സി യു ഇ ടി - യു ജി പരീക്ഷ മെയ് 11 മുതൽ; കർശന നിർദേശങ്ങളുമായി എൻടിഎ

ന്യൂഡൽഹി : രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി - യു ജി മെയ് 11 മുതൽ മെയ് 31 വരെ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി (സിബിടി) എത്തുന്ന ഉദ്യോഗാർഥികൾ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും ഡ്രസ് കോഡും പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 306 നഗരങ്ങളിലും വിദേശത്തെ 15 കേന്ദ്രങ്ങളിലുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാർഡ് ലഭിച്ച വിദ്യാർഥികൾക്ക് മാത്രമേ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പരീക്ഷാ ഹാളിന്റെ ഗേറ്റ് അടയ്ക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉദ്യോഗാർഥികൾ കേന്ദ്രത്തിൽ എത്തണമെന്ന് എൻടിഎ അറിയിച്ചു.
ലളിതമായ വസ്ത്രധാരണമാണ് എൻടിഎ നിർദേശിച്ചിരിക്കുന്നത്. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും വലിയ ബട്ടണുകളുള്ള വസ്ത്രങ്ങൾ, ഫുൾ സ്ലീവ് ഷർട്ടുകൾ, ഫാഷൻ ആഭരണങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യണം. ലളിതമായ ചെരുപ്പുകളോ ലോ - ഹീൽ പാദരക്ഷകളോ ധരിക്കാം. മതപരമായ ചിഹ്നങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നവർ മുൻകൂട്ടി അധികൃതരെ വിവരം അറിയിക്കുകയും പരിശോധനക്കായി നേരത്തെ എത്തുകയും വേണം.
ഹാളിനുള്ളിൽ അനുവദനീയമായ വസ്തുക്കൾ :
അഡ്മിറ്റ് കാർഡ്
ഫോട്ടോ ഐഡി പ്രൂഫ്
പാസ്‌പോർട്ട് സൈസ് ഫോട്ടോ
സുതാര്യമായ കുടിവെള്ള കുപ്പി
50 മില്ലി സാനിറ്റൈസർ
പ്രമേഹരോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ലഘുഭക്ഷണവും മരുന്നും
മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, കാൽക്കുലേറ്റർ, ബാഗുകൾ, പേന, പെൻസിൽ ബോക്സ് എന്നിവ പരീക്ഷാ ഹാളിനുള്ളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. സുഗമമായ പരിശോധന ഉറപ്പാക്കാൻ ഉദ്യോഗാർഥികൾ എല്ലാ മാർഗനിർദേശങ്ങളും പാലിക്കണമെന്ന് എൻടിഎ വ്യക്തമാക്കി.









0 comments