ഇതുവരെ നാല് ലക്ഷത്തോളം തീർഥാടകർ
തീർഥാടകരാൽ നിറഞ്ഞ് എരുമേലി കാനന പാത

എരുമേലി കാനന പാതയിലൂടെയുള്ള യാത്രയിൽ കുട്ടികൾക്ക് മധുരം നൽകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ
എരുമേലി
ശബരിമല തീർഥാടനം ആരംഭിച്ചത് മുതൽ പരാമ്പരാഗത കാനനപാതയായ എരുമേലി വഴി ഇതുവരെ കടന്നുപോയത് നാല് ലക്ഷത്തോളം പേർ. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 3,80,302 പേരാണ് കാനനപാത വഴി പോയത്. തിങ്കളാഴ്ച മാത്രം 9,000 പേരാണ് പോയത്. മകരവിളക്കിനായി നടതുറന്നത് മുതൽ വലിയ തിരക്കാണ് പാതയിൽ അനുഭവപ്പെടുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. എരുമേലി (കോയിക്കകാവ്) വഴി ചൊവ്വ പകൽ 12 വരെയും അഴുതക്കടവ്, കുഴിമാവ് വഴി പകൽ 3 വരെയും മുക്കുഴി വഴി വൈകിട്ട് 5 വരെയും മാത്രമേ തീർഥാടകരെ കടത്തി വിടൂ. തീർഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി ശക്തമായ സുരക്ഷയാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വനപാതകളിൽ ഒരുക്കിയിരിക്കുന്നത്. കോയിക്കക്കാവിൽ 11 പേരും കാളകെട്ടിയിൽ അഞ്ച് പേരും ഉൾപ്പെടെ 16 ഉദ്യോഗസ്ഥരെയാണ് ആദ്യംമുതൽ വനംവകുപ്പ് നിയോഗിച്ചത്. വനംവകുപ്പ് കൂടാതെ ആരോഗ്യവകുപ്പിന്റെയും അഗ്നിശമനാ സേനയുടെയും സേവനങ്ങളും വനപാതകളിൽ ലഭ്യമാണ്. കാടറിഞ്ഞ് 18,000 കുഞ്ഞുങ്ങൾ കാനന പാത വെറുമൊരു തീർഥയാത്ര മാത്രമല്ല സമ്മാനിക്കുന്നത്. പ്രകൃതിയെയും കാടിന്റെ നിയമവും അറിഞ്ഞുള്ള ഒരു യാത്ര കൂടിയാണ്. വെയിലും മഴയും ഇടവഴിയും പുല്ലുമേടും താണ്ടിയുള്ള യാത്ര. ഇൗ വർഷത്തെ തീർഥാടന കാലം തുടങ്ങിയതിന് ശേഷം 18,550ലധികം കുഞ്ഞുങ്ങളാണ് ഇതുവഴി കടന്നുപോയത്. ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ മധുരം നൽകിയാണ് കടത്തി വിടുന്നത്. പുതിയ പരിസ്ഥിതിയും അത് പകരുന്ന സന്ദേശവും ഉൾക്കൊണ്ടാണ് കാനന പാത വഴിയുള്ള യാത്ര.










0 comments