കാലവർഷം കരതൊട്ടു; ഇനി തോരാമഴ

മഴ പെയ്ത് കിഴക്കൻ വെള്ളം വന്നുതുടങ്ങിയതോടെ മീൻപിടിത്ത പ്രേമികൾ ഉഷാറായി. ഇറഞ്ഞാൽ പാലത്തിനടിയിൽ വലവീശുന്നവർ
കോട്ടയം കടുത്ത വേനലിന് വിരാമമിട്ട് കാലവർഷമെത്തി. ഇത്തവണ മൂന്നുദിവസം വൈകിയാണ് കാലവർഷമെത്തിയത്. വരുംദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലവസ്ഥവകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓറഞ്ച് അലർട്ടായിരുന്നു. വ്യാഴാഴ്‌ച പുലർച്ചെമുതൽ അതിശക്തമായ മഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലഭിച്ചു. കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ കിഴക്കൻ വെള്ളത്തിന്റെ വരവും വർധിച്ചു. നിലവിൽ തീരപ്രദേശങ്ങളിൽ അപകടസാഹചര്യമില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. -ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മരങ്ങൾ വീണും പോസ്‌റ്റുകൾ തകർന്നും ഉണ്ടാകാവുന്ന അപകടങ്ങൾ ശ്രദ്ധിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുണ്ട്. 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. വെള്ളത്തിൽ കളി വേണ്ട മഴക്കാലമായതോടെ കുട്ടികളുടെ യാത്രാവേളകളിലും കളികളിലും കൃത്യമായ മുൻകരുതലുകൾ ആവശ്യമാണ്. മഴ പെയ്യുമ്പോൾ ആറ്റിലെ ജലവ്യതിയാനം തിരിച്ചറിയാതെ കുട്ടികൾ കുളിക്കാനും മീൻപിടിക്കാനും പുഴകളിൽ ഇറങ്ങുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.










0 comments