പോളകളാൽ നിറഞ്ഞ് ജലാശയങ്ങൾ

കടുത്തുരുത്തി
കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ ആയാംകുടിയും ഏഴുമാൻതുരുത്തും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പുഴകളും, കനാലുകളും ഉപയോഗ്യമല്ലാതാകുന്നു. പായൽ, പോള, പുല്ല് എന്നിവ നിറഞ്ഞതോടെ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും കഴിയാത്ത സ്ഥിതിയിലായി. വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടങ്ങളിൽ ഇതുകൊണ്ട് സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശത്തെ സംരംഭകരും പ്രതിസന്ധിയിലായി. കൂടാതെ കൃത്യമായ ഇടവേളകളിൽ ഓര് വെള്ളം കടത്തി വിടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഇതിന് ശാശ്വത പരിഹാരമായി തണ്ണീർമുക്കം ബണ്ട് തുറന്നുവിടുന്നതിനൊപ്പം കരിയാർ സ്പിൽവേയും തുറക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് സിപിഐ എം ആയാംകുടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments