ad
Deshabhimani

ചരിത്രത്തിന്റെ കാവിവല്‍ക്കരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2017, 06:02 PM | 0 min read

വ്യാജചരിത്രനിര്‍മിതിയിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ആര്‍എസ്എസ് പദ്ധതി രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന് കടുത്ത ഭീഷണിയാണ്. ഹൈന്ദവേതര ആരാധനാലയങ്ങളെക്കുറിച്ച് കെട്ടുകഥകള്‍ നിര്‍മിക്കുകയും അവയെ ഹിന്ദുത്വവാദികളായ 'പണ്ഡിതന്‍'മാരെ ഉപയോഗിച്ച് ചരിത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുകയാണ് ഇവരുടെ തന്ത്രം. സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങളിലേക്ക് വഴിതെറ്റിക്കുകയും അതിലൂടെ ഹിന്ദുരാഷ്ട്രസ്ഥാപനമെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കടുക്കാനാകുമോ എന്ന് പരീക്ഷിക്കുകയുമാണ്. 

ചരിത്രം സംഘപരിവാറിനെ എക്കാലവും അസ്വസ്ഥമാക്കിയിട്ടുണ്ട്. ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പ്രതിലോമകരമായ പങ്ക് അവരെ പില്‍ക്കാലത്ത് സദാ വേട്ടയാടി. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ അടിസ്ഥാനമായ സഹിഷ്ണുത മറച്ചുവയ്ക്കാന്‍ സംഘപരിവാറിന് വ്യഗ്രതയുണ്ട്. ചരിത്രത്തിന്റെ കാവിവല്‍ക്കരണം ബിജെപി സര്‍ക്കാരുകളുടെ അപ്രഖ്യാപിത അജന്‍ഡയാണ്. മുസ്ളിം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സംബന്ധിച്ച വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് ആധികാരികതയുടെ ആവരണം നല്‍കലാണ് ഇതിന്റെ ഉദ്ദേശ്യം. ഇതരമതങ്ങളുടെ പ്രാര്‍ഥനാലയങ്ങള്‍ ഒരു കാലത്ത് ഹിന്ദുക്ഷേത്രങ്ങളായിരുന്നെന്നും അവയൊക്കെ മുസ്ളിങ്ങളും ക്രിസ്താനികളും പിടിച്ചെടുത്തതാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കു സമീപമുള്ള അര്‍ത്തുങ്കല്‍ പള്ളിയാണ് സംഘപരിവാറിന്റെ അടുത്തലക്ഷ്യം. ഏതാനും ദിവസംമുമ്പ് ആര്‍എസ്എസിന്റെ വക്താക്കളിലൊരാള്‍ ഇത് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഒരു വ്യക്തിയുടെ വര്‍ഗീയ തീവ്രവാദത്തിന്റെ ബഹിര്‍സ്ഫുരണമായി ഇതിനെ കണ്ടുകൂടാ. സംഘടിതവും ആസൂത്രിതവുമായ നീക്കത്തിന്റെ ഭാഗമായിത്തന്നെ ഇതിനെ തിരിച്ചറിയേണ്ടതുണ്ട്. ജാതിമതഭേദമെന്യേ എല്ലാവരും ഒത്തുകൂടുന്ന അര്‍ത്തുങ്കല്‍ പള്ളി പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ചതാണ്. നാനൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള ചരിത്രം ഈ ആരാധനാലയത്തിന് സ്വന്തമായുണ്ട്. 1584ല്‍ ഫാ. ഇക്കോം ഫെനിസിയോ എന്ന വികാരി പള്ളി പുതുക്കിപ്പണിതു. അര്‍ത്തുങ്കല്‍ വെളുത്തച്ഛന്‍ എന്ന് വിളിപ്പേരുള്ള, വിശ്വാസികള്‍ വിശുദ്ധനായി കരുതി ആരാധിക്കുന്ന സെബാസ്റ്റ്യനോസിന്റെ പ്രതിമ ഇവിടെയുണ്ട്. 1647ല്‍ ഇറ്റലിയിലെ മിലാനില്‍നിന്നാണ് ഇത്  കൊണ്ടുവന്നത്. കേരളത്തിലെതന്നെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രംകൂടിയായ ഇവിടെ എല്ലാവര്‍ഷവും ജനുവരി 20ന് നടക്കുന്ന പെരുന്നാള്‍ ക്രിസ്ത്യാനികളുടെമാത്രം ആഘോഷമല്ല. സംസ്ഥാനത്തെ മറ്റു പല ആരാധനാലയങ്ങളുടേതുമെന്നപോലെ ജനകീയ ഉത്സവമായി പെരുന്നാള്‍ കൊണ്ടാടുന്നു. അര്‍ത്തുങ്കല്‍ പള്ളി പോര്‍ച്ചുഗീസുകാര്‍ പിടിച്ചെടുത്ത വിഷ്ണുക്ഷേത്രമാണെന്ന വിചിത്രവാദമാണ് ആര്‍എസ്എസിന്റേത്. തീരദേശത്ത് തങ്ങളുടെ സ്വാധീനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ-ഹിന്ദു സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്. പല സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു വസ്തുതയുണ്ട്. സമാധാനപരമായ സാമൂഹ്യജീവിതം നിലനില്‍ക്കുമ്പോള്‍ ആര്‍എസ്എസിന് വളര്‍ച്ചയില്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ചെങ്കില്‍മാത്രമേ ഫാസിസ്റ്റുകള്‍ക്ക് നിലനില്‍ക്കാനാകൂ. ഇവിടെ അവര്‍ ലക്ഷ്യംവയ്ക്കുന്നത് തീരദേശത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതുതന്നെ. 

അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ നീക്കത്തിന് താജ്മഹലിനെക്കുറിച്ച് പ്രചരിപ്പിച്ചുവന്ന കഥയുമായി അതിശയകരമായ സാമ്യം കാണാം. താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നത്രേ! മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ പത്നി മുംതാസിന്റെ ശവകുടീരത്തിന് താഴെ ശിവന്റെ പ്രതിമയും ശിവലിംഗവും ഉണ്ടെന്ന് പുരുഷോത്തം നാഗേഷ് ഓക്ക് എന്നൊരാള്‍ വാദിച്ചു. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ചരിത്രം വക്രീകരിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു ഓക്ക്. ഇന്ത്യന്‍ പള്ളികളില്‍ മാത്രമല്ല ഈ 'പണ്ഡിതന്‍' കൈവച്ചിട്ടുള്ളത്. വത്തിക്കാന്‍ എന്ന വാക്കുതന്നെ 'വാദിക' എന്ന സംസ്കൃതപദത്തില്‍നിന്ന് വന്നതാണെന്നും പോപ്പ് എന്നത് വൈദികപുരോഹിതനെ കുറിക്കുന്നുവെന്നുമൊക്കെ വാദിച്ച ഇയാളുടെ ചരിത്രബോധത്തെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ. ക്രിസ്തുമതവും ഇസ്ളാംമതവും ഹിന്ദുമതത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. വത്തിക്കാന്‍ സിറ്റി, സൌദി അറേബ്യയിലെ കഅ്ബ, ഇംഗ്ളണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നിവയൊക്കെ ഹിന്ദുക്ഷേത്രങ്ങളായിരുന്നു. ക്രിസ്ത്യാനിറ്റി എന്നാല്‍ കൃഷ്ണനീതി എന്നാണര്‍ഥം തുടങ്ങി ഓക്കിന്റെ കണ്ടെത്തലുകള്‍ അനവധിയാണ്. ഈ ഓക്കാണ് ആര്‍എസ്എസിന്റെ ചരിത്രഗവേഷകരില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നത്. 'താജ്മഹല്‍ ദ ട്രൂസ്റ്റോറി' എന്നൊരു പുസ്തകംതന്നെ 1989ല്‍ ഓക്ക് എഴുതി. താജ്മഹല്‍ പിടിച്ചെടുത്ത് ശിവക്ഷേത്രമാക്കിമാറ്റാനാണ് ആര്‍എസ്എസ് പദ്ധതി. 'തോജോ മഹാലയ വിമോചന സമിതി' എന്ന തീവ്രവാദസ്വഭാവമുള്ള സംഘടന 2010 മുതല്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. അവിടംകൊണ്ട് അവസാനിക്കുന്നില്ല. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച് ഒരു കേസ് നടക്കുകയുണ്ടായി. പരമോന്നത കോടതി എല്ലാ വസ്തുതകളും പരിശോധിച്ചശേഷം ഹിന്ദുത്വ ശക്തികളുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയും ലോകാത്ഭുതങ്ങളിലൊന്നായ താജിന്റെ ചരിത്രവസ്തുത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

