കവർസ്റ്റോറി
ഇൻഫന്റിനോയുടെ ഭാഷയിൽ ഗലിയാനോയെ വായിക്കുമ്പോൾ

കമൽറാം സജീവ്
Published on Aug 01, 2026, 10:44 AM | 15 min read
1950 ജൂണിൽ, ബാരൻകിയയിൽ ഇരുപത്തിമൂന്നു വയസ്സുള്ള ഒരു റിപ്പോർട്ടർ ‘എൽ ഹുറമെന്റോ, അല്ലെങ്കിൽ സത്യപ്രതിജ്ഞ’ എന്ന പേരിൽ ഒരു കുറിപ്പ് എഴുതാനിരുന്നു. ബൊഗോട്ടയിലെ ക്ലബ്ബായ മിയോനാരിയോസ്, ഹൂനിയോറിനെതിരെ കളിക്കുന്നത് കാണാൻ അയാൾ പോയിരുന്നു. അന്ന് ആൽഫ്രെഡോ ഡി സ്റ്റെഫാനോയെപ്പോലുള്ള ഇറക്കുമതി താരങ്ങൾ നിറഞ്ഞ ടീമാണ് മിയോനാരിയോസ്. പിന്നീട് കേണൽമാരെക്കുറിച്ചും കോളറയെക്കുറിച്ചും എഴുതിയ അതേ രീതിയിൽ ആ റിപ്പോർട്ടർ ഈ മത്സരത്തെക്കുറിച്ചും എഴുതി. കളിയിലെ സ്‌കോർ എനിക്ക് ഏറ്റവും താൽപ്പര്യം കുറഞ്ഞ വസ്‌തുതയാണെന്ന മട്ടിൽ! ആ റിപ്പോർട്ടറുടെ പേര് ഗബ്രിയേൽ ഗാർസിയ മാർകേസ് എന്നായിരുന്നു. സാഹിത്യം അടയാളപ്പെടുത്തുന്നതിന് മുമ്പേ ഫുട്ബോൾ മാർകേസിനെ അടയാളപ്പെടുത്തിയിരുന്നു. സ്‌കൂൾ വിദ്യാർഥിയായിരിക്കെ സിപാക്കിറയിലെ, ലിസെയോ നാസിയോനൽ ഡെ വരോണെസിൽ മാർകേസ് കളിച്ചിരുന്നു. ഡിഫൻഡറായി.
മാർക്വേസും പെലെയും: കൊളംബിയൻ തലസ്ഥാനമായ
ബൊഗോട്ടയിലെ ഒരു മ്യൂറൽ പെയ്‌ന്റിങ്
ബാരൻകിയയിൽ യുവ പത്രപ്രവർത്തകനായിരിക്കെ ക്രോണിക്ക എന്നൊരു സാഹിത്യവാരിക ഉണ്ടാക്കിയതിൽ മാർകേസിന്റെ പങ്ക് ചെറുതല്ല. ആദ്യ ലക്കത്തിന്റെ കവർ ഒരു കവിയുടേതായിരുന്നില്ല. ബ്രസീലിയൻ താരം ഹെലേനോ ഡെ ഫ്രെയ്റ്റസിന്റേതായിരുന്നു. അക്കാലത്തുതന്നെ വായനക്കാർക്ക് യഥാർഥത്തിൽ എന്താണ് വേണ്ടതെന്ന് പത്രാധിപർക്ക് അറിയാമായിരുന്നു, ജനപ്രീതിമൂലം ആ സാഹിത്യ വാരിക ഏതാണ്ട് ഒരു കായികപത്രമായി മാറി! വൈകുന്നേരങ്ങളിൽ, ഇപ്പോൾ ഇല്ലാതായ സ്‌പോർട്ടിങ് ദെ ബാരൻകിയയിലെ കളിക്കാരെ മാർകേസ് ലോസ് അൽമെൻദ്രോസ് എന്ന ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി, വൈറ്റ് റം ഒഴിച്ചുകൊടുത്ത്, സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു, രണ്ട് വിഷയങ്ങളും വേറിട്ടതല്ലാതായി കേൾക്കുന്നവർക്ക് തോന്നുന്നതുവരെ. വർഷങ്ങൾക്ക് ശേഷവും സാഹിത്യത്തിലെ ലോകകപ്പുമായി, എല്ലാ ഭൂഖണ്ഡങ്ങളിലും അറിയപ്പെടുന്ന മക്കോൻഡോ എന്ന സാങ്കൽപ്പിക നഗരവുമായി, പ്രശസ്‌തനായിട്ടും ബാല്യകാലത്തേ ഹൂനിയോറിനോടുള്ള കൂറ്, മാർകേസ് വിട്ടില്ല. കൊളംബിയൻ ജഴ്സിയുടെ മഞ്ഞനിറം, കൊളംബിയയുടെ പതാകയിലെ അതേ മഞ്ഞ, മാർകേസിന്റെ ഭാഗ്യനിറമായി തുടർന്നു.
ഗാർസിയ മാർകേസ് ഫുട്ബോളിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഒരിക്കലും എഴുതിയില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ലായിരിക്കാം. ഉർസൂലയോ അമരാന്തയോ കാണുന്ന, അതേ രീതിയിൽ, തന്റെ നോവലുകൾ ചെയ്യാൻ ശ്രമിക്കുന്നത്, ഈ കായികവിനോദം ചെയ്യുന്നുണ്ടെന്ന് മാർകേസ് വിശ്വസിച്ചു. തൊണ്ണൂറു മിനിറ്റ് നേരത്തേക്കാണെങ്കിലും ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഥയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരിക, ഔദ്യോഗിക ചരിത്രം എപ്പോഴും തിരുത്തിക്കളയാൻ ശ്രമിക്കുന്ന ആശ്ചര്യത്തിനുള്ള ആഗ്രഹം, അതിസാധാരണത്വത്തിൽ കണ്ടെത്തുക. ആ ഇൻസ്റ്റിങ്‌റ്റ്, അത് മാർകേസിനോ കൊളംബിയക്കോ മാത്രമുള്ളതല്ല. ഫുട്ബോൾ ഡാറ്റയേക്കാൾ ജീവൻ നിലനിൽക്കുന്ന കഥകളിൽ അതെവിടെയും ഉണ്ട്.
ഇങ്ങിവിടെ കോഴിക്കോട്ടെ മൺമൈതാനങ്ങൾ ഒളിമ്പ്യൻ റഹ്മാനെ സൃഷ്ടിച്ചു. 1956-‐ൽ മെൽബണിൽ ഒരു ലോകമത്സരത്തിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ, ഒളിമ്പിക് സെമിഫൈനലിലേക്കെത്തിയ ഒരേയൊരു ഇന്ത്യൻ ടീമിലെ ഡിഫൻഡർ. പിന്നീട് കൊൽക്കത്ത മൈതാനത്ത് അയാൾ മോഹൻ ബഗാന്റെ നായകനായി. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും അഭിമാനകരമായ അധ്യായമാണ്, എന്നാലത് എളുപ്പത്തിൽ മറക്കപ്പെട്ടു. അധികം അകലെയല്ലാതെ, തൃശൂർ സ്റ്റേഡിയത്തിൽ സോഡ വിറ്റിരുന്ന കുട്ടി ഇന്ത്യൻ ക്യാപ്റ്റനാകുന്നത്, ദരിദ്രമായ ഒരു പ്രദേശം ഐ എം വിജയൻ എന്ന പ്രതിഭയെ സൗജന്യമായി സമർപ്പിക്കുന്നത്, അയാളുടെ വലിയ നേട്ടങ്ങൾ പിന്നീട് മറക്കപ്പെടുന്നത് ഇതുപോലെ മാജിക്കലായ യാഥാർഥ്യങ്ങളാണ്. പശ്ചാത്തലമോ പണമോ അല്ല, മൈതാനത്തെ പ്രതിഭയാണ് കൂടുതൽ പ്രധാനമെന്ന് ഇവരുടെ കഥ കാണിക്കുന്നു. ലോസ് അൽമെൻദ്രോസിൽ നിന്ന് ഏഴായിരം മൈൽ അകലെയുള്ള ഈ രണ്ട് കഥകളും 1950-‐ൽ ഒരു റം കുപ്പിയും റിപ്പോർട്ടറുടെ നോട്ട്ബുക്കുമായി ഗാർസിയ മാർകേസ് പറഞ്ഞുകൊണ്ടിരുന്ന അതേ കഥയാണ്.
