അതിഥിത്തൊഴിലാളികളുടെ കണക്കെടുപ്പിന് സ്‌പെഷ്യല്‍ ഡ്രൈവ്


സ്വന്തം ലേഖകൻ
Published on Jul 09, 2026, 01:45 AM | 1 min read
കൊല്ലം
അതിഥിത്തൊഴിലാളികളുടെ കണക്കെടുപ്പിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. വിവിധയിടങ്ങളില്‍നിന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയ സാഹചര്യത്തിലാണ് തൊഴിൽവകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങുന്നത്. നിര്‍മാണ-ം, മീന്‍പിടിത്ത-ം, തോട്ടം മഖലകൾ, ഹോട്ടല്‍, ബേക്കറി, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയിടങ്ങളിലെല്ലാം അതിഥിത്തൊഴിലാളികള്‍ വ്യാപകമായി ജോലി ചെയ്യുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് നാട്ടിലേക്കുപോയ പല തൊഴിലാളികളും തിരികെ വന്നിട്ടില്ല. ഇവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല. തൊഴില്‍മേഖലകള്‍ മാറുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല. മീന്‍പിടിത്തമേഖലയില്‍ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ കൊല്ലം സിറ്റി പൊലീസ് സുരക്ഷിതതീരം പദ്ധതി നടപ്പാക്കിയിട്ടുണ്ട് . യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മൂന്ന് ബംഗ്ലാദേശികളെയും അവര്‍ക്ക് വ്യാജരേഖകള്‍ തയ്യാറാക്കി നല്‍കുന്ന പശ്ചിമബംഗാളിലെ കേന്ദ്രവും കണ്ടെത്തിയിരുന്നു . തൊഴിലുടമകള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ ആധാര്‍ അടക്കമുള്ള രേഖകളും മറ്റ് വിവരങ്ങളും ശേഖരിച്ച് സ്റ്റേഷനുകളില്‍ എത്തിക്കുന്നത് നിലച്ചതോടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംസ്ഥാനത്തെത്തുന്നതും അനധികൃതമായി താമസിച്ച് തൊഴിലെടുക്കുന്നതും തുടരുകയാണ്. ഇവര്‍ക്ക് റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമടക്കം സംഘടിപ്പിച്ചുനല്‍കുന്ന സംഘങ്ങളുണ്ട്. പെരുമ്പാവൂര്‍ മേഖല, കൊട്ടാരക്കരയിലെ കരിക്കം, കൊച്ചിയിലെ എരൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം ബംഗ്ലാദേശ് സ്വദേശികളെ അടുത്തിടെ പിടികൂടിയിരുന്നു.










0 comments