മൂവായിരത്തോളം മുസ്ളിംപള്ളി ഹിന്ദുക്ഷേത്രങ്ങളായിരുന്നുവെന്നാണ് സംഘപരിവാര്‍ ശക്തികള്‍ പറയുന്നത്. ബനാറസിലെ മുസ്ളിംപള്ളിയെയും ഇവര്‍ നോട്ടമിട്ടിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ബനാറസിലെ ബിഷേശ്വര്‍ ക്ഷേത്രം തകര്‍ത്ത് അതിന്റെ ശിലകള്‍ ഉപയോഗിച്ച് മുസ്ളിംപള്ളി നിര്‍മിച്ചെന്നാണ് വാദം. മഥുരയിലെ പള്ളിക്കുനേരെയുള്ള അവകാശവാദവും വളരെ പഴയതാണ്. ഗോവിന്ദദേവ് ക്ഷേത്രം തകര്‍ത്താണത്രേ അവിടെ പള്ളി പണിതത്. കേട്ടുകേള്‍വിപോലുമില്ലാത്ത ചില മുസ്ളിം പേരുകള്‍ ചരിത്രകാരന്മാരെന്ന മട്ടിലും പുറത്തിറങ്ങിയിട്ടില്ലാത്ത ചില പുസ്തകങ്ങളിലെ ഉദ്ധരണികളുമാണ് ഇതിന്റെയൊക്കെ ആധാരമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രചാരവേലകളെ നിസ്സാരമായി കണ്ടുകൂടാ. ബാബ്റി മസ്ജിദിന്റെ അനുഭവപാഠം നമ്മെ ഇത് ഓര്‍മപ്പെടുത്തുന്നു. രാമന്റെ ജന്മസ്ഥലമാണെന്ന് വാദിച്ചുകൊണ്ട് അയോധ്യയിലെ മുസ്ളിം ആരാധനാലയത്തിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും തങ്ങള്‍ക്ക് രാഷ്ട്രീയാധികാരം കിട്ടിയ സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെ ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ചുകൊണ്ട് അത് തകര്‍ക്കുകയും ചെയ്തു. അതുകൊണ്ട് മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കുമേല്‍ നടത്തുന്ന സമാനമായ അവകാശവാദങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

ഭാവനയില്‍നിന്ന് ചരിത്രവും ചരിത്രപുരുഷന്മാരെയും സൃഷ്ടിക്കാനും വിശ്വാസങ്ങളെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുകയും ചെയ്യുകയാണ് ആര്‍എസ്എസ്. അവരുടെ നേതാവ് എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത ദീന്‍ദയാല്‍ ഉപാധ്യയയുടെ ജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ദേശവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് കേവലം അധികാര ദുര്‍വിനിയോഗംമാത്രമല്ല. സ്വാതന്ത്യ്രസമരവുമായും ഇന്ത്യയുടെ സാംസ്കാരികചരിത്രവുമായും ബന്ധപ്പെടുത്തി ജനങ്ങളുടെ മേല്‍ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ക്ക് ഒരാള്‍പോലുമില്ല. ഈ ശൂന്യത നികത്താനും രാഷ്ട്രനിര്‍മിതിയില്‍ തങ്ങള്‍ക്കും പങ്കുണ്ടായിരുന്നെന്നു വരുത്തിത്തീര്‍ക്കാനും ചരിത്രപുരുഷന്മാരെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സമീപദിവസങ്ങളിലായി സംഘപരിവാര്‍ സംസ്ഥാനത്തുടനീളം ഗണേശോത്സവങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൊച്ചുകുട്ടികളെ കൃഷ്ണവേഷം കെട്ടിച്ച് നടത്തുന്ന ഘോഷയാത്രാപരിപാടിയും ഉണ്ടായിരുന്നു. ഹിന്ദു ആരാധനാമൂര്‍ത്തികളായ ശ്രീകൃഷ്ണനെയും ഗണപതിയെയും ബിജെപിയുടെ രാഷ്ട്രീയ നേതാക്കന്മാരെന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ. ദൈവങ്ങളായി പരിഗണിക്കപ്പെടുന്ന ഗണപതിക്കും ശ്രീകൃഷ്ണനും സരസ്വതിക്കുമൊക്കെ ബിജെപിയുമായി എന്താണ് ബന്ധം? ഒന്നുമില്ല. വിശ്വാസികളെ കബളിപ്പിച്ച് തങ്ങള്‍ക്കൊപ്പമാക്കാനുള്ള തട്ടിപ്പുവിദ്യയാണിത്. ഗണേശോത്സവത്തിനും മറ്റും വിളിച്ച മുദ്രാവാക്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'വെട്ടിവീഴ്ത്തണം തലകള്‍... കടലിരമ്പണം ചുടുചോരകൊണ്ട്' എന്നൊക്കെ അക്രമാസക്തമായി അലറിവിളിക്കുകയായിരുന്നു ഈ ഘോഷയാത്രകളില്‍. മതവിശ്വാസവുമായി ബന്ധപ്പെട്ടതെന്ന പേരില്‍ നടത്തുന്ന പരിപാടികളെ ഇങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അത്തരം വിശ്വാസങ്ങളെത്തന്നെ അവഹേളിക്കലാണെന്ന് തിരിച്ചറിയണം. ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ അതിന്റെ ഭാരവാഹികളും ബഹുജനവുമാണ് സംഘടിപ്പിക്കേണ്ടത്. മതത്തെ രാഷ്ട്രീയവുമായി കലര്‍ത്തുന്ന ദുഷ്ടശക്തികളല്ല.