2022 ഡിസംബർ 18-ന് ലുസൈലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചപ്പോൾ ഏകദേശം 1.42 ബില്യൺ ആളുകൾ തത്സമയം കണ്ടു, 5 ബില്യൺ ആളുകൾ ടൂർണമെന്റ് പിന്തുടർന്നുവെന്ന് ഫിഫ കണക്കാക്കി. താരതമ്യത്തിന്, ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക വിപണിയിലെ ഏറ്റവും വലിയ പരിപാടിയായ സൂപ്പർ ബൗൾ കാണുന്നത് ഏകദേശം 115 ദശലക്ഷം പേരാണ്. 2025-‐ലെ ക്ലബ് ലോകകപ്പ് 2.7 ബില്യണിലെത്തി. ഇപ്പോൾ അവസാനിച്ച 48 ടീമുകളുടെ പതിപ്പ് അതിനെപ്പോലും കടത്തിവെട്ടി: സിയാറ്റിലിൽ ബെൽജിയം അമേരിക്കയെ പ്രീ-ക്വാർട്ടറിൽ പുറത്താക്കിയപ്പോൾ ഫോക്സിന് ലഭിച്ചത് ഏകദേശം 37 ദശലക്ഷം അമേരിക്കക്കാരായ കാഴ്‌ചക്കാരെയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കണ്ട ഫുട്ബോൾ സംപ്രേഷണം. ആഗോള പ്രേക്ഷകരുടെ ഒരു ചെറിയ അംശം മാത്രമായിരുന്നു അത്. അഞ്ചാഴ്‌ച കഴിഞ്ഞ് സ്‌പെയിനും അർജന്റീനയും മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ എൺപതിനായിരത്തിലധികം കാണികളുടെ മുന്നിലും ലോകമെമ്പാടും വ്യാപിച്ച ടെലിവിഷൻ, ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിലും ഇറങ്ങിയപ്പോൾ വീണ്ടും അത് കടത്തിവെട്ടപ്പെട്ടു.
ഫുട്‌ബോൾ കളിക്കാർ ‐ ഹെൻറി റൂസോയുടെ പെയ്‌ന്റി്ംഗ ( 1908)
ഈ കണക്കുകൾ പറയുന്നത് ജനപ്രീതിയെക്കുറിച്ചല്ല, ഏകോപനത്തെക്കുറിച്ചാണ്. മാർക്കറ്റിങ് എന്ന് ഇന്ന് കേരളത്തിൽ ഏത് പിഞ്ചു കുഞ്ഞിനും അറിയാവുന്ന ടേം. ‘‘അഞ്ച് ബില്യൺ ആളുകൾ ഒരു തത്സമയ, തിരക്കഥയില്ലാത്ത സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനുഷ്യരാശിക്ക് മുമ്പില്ലാത്ത ഏറ്റവും വലിയ ഷെയർ നിമിഷമാണ്, ഏതൊരു തെരഞ്ഞെടുപ്പിനെക്കാളും വലുത്. തൃശൂരിൽ നിന്നുള്ള കുട്ടിയും കോഴിക്കോട്ടെ ഡിഫൻഡറും കളിച്ച അതേ വേദിയാണിത് എന്നോർക്കുമ്പോൾ ഫുട്ബോൾ ശരിക്കും ലോകത്തിലെ ഏറ്റവും വലിയ കാഴ്‌ചയാണ്. ഓരോ പതിപ്പും ഇതിന് പുതിയ തെളിവ് നൽകുന്നു. ഈ പതിപ്പിൽ അത് അഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള കേപ് വേർദെ ആയിരുന്നു. ആദ്യമായി ലോകകപ്പിലെത്തി, ഗ്രൂപ്പ് ഘട്ടത്തിൽ പിന്നീട് ചാമ്പ്യൻമാരായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തി, ചെറിയ ഡയസ്‌പോറയ്‌ക്കപ്പുറം ലോകത്തിന്റെ ഹൃദയങ്ങൾ കീഴടക്കി. ഒടുവിൽ പ്രീ-ക്വാർട്ടറിൽ അവരുടെ യാത്ര അവസാനിച്ചു. ഒരു ഫുട്ബോളിലെ ഏത് അപരിചിതനെ പോലും സ്‌പർശിക്കാൻ വിവർത്തനമോ പശ്ചാത്തലമോ ആവശ്യമില്ലാത്തതരം മാജിക്കൽ റിയലിസം.
2
ഇത് രണ്ട് ചോദ്യങ്ങൾ ഉയർത്തുന്നു: ഈ കാഴ്‌ച കൊണ്ട് നാം എന്ത് ചെയ്യണം, ആരാണ് അതിനെ നിയന്ത്രിക്കുന്നത്? ഒന്നിന് ഉത്തരം പറയാതെ മറ്റൊന്നിന് ഉത്തരം നൽകാനാവില്ല. ജനാധിപത്യ രാഷ്ട്രങ്ങളേക്കാൾ കൂടുതൽ ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ടതാണ് ഇക്കാണുന്ന ഫുട്ബോൾ. ഫിഫയ്‌ക്ക് 211 അംഗ അസോസിയേഷനുകളുണ്ട്, ഐക്യരാഷ്ട്രസഭയുടെ 193-‐നെക്കാൾ കൂടുതൽ, കാരണം ജിബ്രാൾട്ടർ, ഫറോ ദ്വീപുകൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഫിഫ കോൺഗ്രസിൽ, സമ്പത്ത് പരിഗണിക്കാതെ ഓരോ അംഗത്തിനും ഒരു വോട്ട്. ബാർബഡോസും ബ്രസീലും ഒരുപോലെ കണക്കാക്കപ്പെടുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിൽ ഒരിക്കലും നൽകാത്ത തുല്യത. ഇത് വെറും കാഴ്‌ചയ്‌ക്കുള്ളതല്ല, യഥാർഥ ഘടനയാണ്. ഫുട്ബോളിൽ, ഏത് ക്ലബ്ബിനും ഉയരാനും വീഴാനും കഴിയും. മത്സരം വരുമ്പോൾ നിങ്ങളുടെ ചരിത്രമോ ബജറ്റോ പരിഗണിക്കാതെ, നിങ്ങൾ താഴ്‌ത്തപ്പെടും. സോഡ വിറ്റുകൊണ്ട് ഉയർന്ന വിജയന് വേണ്ടിയും അതേ കോണി ആളുകളെ ഉയർത്തുന്നു. ഓർമ കാണില്ലെങ്കിലും ഇന്ത്യൻ ഫുട്ബോളിന് ഇത് നന്നായറിയാം. 1911-‐ൽ, മോഹൻ ബഗാൻ, ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റിന്റെ ബൂട്ടിട്ട സൈനികരെ നഗ്നപാദരായി തോൽപ്പിച്ച് ഐഎഫ്എ ഷീൽഡ് നേടി. കോളനിവൽക്കരിക്കപ്പെട്ട ഒരു ജനത കൊളോണിയലിസ്റ്റിന്റെ കളി ഏറ്റെടുത്ത് അവരുടെ സ്വന്തം നിബന്ധനകളിൽ വിജയിച്ചു. ട്രോഫിയെക്കാൾ വലുതെന്തോ കൈമാറ്റം ചെയ്യപ്പെട്ടെന്ന് മൈതാനത്തിന് ഉടനടി മനസ്സിലായി. മൈതാനത്തിന് ഒരു സാമ്രാജ്യത്തെയും ഏത് പൗരത്വ സർട്ടിഫിക്കറ്റിനെയും ആ ഉച്ചയ്ക്ക് അസാധുവാക്കാൻ കഴിഞ്ഞു .
ഇത്തവണ കണ്ട ജഴ്സികൾ നോക്കൂ. ഓക്സ്ഫഡ് മൈഗ്രേഷൻ ഒബ്സർവേറ്ററിയുടെ ഒരു കണക്കെടുപ്പ് പ്രകാരം ജനനാവകാശം, പൂർവിക ബന്ധം അല്ലെങ്കിൽ പതിനെട്ട് വയസ്സ് കഴിഞ്ഞ് തുടർച്ചയായി അഞ്ച് വർഷത്തെ താമസം എന്നിങ്ങനെയുള്ള ഫിഫയുടെ നിയമങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 1248 കളിക്കാരിൽ ഏതാണ്ട് നാലിലൊന്ന് പേരും തങ്ങളുടെ കുപ്പായത്തിലെ രാജ്യമല്ലാത്ത മറ്റൊരിടത്ത് ജനിച്ചവരായ ഒരു ടൂർണമെന്റ് കെട്ടിപ്പടുത്തു. മൊറോക്കോ ഏതാണ്ട് നാലിൽ മൂന്ന് ഭാഗവും വിദേശജന്മക്കാരായ ഒരു ടീമിനെ ഇറക്കി. നെതർലാൻഡ്സിനെതിരെ ഇറങ്ങിയ പതിനൊന്ന് ആദ്യ ഇലവനിലെ പത്ത് പേരും സ്‌പാനിഷ്, ഫ്രഞ്ച്, ബെൽജിയൻ, കനേഡിയൻ, ഡി ആർ കോംഗോ വിദേശത്ത് ജനിച്ച ഇരുപത് കളിക്കാരെ കൊണ്ടുവന്നു. അതിൽ പതിനൊന്ന് പേരും ഫ്രാൻസിൽനിന്ന് മാത്രം, അതേ മാസത്തിൽ തന്നെ, ക്യാപിറ്റൽ (മൂലധനം) അതിർത്തികളാൽ അലോസരപ്പെടാത്തതുപോലെ, പാസ്‌പോർട്ടുകളാൽ ഒട്ടും അലോസരപ്പെടാതെ, തങ്ങളുടെ പ്രിയപ്പെട്ട എഴുപത്തിയഞ്ച് സ്വദേശി പുത്രന്മാർ മറ്റ് രാജ്യങ്ങൾക്കായി കളത്തിലിറങ്ങുന്നത് ഫ്രാൻസ് കണ്ടു. പ്രതിഭയുടെ ഒരു ഭയങ്കര കുടിയേറ്റം. പിന്നെ പറയാതിരിക്കാൻ വയ്യ, കുറസാവോ ഉണ്ടായിരുന്നു, രണ്ട് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഒരു ദ്വീപ്, ഇരുപത്തിയാറിൽ ഇരുപത്തിയഞ്ച് കളിക്കാരും നെതർലാൻഡ്സിൽ ജനിച്ച് പരിശീലിപ്പിക്കപ്പെട്ടവരുമായി എത്തി, ലോകകപ്പിലെത്തിയ ഏറ്റവും ചെറിയ ജനസംഖ്യ, ഒരിക്കലും അവിടെ ജീവിച്ചിട്ടില്ലാത്ത ഒരു പ്രവാസി സമൂഹത്തിന്റെ അധ്വാനത്തിൽ ഏതാണ്ട് പൂർണമായും അത് റിയാലിറ്റിയാക്കി. ഇത് ടൂർണമെന്റിന്റെ അടിക്കുറിപ്പൊന്നുമല്ല. കൊളോണിയൽ ഭൂപടം, ഇത്തവണയും, കുടിയേറ്റക്കാരന് അനുകൂലമായി വീണ്ടും വരയ്‌ക്കപ്പെട്ടിരിക്കുന്നു.
ഫുട്‌ബോൾ: ഒരു കേരളീയ ഗ്രാമക്കാഴ്‌ച ഫോട്ടോ: ജഗത് ലാൽ
‘സ്ലോ ഡൗൺ ’എന്ന പുസ്തകത്തിലൂടെ ഡിഗ്രോത്ത് കമ്യൂണിസത്തെ അപ്രതീക്ഷിതമായ ബെസ്റ്റ്സെല്ലറാക്കി മാറ്റിയ ജാപ്പനീസ് ദാർശനികൻ കൊഹെയ് സൈറ്റോ, ഏതൊരു സമൂഹത്തിന്റെയും യഥാർഥ സമ്പത്ത് അത് സ്വകാര്യവൽക്കരിക്കുന്നതിലല്ല, മറിച്ച് പൊതുസ്വത്തായി കാത്തുസൂക്ഷിക്കുന്നതിലാണെന്ന് വാദിക്കുന്നു. സമീപകാല കൃതികളിൽ പോലും കൊഹെയ് സൈറ്റോ ഈ ആശയം ആവർത്തിക്കുന്നുണ്ട്. വെള്ളവും ഭൂമിയും, വേണമെങ്കിൽ ഇവിടെ, ഇപ്പോൾ നമുക്ക് ചേർക്കാവുന്ന മൂന്നാമത്തെ ഐറ്റം ഫുട്ബോൾ പ്രതിഭ തന്നെയാണ്. പൗരത്വ സർട്ടിഫിക്കറ്റിന്റെ വേലിക്കെട്ടുകൾ എത്ര കിണഞ്ഞാലും തടയാൻ കഴിയാതെ കുടിയേറുന്ന ഒരു വിഭവം. മൂലധനം, തൊഴിൽ ഏറ്റവും വിലകുറഞ്ഞിടത്തേക്ക് കയറ്റുമതി ചെയ്യുമെന്ന് മാർക് സ് ഒരിക്കൽ ആശങ്കപ്പെട്ടിടത്ത്, 2026-‐ലെ ലോകകപ്പ് മറ്റൊരു കണ്ണാടി അവതരിപ്പിക്കുന്നുണ്ട്. രാജ്യങ്ങൾ തങ്ങളുടെ ഏറ്റവും കഴിവുള്ള കുട്ടികളെ അക്കാദമികൾ ഏറ്റവും സമ്പന്നമായ എവിടേക്കും കയറ്റുമതി ചെയ്യുന്നുണ്ട്, പിന്നീട്, തികച്ചും നിയമപരമായി, അവരെ തിരികെ ചോദിക്കുന്നുമുണ്ട്. (ഇന്ത്യക്കുമതാവാം! ഫുട്ബോൾ കേരളത്തിനു ഉറപ്പായിട്ടും ആവാം.) കുറസാവോയുടെ കടം വാങ്ങിയ നട്ടെല്ലിലും മൊറോക്കോയുടെ തിരിച്ചെത്തിയ പ്ലയേഴ്സിലും ഒരു ഒഴുകഴിവുമില്ല, മറിച്ച് സ്വയം വീണ്ടും ഉറപ്പിച്ചുപറയുന്ന ഒരു പൊതുസ്വത്താണ്, ഡിഗ്രോത്ത് കമ്യൂണിസം കാണാൻ സാധ്യതയുള്ളത്. വെള്ളത്തിന് വേലി കെട്ടരുത്. അതുപോലെ തന്നെയാണ് കോഴിക്കോട്ടെ /മലപ്പുറത്തെ /തൃശൂരിലെ പാസ്‌പോർട്ട് ഓഫീസ് വരയ്‌ക്കുന്ന അതിർത്തിക്കുള്ളിൽ നിൽക്കാൻ വിസമ്മതിക്കുന്ന പ്രതിഭ. അങ്ങനെ, കോഴിക്കോട് ബീച്ചിൽ രാവിലെ മണലിൽ ഡ്രിബ്ൾ ചെയ്യുന്ന കുറ്റിച്ചിറയിലെ കുട്ടിക്ക് ഇപ്പോൾ റോട്ടർഡാമിന്റെ തുറമുഖപ്രദേശങ്ങളിലും ക്രെറ്റെയിലിന്റെ ബാൻല്യൂകളിലും ഇരട്ടയുണ്ട്. കോഴിക്കോട്ടിടത്തിന്റെ കുട്ടി മറ്റൊരിടത്തിന്റെ കുപ്പായമണിയുന്നു. അതാണ് മൈതാനം അവന് കൊടുക്കുന്ന ഇടം. അബിജാനിൽ ജനിച്ച മാർക് ഗുവേഹി, വിദേശത്ത് ജനിച്ച മാതാപിതാക്കളുള്ള ഒൻപത് സഹകളിക്കാർക്കൊപ്പം ഇംഗ്ലണ്ടിന് വേണ്ടി പ്രതിരോധം കാത്തു. ഒരിക്കൽ കെനിയൻ ക്യാമ്പിൽ ദക്ഷിണ സുഡാൻ അഭയാർഥിയായിരുന്ന അവേർ മാബിൽ, ഓസ്ട്രേലിയയുടെ വിംങ്ങിലൂടെ ഓടി. ഇതൊന്നും സൂറിച്ചിൽ രൂപകൽപ്പന ചെയ്യപ്പെട്ടതല്ല, സൂറിച്ചിന് ഇതൊന്നും ഓർക്കസ്ട്രേറ്റ് ചെയ്യാൻ പറ്റുകയും ഇല്ല. കുടിയേറുന്നവർക്ക് വിട്ടുകൊടുക്കുമ്പോൾ പന്ത് പറയും കാൽപ്പന്തായ ഞാൻ ഒരു മണ്ണിനും അവകാശപ്പെട്ടതല്ല, എനിക്ക് പിറകെ ഓടാനുള്ള ആർക്കുമുള്ളതാണ് ഞാൻ!
ഫുട്ബോൾ ചരിത്രകാരൻ ഡേവിഡ് ഗോൾഡ്ബ്ലാട്ട് ഈ ജനാധിപത്യ സഹജവാസന എല്ലാ കായികവിനോദങ്ങളുടെയും തുടക്കത്തിലേക്ക് തിരിച്ചുപോയി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗിൽ ആധിപത്യം പുലർത്തുന്ന പല ക്ലബ്ബുകളും ജനിച്ചത് തൊഴിലിടങ്ങളിൽ നിന്നും പരസ്‌പര സഹായ സംഘങ്ങളിൽ നിന്നുമാണ്. ആയുധ ഫാക്ടറി തൊഴിലാളികളിൽ നിന്ന് ആഴ്സണൽ, ഇരുമ്പുപണിശാലയിൽ നിന്ന് വെസ്റ്റ് ഹാം. ഫുട്ബോൾ അസോസിയേഷൻ കായികവിനോദത്തെ രാഷ്‌ട്രീയത്തിൽ നിന്നും വാണിജ്യത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുന്നതിന് മുമ്പ് ഫുട്ബോളിന്റെ നിയമപുസ്തകത്തിൽ എഴുതപ്പെട്ട സമത്വം ഒരു മാർക്കറ്റിങ് തീരുമാനമായിരുന്നില്ല. ആരാണ് യഥാർഥത്തിൽ ആ കളി കളിച്ചിരുന്നത് എന്നതിൽനിന്ന് അത് വളർന്നുവന്നതാണ്. അസുഖം തടയുന്നതുവരെ അൾജിയേഴ്സിൽ ഗോൾകീപ്പറായി കളിച്ചിരുന്ന കാമ്യൂ ഇത് നന്നായി മനസ്സിലാക്കിയിരുന്നു. ഉത്തരവാദിത്വത്തെക്കുറിച്ച് താൻ അറിഞ്ഞതെല്ലാം ഫുട്ബോളിൽ നിന്നാണ് പഠിച്ചതെന്ന് കാമ്യൂ പറഞ്ഞു. മൈതാനത്ത്, വരകൾ വ്യക്തമാണ്, നിയമങ്ങൾ കാണാൻ എളുപ്പമാണ്, ആർക്കും ഒരു ഫൗൾ കണ്ടെത്താൻ കഴിയും. അർഥങ്ങൾ രാത്രിക്ക് രാത്രി മാറാവുന്ന രാഷ്‌ട്രീയത്തിലേതുപോലെയല്ല. മൈതാനത്തെ ഈ നീതി ഒരു രാഷ്‌ട്രീയ പ്രസ്‌താവനയാണ്.
