ആറ് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ഹരികൃഷ്ണൻ
വാകത്താനം
നാടിനെ നടുക്കിയ അക്രമസംഭവങ്ങൾക്കും കവർച്ചയ്ക്കും ശേഷം ആറുവർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. വാകത്താനം കൂടതിങ്കൽ ഹരികൃഷ്ണനാണ് വാകത്താനം പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച കഞ്ഞിക്കുഴിലായിരുന്നു നാടകീയമായ അറസ്റ്റ്. 2018-ൽ വാകത്താനത്തുണ്ടായ അക്രമസംഭവത്തിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. ഒരാളെ മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിരുന്നു. ഇതിനുപുറമെ, മറ്റൊരു വീട്ടിൽ അതിക്രമിച്ചു കയറി ഒന്നര പവൻ സ്വർണം കവർന്ന കേസും ഇയാൾക്കെതിരെയുണ്ട്. മോഷ്ടിച്ച സ്വർണം പണയം വച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലവയി മാറി മാറി താമസിച്ച് വരികയായിരുന്നു പ്രതി. കഴിഞ്ഞ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വാകത്താനം എസ്എച്ച്ഒ അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ സിപിഒമാരായ എസ് സനിൽ, ഷെബിൻ പീറ്റർ, പ്രീതിഷ് പ്രസാദ്, എസ്സിപിഒ വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments