തെരുവുനായശല്യം രൂക്ഷം

കോട്ടയം മാർക്കറ്റ് റോഡിൽ കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയായി അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൾ
കോട്ടയം നഗരത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പാളിയതോടെ തെരുവുനായ ശല്യം രൂക്ഷം. റോഡരികിൽ കുന്നുകൂടിയ മാലിന്യക്കൂനകളുടെ പരിസരങ്ങൾ തെരുവുനായകളുടെ വിഹാരകേന്ദ്രമാണ്. മാർക്കറ്റ് റോഡ്, എംജി റോഡ്, നാഗമ്പടം ബസ്‌സ്‌റ്റാൻഡ്, പഴയ പൊലീസ് സ്‌റ്റേഷൻ റോഡ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം തിരുവഞ്ചൂർ ഭാഗത്ത് തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. റോഡരികിൽ തങ്ങുന്ന നായ്ക്കൾ രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. പിന്നാലെ കുരച്ചെത്തുമ്പോൾ ഇരുചക്രവാഹനങ്ങൾ വേഗം കൂട്ടുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. നഗരസഭ മുൻകൈയെടുത്ത് മാലിന്യം കൃത്യമായി സംസ്‌കരിക്കാതെ ദിവസങ്ങളോളം വഴിയരികിൽ കൂട്ടിയിടുന്നതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. കോടിമത എംജി റോഡിലെ വശങ്ങളിലാണ് നഗരസഭ മാലിന്യം തള്ളുന്നത്. ഇതാണ് നായ്‌ക്കളുടെ ഭക്ഷണം. ബജറ്റിൽ മാലിന്യസംസ്‌കരണത്തിന് വലിയതുക മാറ്റിവയ്‌ക്കുമെങ്കിലും മാലിന്യനീക്കം സമയബന്ധിതമായി നടക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി ജില്ലയിൽ കോടിമതയിൽ മാത്രമാണ് എബിസി കേന്ദ്രമുള്ളത്. ഇതിനായി സ്ഥലം കണ്ടെത്തുകയെന്നതാണ് തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി. നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയവരുടെ അഭാവവും പ്രതിസന്ധിയാണ്.










0 comments