2022ലെ ലോകകപ്പിൽ ചാമ്പ്യൻമാരായ അർജന്റീന ടീം
അധികാരത്തിലുള്ളവർ അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഫുട്ബോളിലെ ജനാധിപത്യം പരാജയപ്പെടാതെ നിന്നതിന് തെളിവുകളുണ്ട്. 2021 ഏപ്രിൽ 18ന്, യൂറോപ്പിലെ ഏറ്റവും സമ്പന്നമായ പന്ത്രണ്ട് ക്ലബ്ബുകൾ "സാമ്പത്തിക തകർച്ചയിൽ’ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് അവകാശപ്പെട്ട് ഇൻവിറ്റേഷൻ മാത്രമുള്ള, റിലിഗേഷൻ എന്ന തരംതാഴ്‌ത്തലില്ലാത്ത, ഒരു അടച്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചു. ആ പദ്ധതി ഏകദേശം നാൽപ്പത്തിയെട്ട് മണിക്കൂർ മാത്രമേ നിലനിന്നുള്ളൂ, അതും ഒരു കോടതി കൊണ്ടല്ല, ആരാധകരെക്കൊണ്ടാണ് തടയപ്പെട്ടത്. ചെൽസി ആരാധകർ സ്വന്തം ടീമിന്റെ ബസ് തടഞ്ഞു, മാഞ്ചസ്റ്റർ സിറ്റി ആദ്യം പിന്മാറി, മറ്റ് ഇംഗ്ലീഷ് ക്ലബ്ബുകളും പിന്നാലെ, താമസിയാതെ മറ്റെല്ലാവരും. ആരാധകർ ജർമൻ 50+1 നിയമത്തിന് ആഹ്വാനം ചെയ്‌തു, ആരാധകരെ ഭൂരിപക്ഷ ഉടമകളായി നിലനിർത്തുന്ന നിയമം. ബ്രിട്ടൻ വേഗത്തിൽ ഒരു ഫാൻ-ലെഡ് റിവ്യൂ ആരംഭിച്ചു, അതിന്റെ പ്രധാന ആശയമായ ഒരു സ്വതന്ത്ര റെഗുലേറ്റർ ഇപ്പോൾ നിയമമാണ്. 2026 ഫെബ്രുവരി ആയപ്പോഴേക്കും അവസാനത്തെ എതിർപ്പുകാരായ റയൽ മാഡ്രിഡ് പോലും യുവേഫയുടെ അധികാരം അംഗീകരിച്ചു.
മുതലാളിത്തത്തിന് ഏതാണ്ട് എന്തും ഉൾക്കൊള്ളാനുള്ള കഴിവിനെക്കുറിച്ച് എഴുതിയ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജോൺ ഹോലോവേ, പ്രതിരോധം ഒരു പൂർത്തിയായ വിപ്ലവമായിട്ടല്ല, മറിച്ച് ഒരു "വിള്ളൽ’ ആയിട്ടാണ് നിലനിൽക്കുന്നതെന്ന് വാദിച്ചിട്ടുണ്ട്. ലാഭത്തിന്റെ സാധാരണ യുക്തി പ്രവർത്തിക്കാതാവുകയും മറ്റെന്തോ ഹ്രസ്വമായി ഭരിക്കുകയും ചെയ്യുന്ന ഒരു നിമിഷം. 2021 ഏപ്രിലിലെ ആ നാൽപ്പത്തിയെട്ട് മണിക്കൂർ ഹോളോവേയുടെ ഒരു വിള്ളൽ ആയി വിലയിരുത്താം. ഭൂമിയിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകൾ വർഷങ്ങളോളം രഹസ്യമായി ചർച്ച ചെയ്‌ത് നിർമിച്ച ഒരു മുഴുവൻ വാണിജ്യ ഘടന, ബസിന് മുന്നിൽ നിന്ന ആരാധകർ അലിയിച്ചുകളഞ്ഞു. കായികവിനോദത്തിന്റെ സാമ്പത്തിക ഉന്നതർ എത്ര കഠിനമായി ശ്രമിച്ചാലും, ഫുട്ബോളിൽനിന്ന് രാഷ്ട്രീയത്തെ ശരിക്കും നീക്കം ചെയ്യാൻ അവർക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് വാദിച്ചുകൊണ്ട് ഗോൾഡ്ബ്ലാട്ട് സമീപകാലത്ത് സമാനമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ആരാധകർ അതിനെ വീണ്ടും വലിച്ചിഴച്ചുകൊണ്ടുവരും. ഫുട്ബോളിന്റെ പ്രഭുക്കന്മാർ എന്ന് വിളിക്കപ്പെടുന്നവരെ ഫുട്ബോളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സത്യസന്ധമായി എഴുതിയ ഉറൂഗ്വൻ ഫിലോസഫർ എഡ്വേർഡോ ഗലിയാനോ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. കളി യഥാർഥത്തിൽ ആരാധകരുടേതാണെന്ന ഗലിയാനോയുടെ വിശ്വാസം ഈ ബസ് തടയൽ നിമിഷം തെളിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പാഠം വ്യക്തമായി, സ്റ്റേഡിയം ശൂന്യമാണെങ്കിൽ, വിൽക്കാൻ ഒന്നുമില്ല. ജനങ്ങളുടെ പിന്തുണയില്ലാതെ കളിക്ക് വിലയില്ല.
Once Upon a Field ‐ Salah Elmur
3
ഇന്ന്, ഫുട്ബോളിലെ പ്രധാന ശക്തി ആരാധകരോ പ്രാദേശിക സമ്പന്ന ഉടമകളോ അല്ല, നിക്ഷേപകരായി പ്രവർത്തിക്കുന്ന പരമാധികാര രാഷ്‌ട്രങ്ങളാണ്. 2021 ഒക്ടോബറിൽ, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ന്യൂകാസിൽ യുണൈറ്റഡിന്റെ 85 ശതമാനം ഓഹരി ഏറ്റെടുത്തു. രാഷ്‌ട്രം ക്ലബ്ബിനെ നിയന്ത്രിക്കില്ലെന്ന "നിയമപരമായി ബാധ്യതയുള്ള ഉറപ്പുകൾ’ ലഭിച്ചതിന് ശേഷം പ്രീമിയർ ലീഗ് ആ കരാർ അംഗീകരിച്ചു, എന്നാൽ പിന്നീട് പിഐഎഫിന്റെ സ്വന്തം അഭിഭാഷകർ അതിനെ രാജ്യത്തിന്റെ ഭാഗമെന്ന് വിശേഷിപ്പിച്ചപ്പോഴും, ന്യൂകാസിലിനെ നയിക്കുന്ന അതിന്റെ ചെയർമാൻ ഒരു സർക്കാർ മന്ത്രിയാണെന്നത് വസ്‌തുതയാണ്. ആംനസ്റ്റി ഇന്റർനാഷണൽ ഇതിനെ സ്‌പോർട്സ് വാഷിങ് എന്ന് വിളിച്ചു. 2025 പകുതിയോടെ, ന്യൂകാസിലിന്റെ വിറ്റുവരവ് 446 ദശലക്ഷം ഡോളറിലെത്തി, ആരാധകർക്ക് സാമ്പത്തിക കാര്യങ്ങളിൽ ചെറിയ സ്വാധീനം മാത്രമുണ്ടെങ്കിലും ക്ലബ് എഴുപത് വർഷത്തിനുള്ളിലെ ആദ്യ ആഭ്യന്തര ട്രോഫി നേടി. മറ്റിടങ്ങളിലും രീതി സമാനമാണ്, സർ ജിം റാറ്റ്ക്ലിഫ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാൽ ഭാഗത്തിന് 1.25 ബില്യൺ പൗണ്ട് നൽകി. ഒരിക്കൽ സാമൂഹിക സ്വത്തായിരുന്നത് ഇപ്പോൾ ഭൗമരാഷ്‌ട്രീയ ആസ്‌തിയാണ്!
മുപ്പത് വർഷം മുമ്പ് ഗലിയാനോ ഇത് മുൻകണ്ട് പറഞ്ഞു: "ഫുട്ബോളിന്റെ ചരിത്രം ബ്യൂട്ടിയിൽ നിന്ന് ഡ്യൂട്ടിയിലേക്കുള്ള ദുഃഖകരമായ യാത്രയാണ്’, ആനന്ദത്തിനായി കളിക്കുന്ന കളിക്കാരിൽ നിന്ന് ബിസിനസ്സിനായി പ്രകടനം നടത്തുന്ന ആസ്‌തികളിലേക്ക്, അപകടകരമായ ഡ്രിബ്ലിങ്ങുകളിൽനിന്ന് ബ്രാൻഡിനെ സംരക്ഷിക്കുന്ന സുരക്ഷിതമായ പാസുകളിലേക്ക്. നിക്ഷേപകർ കടമ ഇഷ്ടപ്പെടുന്നു, കാരണം സൗന്ദര്യം ഓഹരിയുടമകൾക്ക് ഉറപ്പുനൽകാൻ കഴിയില്ല. എന്നിരുന്നാലും, കളിയെ പണം സ്വന്തമാക്കുന്നു, പക്ഷേ മൈതാനത്ത് സംഭവിക്കുന്നത് നിയന്ത്രിക്കാൻ കഴിയില്ല, കളിക്കാരെ വാങ്ങാം പക്ഷേ ഗോളുകളെ വാങ്ങാനാവില്ല. ഏറ്റവും ചെലവേറിയ ടീമിന് പോലും വളരെ ദുർബലമായ ഒരു ടീമിനോട് തോൽക്കാം. ഒരു തുകയ്‌ക്കും ഫലം മാറ്റാൻ കഴിയില്ല. "ഡ്വാർഫ്, ജയന്റിനെ പാഠം പഠിപ്പിക്കുന്ന’ ഈ നിമിഷങ്ങളിൽ ഗലിയാനോ പ്രതീക്ഷ കണ്ടെത്തി. ലിവർപൂൾ ആരാധകനായ സൈമൺ ക്രിച്ച്ലി പക്ഷേ, ഇരു വശങ്ങളും കാണുന്നു. ഫുട്ബോൾ അത്യാഗ്രഹവും അധികാരവും നിറഞ്ഞതാണ്, പക്ഷേ അതിപ്പോഴും സുന്ദരമായി തുടരുന്നു. യഥാർഥ അത്ഭുതം ഫുട്ബോൾ ശുദ്ധമാണെന്നതല്ല, ചുറ്റുമുള്ള എല്ലാ പണത്തിളക്കത്തിനിടയിലും അത് ഇപ്പോഴും വിളങ്ങുന്നു.
ക്ലബ് വാങ്ങുന്ന ആൾക്ക് എപ്പോഴും കളികൾ ജയിക്കണം. ഗലിയാനോ ഇത് പ്രവചിച്ചിരുന്നു, "ആനന്ദത്തെ നിഷേധിക്കുന്ന, ഭാവനയെ കൊല്ലുന്ന, സാഹസികതയെ നിയമവിരുദ്ധമാക്കുന്ന’ ഒരു ഫുട്ബോളിനെ സൃഷ്ടിക്കുന്ന സാങ്കേതികാധിപത്യം കാഴ്‌ച സജ്ജീകരിച്ചതിന് ശേഷം "കയ്യടിക്കുക’ മാത്രം ചെയ്യുന്നവർ. വർഷങ്ങളോളം, ഗലിയാനോ പറഞ്ഞത് ഒരു ഇടതു രോദനം മാത്രമാണെന്നായിരുന്നു ക്യാപിറ്റലിസ്റ്റ് അനുഭാവികളായ ലിബറലിസ്റ്റുകൾക്കുപോലും തോന്നിയത്. പക്ഷേ അത് ഇപ്പോൾ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയിലൂടെ യഥാർഥ്യമായിരിക്കുന്നു.
ഇൻഫന്റിനോ ഐഡിയ ലളിതമാണ്, ബിഗ് ഇസ് ബ്യൂട്ടിഫുൾ! കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ, കൂടുതൽ വിപണികൾ, കൂടുതൽ പണം. ഈ വർഷം ആ സിദ്ധാന്തം ഒരു നിർദേശമല്ല, ഗ്രൗണ്ടിൽ അല്ലെങ്കിൽ നിലത്ത് തൊടാവുന്ന വസ്‌തുതയായി മാറി. ഈ ലോകകപ്പ് 32-ൽ നിന്ന് 48 രാജ്യങ്ങളായി വികസിച്ചു. ഫിഫ്പ്രോയും ക്ലബ്ബുകളും വർഷങ്ങളായി ഷെഡ്യൂൾ ഇതിനകം വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ചുരുക്കം ചില മുൻനിര ക്ലബ്ബുകളെ മാത്രമേ ബാധിക്കൂ എന്നായിരുന്നു ഇൻഫന്റിനോയുടെ പ്രതികരണം, മെനി ഗെയിംസ് ഫോർ വെരി ഫ്യൂ. ചാമ്പ്യൻ നിർമാണത്തെ ‘കരകൗശലത്തിൽ നിന്ന് വ്യവസായത്തിലേക്കുള്ള പരിവർത്തനം' എന്ന് തികച്ചും വ്യത്യസ്‌തമായ കാലത്ത് എഴുതിയ ഫ്രഞ്ച് മാർക്‌സിസ്റ്റ് സ്‌പോർട്സ് ഫിലോസഫർ ഷോൺ-മേരി ബ്രോം, ഈ യുക്തി കൃത്യമായി വിവരിച്ചിട്ടുണ്ട്,ഡോക്ടർമാരും മനഃശാസ്‌ത്രജ്ഞരും ഫിറ്റ്നസ് സ്റ്റാഫും സേവനം ചെയ്യുന്ന ഉപകരണങ്ങളാക്കി മാറ്റപ്പെട്ട അത്ലറ്റുകൾ. സംരക്ഷിക്കുന്നതിനുപകരം ഷെഡ്യൂൾ ചെയ്യേണ്ട ചരക്കായി പരിഗണിക്കപ്പെടുന്ന അവരുടെ ശരീരങ്ങൾ. ഒരു മാസത്തെ മത്സരങ്ങൾക്ക് ശേഷം ഒരു ടൈറ്റിൽ തീരുമാന മത്സരത്തിൽ അധിക മുപ്പത് മിനിറ്റ് കൂടി കളിക്കേണ്ടിവന്ന അതേ കളിക്കാരെക്കുറിച്ച് ഈ ജൂലൈയിലെ ഫിഫ്പ്രോയുടെ ഫാറ്റിങ് മുന്നറിയിപ്പുകൾ, ഒരു പുതിയ ഇടതുപക്ഷ പരാതി എന്നതിനേക്കാൾ ബ്രോമിന്റെ വാദത്തിന്റെ ഒരു അടിക്കുറിപ്പ് പോലെയാണ് ഈ യാഥാർഥ്യങ്ങൾ വായിക്കാൻ തോന്നുന്നത്.
2030-‐ലെ ശതാബ്ദിക്ക് ഇൻഫന്റിനോ 64 ടീമുകളുടെ ഒരു ടൂർണമെന്റ് പോലും നിർദേശിച്ചു, ഓരോ വിൽപ്പന പ്രസംഗത്തിലും സന്ദേശം ഒന്നുതന്നെയാണ്; വികാസം "കൂടുതൽ രാജ്യങ്ങളെയും പ്രദേശങ്ങളെയും സന്തോഷിപ്പിക്കും’, പണം 211 രാജ്യങ്ങളിലേക്ക് എത്തും. ഇങ്ങനത്തെ ഓരോ പ്രസ്‌താവനയും കളിയെ കളിയുടെ ആരോഗ്യത്തിൽ നിന്ന് വിപണിയുടെ ഗ്ലോബൽ വലുപ്പത്തിലേക്ക് മാറ്റുന്നു. ഇൻഫന്റിനോയുടേത് ചരക്കായി കണക്കാക്കപ്പെടുന്ന ഫുട്ബോളാണ്, താൽപ്പര്യം മത്സരത്തിലല്ല, ബ്രോഡ്കാസ്റ്റ് സ്ലോട്ടിലാണ്, വീണ്ടും വീണ്ടും വിൽക്കപ്പെടുന്നു! ഗലിയാനോയുടെ വാക്കുകളിൽ, "കളിക്കാനല്ല, അതിനെ തടയാനായി സംഘടിപ്പിക്കപ്പെട്ട’ ഒരു മത്സരം.
ഇംഗ്ലണ്ടിലെ ആർസണൽ ഫുട്‌ബോൾ മൈതാനത്തിലേക്കുള്ള കവാടം
നമുക്കിഷ്ടമല്ലെങ്കിലും കഠിനമായ യാഥാർഥ്യം ജനാധിപത്യ ഘടനയാണ് ഇൻഫന്റിനോയ്‌ക്ക് അധികാരം നൽകുന്നത് എന്നതാണ്! ഒരു രാജ്യം, ഒരു വോട്ട്, 211 അസോസിയേഷനുകളുള്ളപ്പോൾ, അവയിൽ ഭൂരിഭാഗവും ഫിഫയുടെ ധനസഹായത്തെ ആശ്രയിക്കുന്നു, ഇത് തുല്യരുടെ ഒരു കൂട്ടം എന്നതിനേക്കാൾ കൂടുതൽ, ഓരോ വികാസത്തിനും പണം അത്യാവശ്യമായി വരുന്നതിനാൽ അതിനെ അംഗീകരിക്കുന്ന ഒരു കൂട്ടമായി മാറുന്നു. ഒരിക്കൽ കളിയുടെ മനഃസാക്ഷിയായി തോന്നിയ തുല്യമായ വോട്ട്, ഇപ്പോൾ മുകളിൽനിന്ന് നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്നു. ഭീഷണി പെട്ടെന്നും വ്യക്തവുമായിരുന്നതിനാൽ ആരാധകർക്ക് സൂപ്പർ ലീഗ് തടയാൻ കഴിഞ്ഞു; ഇൻഫന്റിനോയുടെ മാറ്റങ്ങൾ പതുക്കെ സംഭവിക്കുന്നു, "കളി വളർത്തുന്നു’ എന്ന് അവതരിപ്പിക്കപ്പെടുന്നു, അതിനാൽ ആരും പ്രതിഷേധിക്കുന്നില്ല. അയാൾ അകത്തുകടക്കുന്ന കള്ളനല്ല, മറിച്ച് താക്കോലുകൾ കീശയിലുള്ള ആളാണ്, എപ്പോഴും ചിരിച്ചുകൊണ്ട്, എല്ലാം ഫുട്ബോളിനുവേണ്ടിയാണെന്ന് അവകാശപ്പെടുന്ന ആൾദൈവം.
