കേരളത്തിൽ വന്ദേമാതരം പാടാത്തത് ഇടതുപക്ഷത്തെ പേടിച്ച്: എ എ റഹിം

ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പായിപ്പാട് സംഘടിപ്പിച്ച യങ് ഇന്ത്യ യുവജന സംഗമം അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എം പി ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശേരി
കേരളത്തിൽ യുഡിഎഫ് സർക്കാർ വന്ദേമാതരം പൂർണമായി പാടാത്തത് ഇടതുപക്ഷത്തെ പേടിച്ചാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം. ഡിവൈഎഫ്‌ഐ ‘യങ് ഇന്ത്യ’ യുവജന സംഗമം പായിപ്പാട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐസിസി ആസ്ഥാനത്ത് പൂർണമായും പാടി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഹിമാചലിലും പാടി. എഐസിസി ആസ്ഥാനത്ത് പാടിയത് തെറ്റിപ്പോയതാണെന്നാണ് പറഞ്ഞത്. അങ്ങനെയല്ലെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവം. വന്ദേമാതരം പാടണമെന്ന സർക്കുലർ ഇറക്കിയയാളാണ് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാവേളയിൽ വന്ദേമാതരം പൂർണമായും പാടി. ആർഎസ്എസ് ആചാര്യൻ ഗോൾവാക്കറെ താണുവണങ്ങിയ ആളാണ് വി ഡി സതീശൻ. ഇടതുപക്ഷത്തെ പേടിച്ചാണ് സതീശൻ അകത്തിട്ടിരിക്കുന്ന കാക്കി ട്രൗസർ പുറത്ത് കാണിക്കാത്തത്. ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിനെ ജയിലിലിടാതെ വെറുതെ വിട്ടത് ആർഎസ്എസ് ബന്ധമുള്ളതിനാലാണ്. താൻ നെഹ്‌റുവിയൻ ലെഫ്‌റ്റ് എന്നാണ് വി ഡി സതീശൻ പറയുന്നത്. നെഹ്‌റുവിൽ നിന്ന് ലെഫ്‌റ്റ് ആയയാളാണ് അദ്ദേഹം. ഡൽഹിയിലെ യുവജന സമരത്തിൽ പാർലമെന്റ് കുലുങ്ങി. ചർച്ചക്കായി അവർ പറഞ്ഞയിടത്ത് മന്ത്രിമാർ എത്തി. മോദി ഭരണം ഇല്ലാതാക്കാൻ നോക്കിയ ചരിത്രത്തേയും ഭഗത് സിങ്, അംബേദ്‌ക്കർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങളും മനസിലും കൈയിലുമേന്തി യുവത്വം ഉയർത്തെഴുന്നേറ്റുവെന്നും റഹിം പറഞ്ഞു. മയക്കുമരുന്ന് സംഘം കൊലപ്പെടുത്തിയത് വിദ്യാധരനും കോട്ടയത്തെ അജിയും അടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെയാണ്. തൂഫാൻ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയുടെ അടുത്തുള്ളവരാണ് കേരളമാകെ എംഡിഎംഎ കച്ചവടം നടത്തുന്നത്. കേരളം വെള്ളത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രി വിരുന്നിലായിരുന്നു. ചങ്ങനാശേരി എംഎൽഎ ദുരിതാശ്വാസ ക്യാമ്പിലെത്തി ആളുകളെ അസഭ്യം പറഞ്ഞു. മുഖ്യമന്ത്രിയെ വിളിച്ചു കിട്ടുന്നില്ലെന്ന് കുട്ടനാട് എംഎൽഎ പറഞ്ഞു. ഭരിക്കാനറിയാത്തവർ വന്നാൽ ഇതാണ് നടക്കുകയെന്ന് വ്യക്തമായെന്ന് റഹിം പറഞ്ഞു.









0 comments