അഷ്ടമിരോഹിണിക്ക് നിരുപദ്രവകരമായ ഒരു ചടങ്ങിനെന്നപോലെയാണ് കുട്ടികളെ പല രക്ഷിതാക്കളും അയക്കുന്നത്. എന്നാല്‍, ഇവരെ പിന്നീട് ആര്‍എസ്എസ് ശാഖകളിലെത്തിക്കുകയും ദണ്ഡപരിശീലനം നല്‍കി തോക്കും ബോംബും ഉപയോഗിച്ചുള്ള അക്രമങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും. ഇന്റര്‍നെറ്റുവഴി പ്രചരിപ്പിക്കുന്ന ബ്ളൂവെയ്ല്‍ ഗെയിം കളിക്കുന്ന കുട്ടികളുടെ അനുഭവമാണ് ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുന്ന കുട്ടികള്‍ക്ക് സംഭവിക്കുന്നത്. ചതിക്കുഴിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവിധം കുട്ടികളെ ഇതില്‍ കുരുക്കിയിടുന്നു. അതില്‍നിന്ന് പുറത്തുവരാന്‍ ശ്രമിച്ചാല്‍ കൊലക്കത്തിയുമായി സംഘപരിവാര്‍ നേരിടും. ചേര്‍ത്തലയിലെ അനന്തുവിന് സംഭവിച്ചതുപോലെ. തങ്ങളുടെ നിലപാടുകളെ എതിര്‍ക്കുന്നവര്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളണമെന്ന പരസ്യഭീഷണി മുഴക്കാന്‍ അവര്‍ക്ക് മടിയില്ല. കൊലവിളി പ്രസംഗങ്ങള്‍ അക്രമത്തിനുള്ള ആഹ്വാനങ്ങളാണ്. സ്വാതന്ത്യ്രദിനത്തില്‍ നാഗ്പുരിലെ തങ്ങളുടെ ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താതെ പാലക്കാട്ട് ഒരു സ്കൂളില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ വന്ന് പതാക ഉയര്‍ത്തുകയുണ്ടായല്ലോ. സ്കൂളുകളില്‍ പതാക ഉയര്‍ത്തുന്നതിന് ചില ചട്ടങ്ങളുണ്ട്. ചട്ടലംഘനത്തിന് കേരളത്തെ തെരഞ്ഞെടുത്തത് ദുഷ്ടലാക്കോടെയാണ്. അറസ്റ്റ് ക്ഷണിച്ചുവരുത്തി കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിടുകയായിരുന്നു ആര്‍എസ്എസിന്റെ ലക്ഷ്യം. എന്നാല്‍, ഇത് സാധിക്കാതെപോയതിന്റെ നിരാശയിലാണ് സംഘപരിവാര്‍ ഇപ്പോള്‍
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home