4
എന്നിരുന്നാലും, എന്ത് മാറ്റങ്ങൾ വന്നാലും കളി തുടരുക തന്നെ ചെയ്യുന്നു. ഒരു ഇൻഫന്റിനോയ്ക്കും എടുത്തുകളയാൻ കഴിയാത്ത ഒന്നാണിത്. കാരണം, ഇന്നത്തെ ഏറ്റവും മുന്നോട്ടുപോയ ദൃശ്യകലയാണ് ഫുട്ബോൾ, നോവലുകളെക്കാളും ചിത്രകലയെക്കാളും സിനിമയെക്കാളും കൂടുതൽ കണ്ടംപററി. ഘടനാപരമാണ് വ്യത്യാസം. മറ്റ് കലകൾ കാണുന്നതിനുമുമ്പ് പൂർത്തിയായവയാണ്. ചിത്രകാരൻ കളറും വരയും തിരഞ്ഞെടുക്കുന്നു, നോവലിസ്റ്റ് വാക്യങ്ങൾ എഡിറ്റ് ചെയ്യുന്നു, സംവിധായകൻ ഏറ്റവും മികച്ച ടേക്ക് തിരഞ്ഞെടുക്കുന്നു. എന്നാൽ ഒരു ഫുട്ബോൾ മത്സരം സൃഷ്ടിക്കപ്പെടുന്നത് തത്സമയമാണ്. അവസാനം അറിയാത്ത ഇരുപത്തിരണ്ട് കളിക്കാർ, ഓരോരുത്തരും അവരുടേതായ രീതിയിൽ അതിനെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു, ഏറ്റവും വലിയ പ്രേക്ഷകർക്ക് മുന്നിൽ. എതിർ ടീം അതിനെ തടയാൻ എല്ലാം ചെയ്യുന്നതിനാൽ, ഒരു കൗണ്ടർ- അറ്റാക്ക് ഒരു കോറിയോഗ്രാഫർക്കും ആസൂത്രണം ചെയ്യാൻ കഴിയാത്ത ഒരു തരം നൃത്തസംവിധാനമാണ്. അതിന്റെ സൗന്ദര്യം ഒരു ഗാലറിയിൽ കാണുന്നതിനെക്കാൾ ശക്തമാണ്, കാരണം അത് സൃഷ്ടിക്കപ്പെടുന്നത് ആ നിമിഷത്തിൽ, സമ്മർദത്തിൽ, ഉടനെ പരാജയപ്പെടാൻ കഴിയുന്ന കളിക്കാരാൽ ആണ്.
ഫുട്ബോളിന്റെ കല മരണത്തെ എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്നതിന്റെ ഒരു പൂർണദൈർഘ്യ ഓർമപ്പെടുത്തലാണ് ഈ ലേഖകന് ഈ ലോകകപ്പ് നൽകിയത്. അതിന്റെ ഏറ്റവും വലിയ പ്രകടനക്കാർ, ഒരു ചിത്രത്തിനോ നോവലിനോ വിപരീതമായി, നമ്മുടെ മുന്നിൽ തത്സമയം പ്രായമാകുന്നു എന്ന ചിന്ത. ഒരർഥത്തിൽ കണ്ടു കണ്ടുകൊണ്ടിരിക്കെ മരിക്കുന്നു എന്ന റിയാലിറ്റി. പണ്ടുമുതലേ ഒന്നിച്ചിരുന്നു കളികണ്ട അമ്മ മരിക്കുന്ന പോലെ. ഇനിയൊരു വേൾഡ്കപ്പ് സ്‌ക്രീനിൽ ആരും തിരിച്ചു വരാത്ത മോർട്ടാലിറ്റിയുടെ നയപ്രഖ്യാപനം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടൂർണമെന്റ് പ്രീ-ക്വാർട്ടറിൽ അവസാനിച്ചു, പകരക്കാരനായ മികേൽ മെറീനോയുടെ സ്റ്റോപ്പേജ് ടൈം സ്ട്രൈക്കിൽ സ്‌പെയിനിനോട് 1-‐0-ന് തോറ്റു, നാൽപ്പത്തിയൊന്നുകാരൻ തൊണ്ണൂറ് മിനിറ്റും കളിച്ചു, അവസാന വിസിലിൽ കണ്ണീരൊപ്പി, 2006-ൽ തുടങ്ങിയ ഒരു കഥ ഇപ്പോൾ അവസാനിച്ചെന്ന് നമ്മൾ ഉറപ്പ് വരുത്തി. ലയണൽ മെസ്സിയുടെ കഥ റൊണാൾഡോയുടേതിനെക്കാൾ ഒരു റൗണ്ട് കൂടി മുന്നോട്ട് പോയെങ്കിലും അവസാനംവരെ എത്തിയില്ല, എന്നാൽ സ്‌പെയിനിന്റെ റോദ്രി അയാളെ നൂറ്റിയിരുപത് മിനിറ്റ് നേരം ഗോൾരഹിതമായി കളിപ്പിക്കുന്നതിൽ വിജയിച്ചു. ഒരു സ്റ്റേഡിയത്തിനപ്പുറം ഇംഗ്ലണ്ടിനെതിരായ ഫ്രാൻസിന്റെ മൂന്നാംസ്ഥാന വിജയത്തിൽ രണ്ട് ഗോളുകൾ നേടി എംബാപ്പെ ആ സ്വകാര്യ പോരാട്ടം തീർത്തു, പത്ത് ഗോളുകളുമായി ഇരുപത്തിയേഴാം വയസ്സിൽ ടൂർണമെന്റിന്റെയും മത്സരത്തിന്റെ ചരിത്രത്തിലെയും എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി. ഇരുപത്തിരണ്ട് ഗോളുകൾ. മെസ്സിയുടെ സ്വന്തം ലോകകപ്പ് ഇൻവെസ്റ്റ്മെന്റ് ഇരുപത്തിയൊന്നിൽ നിന്നു. ഈ ക്ലോക്കിന്റെ ഗതി മന്ദഗതിയാക്കാൻ ഒരു മാർക്കറ്റിങ് പ്രോജക്ടിനും ബ്രോഡ്കാസ്റ്റ് കരാറിനും പരമാധികാര നിക്ഷേപകനും കഴിയില്ല, ഈ ആഴ്‌ചകൾ ഇൻഫന്റിനോയുടെ ഏതൊരു കണക്കിനെക്കാളും കൃത്യമായും പ്രധാനമായത് അതുകൊണ്ടാണ്. നമ്മൾ എല്ലാവരും ഒരേ സമയത്ത് ഉറക്കമില്ലാതെ കണ്ട കാഴ്‌ചകൾക്ക് ഈ മൂല്യമുള്ളത് അതിലെ താരങ്ങൾ കേവല മർത്യരും ഫലങ്ങൾ ഉറപ്പില്ലാത്തതും ആയതുകൊണ്ടു മാത്രമാണ്.
കേപ്പ് വെർദേയിലെ ഫുട്‌ബോൾ ആരാധകർ
ഫൈനൽ തൊണ്ണൂറു മിനിറ്റിലും ഒരു ഉത്തരം തന്നില്ല. സ്‌പെയിൻ അർജന്റീനയുടെ പകുതിയിൽ ക്യാമ്പ് ചെയ്‌തു. അർജന്റീനയുടെ രണ്ടിനെതിരെ ഇരുപത് ഷോട്ടുകൾ, വീണ്ടും വീണ്ടും എമിലിയാനോ മാർട്ടിനെസ് അവരെ തടഞ്ഞു. മാർട്ടിനെസ് ലോകകപ്പ് ഫൈനലിലെ ഏറ്റവും കൂടുതൽ സേവുകൾക്കുള്ള റെക്കോഡായ പതിനൊന്ന് സേവുകളോടെ ആ രാത്രി അവസാനിപ്പിച്ചു. നിക്കോ വില്യംസിന്റെ തലയിൽ നിന്നുള്ള പന്ത് ഫെറാൻ ടോറസ് ഗോളാക്കി മാറ്റാൻ 106‐ാം മിനിറ്റ്, അധിക സമയത്തിന്റെ നാലാമത്തെ മിനിറ്റ്, വേണ്ടിവന്നു. ഈ വാചകം വായിക്കാൻ എടുക്കുന്ന സമയത്തിന്റെ പകുതിയിൽ ഒരു മുഴുവൻ മാസത്തെ ഫുട്ബോൾ തീരുമാനിക്കപ്പെട്ടു! കിക്കോഫിന് മുമ്പ് അധികമായി ശ്രദ്ധിക്കാതിരുന്ന റോദ്രി, മറ്റുള്ളവർ ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ഡിസ്ട്രോയ് ചെയ്യാൻ ചെലവഴിച്ച ഒരു ടൂർണമെന്റിന് ഗോൾഡൻ ബോൾ നേടി, അറുപത്തഞ്ചാം വയസ്സിൽ ലൂയിസ് ദെ ലാ ഫ്യുവന്റെ ലോകകപ്പ് നേടിയ ഏറ്റവും പ്രായമുള്ള മാനേജരായി. സ്‌പെയിൻ, ഇതിനകം നിലവിലെ വനിതാ ചാമ്പ്യന്മാർ, ഏഴ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ മാത്രം വഴങ്ങി ഏഴ് ക്ലീൻ ഷീറ്റുകൾ നിലനിർത്തിയ ടീം, രണ്ട് കിരീടങ്ങളും ഒരേസമയം കൈവശം വച്ച ആദ്യ ഫെഡറേഷൻ, ഒരു ബ്രോഡ്കാസ്റ്റ് കരാറും വിശദീകരിക്കാത്ത ഒരു റെക്കോഡ്.
