പ്രതീക്ഷകളുടെ ഇഴയടുപ്പം

ബിന്ദു ദിവാകരൻ കോട്ടയം ടെക്സ്റ്റെെൽസിൽ ജോലിക്കിടെ
ജിതിൻ ബാബു
Published on Aug 24, 2025, 12:48 AM | 1 min read
ഏറ്റുമാനൂർ
‘ഏറെ നാളായി ഏറ്റുമാനൂരിലെ കടയിൽ താൽകാലിക ജോലിയിലായിരുന്നു. ഓണമിങ്ങെത്തുമ്പോൾ സ്ഥിരവരുമാനമില്ലാതെ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. ആ പ്രയാസത്തിനാണ് പരിഹാരമായത്. ഇപ്പോൾ വലിയ ആശ്വാസമുണ്ട്. ഇത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. നിശ്‌ചിത വരുമാനമില്ലാതെ വിഷമിച്ച നാളുകൾക്ക് ഇൗ ഓണക്കാലത്ത് തന്നെ പരിഹാരമായല്ലോ’– ഏറ്റുമാനൂർ സ്വദേശി ബിന്ദു ദിവാകരന്റെ വാക്കുകളിൽ പുതിയ പ്രതീക്ഷകൾ. ഇടവേളയ്ക്ക് ശേഷം കോട്ടയം ടെക്‌സ്റ്റൈൽസ് വീണ്ടും തുറന്ന് പ്രവർത്തിക്കുമ്പോൾ ബിന്ദുവിനെപ്പോലെ നിരവധി തൊഴിലാളികളാണ് പുതിയ സ്വപ്‌നങ്ങൾ നെയ്യുന്നത്.
വഴി തെളിയുന്നു
വേദഗിരിയിൽ പ്രവർത്തിക്കുന്ന കോട്ടയം ടെക്‌സ്റ്റൈൽസിൽ നിലവിൽ 137 സ്ഥിരജീവനക്കാർ ഉൾപ്പെടെ 197 പേരാണ് ജോലിചെയ്യുന്നത്. വൈദ്യുതി കുടിശിക ഉൾപ്പെടെ പരിഹരിച്ച് കൂടുതൽ കരുത്തോടെയാണ് യാത്ര. ദിവസേന 2,400 കിലോഗ്രാം നൂൽ ഉൽപാദിക്കുന്നു. തുടക്കമെന്ന നിലയിൽ മറ്റ് സ്ഥാപനങ്ങളുടെ ജോലി ഏറ്റെടുത്താണ് നടത്തുന്നത്. ഉടൻ തന്നെ ആധുനിക സാമഗ്രികൾ എത്തിച്ച് സ്വന്തമായി ഉൽപ്പാദനം നടത്തും. ഓട്ടോകോൺ മെഷീൻ ഉൾപ്പെടെ സജ്ജീകരിച്ച് കൂടുതൽ ഗുണമേന്മയുള്ള നൂലുകളാണ് ഉൽപാദിപ്പിക്കുന്നത്.
പ്രതിസന്ധികൾ കടന്ന്
ഏറെനാളായി അടഞ്ഞുകിടന്ന കോട്ടയം ടെക്‌സ്‌റ്റൈൽസ് ജൂൺ രണ്ട് മുതലാണ് വീണ്ടും തുറന്ന് പ്രവർത്തിച്ചത്. മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരുടെ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥാപനത്തിന്റെ പ്രതിസന്ധി പരിഹരിച്ച് പുതിയതുടക്കം കുറിച്ചത്. 2025–- 26 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ടെക്‌സ്‌റ്റൈൽസിന്റെ വികസനത്തിന് 40 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി ചാർജ് കുടിശിക സർക്കാർതലത്തിൽ ചർച്ചചെയ്ത് പരിഹരിച്ചു. 2024 ഡിസംബർ 31 വരെ അടയ്ക്കാനുണ്ടായിരുന്ന എട്ട് കോടി രൂപയുടെ വൈദ്യുതി കുടിശിക പൂർണമായും സർക്കാർ ഇളവ് ചെയ്തു.










0 comments