കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; 66.5 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

പ്രതീകാത്മകചിത്രം
കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 66.5 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ. റെയിൽവേ പൊലീസിന്റെയും കേരള പൊലീസിന്റെ സംയുക്തപരിശോധനയിലാണ് ഇവർ പിടിയിലായത്. ശനി പുലർച്ചെ 5.45ഓടെ കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റൂബൈൽ മണ്ഡൽ (28), എസ് കെ ഹസിബുൾ (20) ഇയാളുടെ സഹോദരൻ എന്നിവരാണ് പിടിയിലായത്. നാല് ട്രാവൽ ബാഗുകളിൽ ചെറിയ കവറുകളിലാക്കിയാണ് കഞ്ചാവ് ഇവർ കോട്ടയത്തെത്തിച്ചത്. പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക്ക് വരുന്ന പൂനെ- – കന്യാകുമാരി എക്‌സ്‌പ്രസിൽ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ രണ്ട് പേരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനൽ കോടതിയിലും ഹാജരാക്കി.
ഇതിനു മുമ്പും കഞ്ചാവ് എത്തിച്ചു; പിടിയിലാകുന്നത് ആദ്യം
പ്രതികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ നാല് തവണ സമാന രീതിയിൽ കഞ്ചാവ് എത്തിച്ചു നൽകി. എന്നാൽ പിടിക്കപ്പെടുന്നത് ഇതാദ്യമാണെന്നും പൊലീസ് പറഞ്ഞു. പൂനൈയിൽ നിന്നും കഞ്ചാവ് ബാഗുകളിലായാണ ഇവർക്ക് ലഭിക്കുക. നൽകുന്ന ആളെക്കുറിച്ച് ഇവർക്ക് വിവരം ഉണ്ടാവില്ല. ഇറങ്ങേണ്ട സ്‌റ്റേഷന്റെ വിവരവും നൽകും. അവിടെ ഇവരെ കാത്ത് ആളുകളുമുണ്ടാകും. വീഡിയോ കോൾ വഴി പാർട്ടിയെ കണ്ടെത്തി സാധനം നൽകി തിരിച്ച് പോകും. ഇതാണ് രീതി. കഞ്ചാവ് വാങ്ങാനെത്തിയ ആളെ കാത്ത് പ്ലാറ്റ്‌ഫോമിൽ സംശയാസ്‌പദമായി നിൽക്കുമ്പോഴാണ് പിടിയിലായത്.









0 comments