ഇങ്ങിവിടെ, എല്ലാ ലോകകപ്പിലും മലബാറിലെ ആരാധകർ തങ്ങളുടെ വയലുകളിൽ മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്‌മറിന്റെയും വലിയ കട്ടൗട്ടുകൾ സ്ഥാപിച്ച് നദികളിലൂടെ ഒഴുക്കിവിടുന്ന കേരളത്തിലും ഈ റെക്കോഡ് വ്യക്തമായി കാണാം. അർജന്റീനയോടോ പോർച്ചുഗലിനോടോ ഒരു ബന്ധവുമില്ലാത്ത ആളുകൾ വെറും കളിയുടെ ആനന്ദത്തിനായി തങ്ങളുടെ സമ്പാദ്യം ചെലവഴിക്കുന്നു. ഈ വർഷം ആ കട്ടൗട്ടുകൾ, അവർ ചിത്രീകരിച്ച പല പുരുഷന്മാർക്കും, ഒരു ആദരാഞ്ജലി എന്നപോലെ ഒരു യാത്രയയപ്പും ആയിരുന്നു. പുഴകളിൽ സ്ഥാപിച്ചതുകൊണ്ട് പുഴകളിൽ അർപ്പിക്കപ്പെട്ട അന്ത്യാഞ്ജലി പോലെ. ഫെറാൻ ടോറസിന്റെ ഷോട്ട് അകത്തുപോയപ്പോൾ അരീക്കോട്ടെ പതിനെട്ടുകാരി മെസ്സി ഫാനും ന്യൂ ജേഴ്സിയിൽ സ്റ്റേഡിയത്തിൽ ആഡംബര ബോക്‌സിലിരുന്ന ബാങ്കറും ഒരേ രീതിയിൽ ആർത്തുവിളിച്ചു! മെസ്സിയുടെ രണ്ടാം കിരീട സാധ്യതകൾക്ക് എന്ത് സംഭവിക്കുമെന്ന് ഒരു ഐഡിയയും ഇല്ലാതിരുന്നിട്ടും.ആഗോളവൽക്കരണം പങ്കുവെപ്പിന്റെ സംഭാഷണം വാഗ്ദാനം ചെയ്‌തു, വരൂ സംസാരിക്കൂ! പക്ഷേ കൂടുതലും തിരിച്ചു നൽകിയത് ചന്തയാണ്. എന്നാലും, കാണുന്നതിലൂടെ മാത്രം മനസ്സിലാക്കാവുന്ന, ഒരേയൊരു യഥാർഥ സാർവത്രിക ഭാഷയിലൂടെ ഫുട്ബോൾ ഗ്ലോബലൈസേഷന്റെ ചന്തയിൽ ഒരു പോസിറ്റീവ് സംഭാഷണം ഇപ്പോഴത്തെക്കെങ്കിലും ഉൽപ്പാദിപ്പിക്കുന്നുണ്ട്.
ലോകത്തിന്റെ പകുതി ഉറങ്ങുമ്പോൾ പോലും എവിടെയെങ്കിലും മത്സരങ്ങൾ നടക്കുന്ന നിരന്തരമായ ആചാരമാണ് ഫുട്ബോൾ ലീഗുകൾ. അതുകൊണ്ട് ലോകകപ്പ് കഴിഞ്ഞെങ്കിലും ഇനിയും മത്സരങ്ങൾ നമ്മുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ അടയാളപ്പെടുത്തുക തന്നെ ചെയ്യും. മഹത്തായ ഗോളുകൾക്കായി ആളുകൾ അന്നേരം ഞാൻ എവിടെയായിരുന്നു എന്ന് ഓർക്കുന്നു, മരണങ്ങളും തെരഞ്ഞെടുപ്പുകളും ഓർക്കുന്നതുപോലെ. ഈ ജൂലൈയിൽ അവരിൽ പലരും ഒരു ഫൈനലിന്റെ 106-‐ാം മിനിറ്റ് കൃത്യമായി എവിടെയായിരുന്നെന്ന് ഓർക്കും. അത്രയും നേരം ഓർക്കാൻ ഒന്നും നൽകാൻ വിസമ്മതിച്ച ഫൈനൽ. മഹത്തായ ഫുട്ബോൾ കല ഇതാണ് ചെയ്യുന്നത് ‐ അത് സമയത്തിൽ ഒരു അടയാളം അവശേഷിപ്പിക്കുന്നു, എന്തോ പ്രത്യേകമായത് സംഭവിച്ചെന്ന് നമ്മെ ഓർമിപ്പിക്കുന്നു. നോവലുകൾ ഇത് വ്യക്തിഗത വായനക്കാർക്ക് വേണ്ടി ചെയ്യുന്നു, സിനിമകൾ വ്യക്തിഗത പ്രേക്ഷകർക്ക് വേണ്ടി, ഫുട്ബോൾ ഇത് ഒരേസമയം ബില്യൺ കണക്കിന് ആളുകൾക്ക് വേണ്ടി ചെയ്യുന്നു. എല്ലാവരും എല്ലാവരുടേയും ഒരേ നിമിഷം പങ്കിടുന്നു.
സ്‌പെയിന്റെ മൈക്കൽ മെറീനോ ലോകകപ്പുമായി
5
ഫുട്ബോളും പണത്തിന്റെ ഉടമസ്ഥതയിലാണ്, മറ്റെന്തും പോലെ! പക്ഷേ ആരാധകരാണ് അതിന് ജീവൻ നൽകുന്നത്. തർക്കവിഷയങ്ങൾ ധാരാളമുള്ള ഇടമാണ് ഫുട്ബോൾ കല. ഏതാണ്ട് ജനാധിപത്യപരമായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ്/ പക്ഷേ സാമ്പത്തിക താൽപ്പര്യങ്ങളാണ് അതിനെ നടത്തുന്നത്; സ്വേച്ഛാധിപത്യ രാഷ്‌ട്രങ്ങൾക്കുള്ള ഒരു ഉപകരണവുമാണത്/ തുല്യമായ വോട്ടുകളും പരമാധികാര സമ്പത്ത് ഫണ്ടുകളും ഓരോ വാരാന്ത്യത്തിലും മത്സരിക്കുന്നിടം. ഇങ്ങനെ ന്യായങ്ങളുള്ള നിരവധി വാദങ്ങൾ. എന്നാൽ ഇൻഫന്റിനോയ്‌ക്ക് വില നിശ്ചയിക്കാൻ കഴിയാത്ത ഒന്നാണ് ഫുട്ബോളിനെ പ്രത്യേകമാക്കുന്നത്. അതിന്റെ സൗന്ദര്യം അതിന്റെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചിരിക്കുന്നു. കയറ്റിറക്കങ്ങളും അപകടസാധ്യതയും അപ്രതീക്ഷിത ഗോളുകളും ആരാധകരുടെ പിന്തുണയും നീക്കം ചെയ്‌താൽ, ആരാധകർ വേഗം നിരസിക്കുന്ന അടച്ച ലീഗോ, ഒന്നും അപകടത്തിലില്ലാത്തതിനാൽ ഒരു അർഥവുമില്ലാത്ത അനന്തമായ ടൂർണമെന്റോ ബാക്കി കിട്ടും. ഫുട്ബോളിന്റെ കലാപരവും രാഷ്‌ട്രീയവുമായ വശങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു, കളി ഏറ്റവും സ്വതന്ത്രമാകുമ്പോൾ ഏറ്റവും ആവേശകരമാണ്. കളത്തിൽ അല്ലാത്ത മത്സരത്തിന്റെ വിലയ്‌ക്ക് കളിയെ മാറ്റുന്നത് പുരോഗതിയല്ല, ബിസിനസ് എന്ന നിലയ്‌ക്കുപോലും മന്ദഗതിയിലുള്ള അധഃപതനമാണ്.
