മൊഞ്ചോടെ കുതിപ്പ് തുടരാൻ അഞ്ചൽ


സ്വന്തം ലേഖകൻ
Published on Dec 05, 2025, 12:35 AM | 1 min read
അഞ്ചൽ
എൽഡിഎഫിന്റെ തുടർഭരണത്തിലൂടെ വികസനമുന്നേറ്റത്തിന്റെ പുത്തൻ വിജയഗാഥ രചിക്കാൻ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15ൽ 13സീറ്റോടെയാണ് എൽഡിഎഫ് ഭരണത്തുടർച്ചയിൽ എത്തിയത്. എൽഡിഎഫ്- 13, യുഡിഎഫ് രണ്ട് എന്നതാണ് നിലവിലെ കക്ഷിനില. വാർഡ് വിഭജനത്തോടെ 16 ഡിവിഷനുള്ള ബ്ലോക്കിൽ സമ്പൂർണ വിജയമാണ് എൽഡിഎഫ് ഇക്കുറി ലക്ഷ്യമിടുന്നത്. സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങളടക്കം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുന്ന നിരവധി സാഹചര്യങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉള്ളത്. അഞ്ചൽ പഞ്ചായത്തിലെ നെടിയറ ഒമ്പതാം വാർഡിൽ കോൺഗ്രസ് പ്രവർത്തകർക്ക് അവസരം നൽകാതെ ബിജെപി വിമത സ്ഥാനാർഥിയെ പിന്തുണച്ചത് കുരുവിക്കോണം ബ്ലോക്ക് ഡിവിഷനിലും പഞ്ചായത്തിലെ മറ്റ് വാർഡിലും യുഡിഎഫിന് തിരിച്ചടിയാകും. അലയമൺ പഞ്ചായത്തിൽ മുസ്ലിംലീഗുമായുള്ള തർക്കവും കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നു. മുന്നണിബന്ധം തകർന്നതിനാൽ മുസ്ലിംലീഗ് ഒറ്റയ്ക്കാണ് ഇവിടെ മത്സരിക്കുന്നത്. മതസ്ഥാനാർഥികളുടെ സാന്നിധ്യവും യുഡിഎഫിന് തിരിച്ചടിയാണ്. കരുകോൺ, അലയമൺ ബ്ലോക്ക് ഡിവിഷനിലാണ് വിമതസ്ഥാനാർഥികളുള്ളത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസനമുന്നേറ്റവും യുഡിഎഫ് ഭരിക്കുന്ന കരവാളൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ വികസനമുരടിപ്പും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാകും.









0 comments