയിച്ചൊരു പാതയിലൂടെ മുന്നേറും നാം മുന്നേറും’ –ജെ ബിജുവിനെ ആദരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം മുദ്രാവാക്യമുഖരിതമായിരുന്നു. അത്രമേൽ ആവേശത്തിലായിരുന്നു ഓരോ വിളികളും. ജൂലൈ ഒന്നുമുതൽ നാലുവരെ കടയ്ക്കലിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുൻകാല പ്രവർത്തകരുടെ സംഗമമായിരുന്നു വേദി. 1980നുശേഷം സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നവരെ ആദരിക്കലായിരുന്നു ചടങ്ങ്. വേദിയിലേക്കെത്താൻ പോലും കഴിയാതെ സദസ്സിലിരുന്നാണ് ജെ ബിജു തന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ പ്രസിഡന്റായും ഏരിയ സെക്രട്ടറിയുമായൊക്കെ ദീർഘകാലം പ്രവർത്തിച്ച ബിജുവിന്റെ ജീവിതം മാറിമറിഞ്ഞത് 2002 ഫെബ്രുവരിയിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമായിരുന്ന എൻഡിഎഫ് ക്രിമിനലുകൾ മടത്തറയിൽ ജെ ബിജുവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനുമെല്ലാം മാരകമായ വെട്ടേറ്റ ബിജു മനോധൈര്യം കൊണ്ടുമാത്രമായിരുന്നു ജീവിതത്തിലേക്ക് മടങ്ങിവന്നത്. പക്ഷേ, കാലുകൾ പഴയതുപോലെയായില്ല. ക്രമേണ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. ഇന്ന് പരസഹായമില്ലാതെ ബിജുവിന് നടക്കാനാകില്ല. എങ്കിലും പോയകാലത്തിന്റെ ആവേശമുള്ള ഓർമകളിലാണ് അദ്ദേഹം ഇന്ന് ജീവിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുലാണ് ബിജുവിനെ ആദരിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം നസീർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി മിഥുൻ, അനന്തലക്ഷ്മി, ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.










0 comments