അവസാനം ബാരൻകിയയിലേക്ക് തിരികെ പോകാം. കൊളംബിയ ഗ്രൂപ്പ് ഘട്ടത്തിലൂടെ തോൽവിയറിയാതെ കടന്നുപോയി, നാല് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ മാത്രം വഴങ്ങി, ലൂയിസ് ഡിയാസും 2014-ൽ ബ്രസീലിൽ ഗോൾഡൻ ബൂട്ട് നേടിയ അതേ വ്യക്തതയോടെ ഇപ്പോഴും കളിക്കുന്ന മുപ്പത്തിനാലുകാരൻ ജെയിംസ് റോഡ്രിഗസും. പിന്നീട് ഒരു ഗോൾരഹിത പ്രീ-ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റിയിലൂടെ സ്വിറ്റ്സർലൻഡിനോട് ലോകകപ്പിൽനിന്ന് പുറത്തായി, ഇരു ടീമുകളും അവരവരുടെ രീതിയിൽ ജയിക്കാൻ അർഹതയുള്ള ഒരു കളി. ആ ഷൂട്ടൗട്ടിൽ സ്‌പോർട്സ് വാഷിങ് ഇല്ലായിരുന്നു, ബ്രോഡ്കാസ്റ്റ് കരാർ ഇല്ലായിരുന്നു, ഫലം മുൻകൂട്ടി തീരുമാനിക്കുന്ന ഒരു രാഷ്ട്ര നിക്ഷേപകനും ഇല്ലായിരുന്നു, അവിടെ ഒരു സ്‌പോട്ടിൽ ഒരു പന്തും ഊഹിക്കുന്ന ഒരു ഗോൾകീപ്പറും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാഴ്‌ചയ്‌ക്ക് ശേഷവും ഒരു റൗണ്ട് കൂടി മുന്നോട്ടുപോയാൽ കൃത്യമായി എന്ത് സംഭവിക്കുമെന്നതിന്റെ ചെറുപതിപ്പ്. എമിലിയാനോ മാർട്ടിനെസ് പതിനൊന്ന് തവണ ശരിയായി ഊഹിച്ചിട്ടും സ്‌പെയിൻ പന്ത്രണ്ടാമത്തെ തവണ അയാളെ കടന്നുപോകാൻ ഒരു വഴി കണ്ടെത്തി. ഇൻഫന്റിനോ വിചാരിച്ചാൽ ഈ രണ്ട് ഫലങ്ങളും മറ്റൊരു വഴിക്കാക്കാൻ കഴിയുമായിരുന്നില്ല. റിയാദോ സൂറിച്ചോ വിചാരിച്ചാലും നടക്കുമായിരുന്നില്ല. കൊളംബിയ ഫൈനലിലെത്തുന്നത് കാണാൻ ആഗ്രഹിച്ചിരുന്ന ഗാർസിയ മാർകേസ്, ഇരു കഥകളുടെയും രൂപം എന്തായാലും തിരിച്ചറിയുമായിരുന്നു. ഒരു ഷൂട്ടൗട്ടിന്റെ നാണയമെറിച്ചിലിൽ അവസാനിക്കുന്ന സുന്ദരവും തോൽവിയറിയാത്തതുമായ ഓട്ടം, മുൻകൂട്ടിക്കാണാത്ത ഒരു ഹെഡറിൽ 106-‐ാം മിനിറ്റിൽ തകർന്നടിഞ്ഞ മൂന്നാം കിരീടം തേടിയ ചാമ്പ്യന്മാർ, അതായത്, കൃത്യമായി ജീവിതം പോലെ, കൃത്യമായി മാർകേസ് എഴുതിയേക്കാവുന്ന ഒരു നോവൽ പോലെ, കണ്ട ഓരോ നിമിഷത്തിനും മാജിക്കൽ.
ഗലിയാനോ അധികമൊന്നും ആവശ്യപ്പെട്ടില്ല. നല്ല ഫുട്ബോളിനു വേണ്ടി വാദിക്കുന്ന ഒരു ഭിക്ഷക്കാരനെന്ന് സ്വയം വിളിച്ചുകൊണ്ട് അയാൾ ടേൺസ്റ്റൈലുകളിൽ യാചിച്ചു, "ദൈവത്തിന്റെ പേരിൽ, ഒരു സുന്ദരമായ നീക്കം.’ ആ പ്രാർഥനയ്‌ക്ക് പണം കൊണ്ട് ഉത്തരം നൽകാൻ കഴിയില്ല, എന്നിട്ടും ന്യൂജേഴ്സിയിലെ ഒരു സ്റ്റേഡിയത്തിൽ അതിന് രണ്ട് തവണ ഉത്തരം ലഭിച്ചു ‐ 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ഒരിക്കൽ, കൂടുതൽ നിശ്ശബ്ദമായി, തോൽവിയിലും പതിനൊന്ന് സേവുകൾ നടത്തി ഫൈനലിന്റെ ഏക യഥാർഥ ആശ്ചര്യം നൽകിയ മഞ്ഞയും കറുപ്പും ധരിച്ച ഗോൾകീപ്പറിലൂടെയും. ഗലിയാനോ എഴുതി; പൊടിയിലെ കളി തീരുകയും കല്ലുകൊണ്ടുള്ള ഗോൾപോസ്റ്റുകൾ തട്ടിക്കളയുകയും ചെയ്‌തതിന് ശേഷം, തെരുവ് കുട്ടികൾ പാടുന്ന ഒരു പാട്ടുണ്ട്: "ഞങ്ങൾ തോറ്റു, ഞങ്ങൾ ജയിച്ചു, എങ്ങനെയായാലും ഞങ്ങൾ ആസ്വദിച്ചു.’ സൂറിച്ചിലെ ആളുകൾക്ക് വാണിജ്യവൽക്കരിക്കാൻ കഴിയാത്ത വരി അതാണ്, ജൂലൈയിൽ കൊളംബിയയുടെ സ്വന്തം പുറത്താകലും പത്തൊൻപതാം തീയതി അർജന്റീനയുടെ അവസാനിക്കലും വീണ്ടും ശരിയാണെന്ന് തെളിയിച്ച വരി അതാണ്. സിക്കിം കുന്നുകളിൽനിന്ന് ഇറങ്ങിവന്ന് ഇംഗ്ലീഷ് കരാർ വരെ കളി കൊണ്ടുപോയ ഭായ്ചുങ് ഭൂട്ടിയക്ക് വേണ്ടി മൈതാനം അത് ആർത്തുവിളിച്ചു. മലബാറിന്റെ പൊടിമൈതാനങ്ങൾക്ക് അത് ഏറ്റവും കൂടുതൽ കാലം മനസ്സിലായി. ഇന്ത്യ ഏറ്റവും പൂർണമായി മറന്നുകളഞ്ഞ ക്യാപ്റ്റൻ ഒളിമ്പ്യൻ റഹ്മാനെ രാജ്യത്തിന് നൽകിയ പൊടി, വിജയനെയും ജോ പോൾ അഞ്ചേരിയെയും നൽകിയ തൃശൂരിന്റെ പൊടി. സന്തോഷം ഒരിക്കലും വിൽപ്പനക്ക് വച്ചതല്ലെന്ന് പറയാതെതന്നെ അവർക്കറിയാമായിരുന്നു.
ഒരിക്കൽ കളിക്കാരെ ബാരൻകിയയിലെ ഒരു ബാറിലേക്ക് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ മാത്രം കൊണ്ടുപോയ റിപ്പോർട്ടർക്കും ഇത് അറിയാമായിരുന്നു; 1950-‐ൽ, ഇരുപത്തിമൂന്ന് വയസുള്ളപ്പോൾ, ഒരു നൂറ്റാണ്ടിന്റെ ഏകാന്തതയെക്കുറിച്ച്, പിന്നീട് പറയേണ്ടിവന്നതെല്ലാം അടങ്ങിയിരിക്കുന്ന ഒരു മത്സരത്തെക്കുറിച്ച് എഴുതിക്കൊണ്ടിരുന്ന മാർകേസിന്. ഒൻപത് വാക്കുകളിൽ we lost, we won, either way we had fun എന്ന് ഗലിയാനോ സംഗ്രഹിച്ച ഫുട്ബോളിന്റെ ആത്മാവിന്റെ പ്രതിരോധവും ഇതുതന്നെയാണ്. മനുഷ്യരാശി സൃഷ്ടിച്ച ഏറ്റവും വലിയ കാഴ്‌ചയാണ് ഫുട്ബോൾ, ഇപ്പോൾ, അത് നമ്മുടെ ഏറ്റവും അഡ്വാൻസ്ഡ് അയ കലയുമാണ്. അഞ്ച് ബില്യൺ ആളുകൾക്ക് മുന്നിൽ, സാമ്പത്തിക സമ്മർദങ്ങൾക്കിടയിലും സൗന്ദര്യം സൃഷ്ടിക്കുന്ന ചെറുതും തുല്യവുമായ ഒരു സമൂഹം, ടെക്നോക്രാറ്റുകളും ഇൻവെസ്റ്റർമാരും ബ്യൂറോക്രാറ്റുകളും ഉണ്ടായിട്ടും ഇപ്പോഴും ജയിച്ചുകൊണ്ടിരിക്കുന്നു. ഗലിയാനോയുടെ യഥാർഥ അർഥം സൂറിച്ചിലല്ല, അത് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ റോദ്രി ഉയർത്തിയ ട്രോഫിയിൽ പോലുമല്ല, ദെ ലാ ഫ്യുവന്റെയുടെ ടീം അത് എത്ര അർഹിച്ചിട്ടുണ്ടെങ്കിലും. അത് സോഡ വിറ്റ് ക്യാപ്റ്റനായ ഒരു ബാലന്റെയും, സ്വന്തം നാട് മറന്നുകളഞ്ഞ ഒരു ഒളിമ്പ്യന്റെയും കഥയിലാണ്. ആ കഥയിൽ ഇരുവരും ഒരു രാജ്യത്തിനും അവകാശപ്പെട്ടിട്ടില്ലാത്ത, ഒരു നേതാവിനോടും ഉത്തരവാദിത്വമില്ലാത്ത അതേ പന്തുമായി കളിച്ചു. ജൂലൈ പത്തൊമ്പതിന്, ഒരു ലോകകപ്പ് തീരുമാനിക്കാൻ നൂറ്റിയാറ് മിനിറ്റ് എടുത്ത, കളിയുടെ ആനന്ദമല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല ഇപ്പോഴും കളിക്കുന്നതെന്ന് കാണുന്നവരെയെല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ച അതേ പന്ത്. പിറകെ ഓടാനുള്ള ആർക്കുമുള്ളതാണ് ഞാൻ എന്ന് നേരത്തെ പറഞ്ഞ പന്ത്.










0 comments