സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: വസ്തുതകള്‍

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ മനഃപൂര്‍വം സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണെന്നും അലോട്ട്മെന്റ് നടപടികള്‍ ആകെ അലങ്കോലപ്പെട്ടിരിക്കുകയാണെന്നുമാണ് പ്രചാരണം. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. മുന്‍കാലങ്ങളില്‍ മാനേജ്മെന്റ് നടത്തിക്കൊണ്ടിരുന്ന കടുത്ത ചൂഷണത്തിന് തടയിടാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ലും 2017ലും സ്വീകരിച്ചത്.
അലോട്ട്മെന്റ് നടപടികള്‍ സുപ്രീംകോടതി നിര്‍ദേശിച്ച തീയതികളില്‍ കൃത്യമായി ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനുമുള്ള നടപടികള്‍ പരീക്ഷാ കമീഷണര്‍ സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന (നീറ്റ്) മെറിറ്റ് ലിസ്റ്റി (National Eligibiltiy Etnrance Test - NEET) ല്‍നിന്ന് മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തണമെന്നാണ് സുപ്രീംകോടതി വിധി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും നീറ്റ് മെറിറ്റില്‍നിന്നു മാത്രമേ അലോട്ട്മെന്റ് നടത്താവൂ. ഈ വിധി വരുമ്പോഴേക്കും കേരളത്തില്‍ സാധാരണപോലെ കേരള എന്‍ട്രന്‍സ് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും സ്വാശ്രയ മാനേജ്മെന്റുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും കേരള ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്താന്‍ അനുവാദം തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍തന്നെ അലോട്ട്മെന്റ് നടത്തുന്നതാണ് ഉചിതമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശംകൂടി കണക്കിലെടുത്ത് അങ്ങനെ പ്രവേശനം നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റ് കോടതിയെ സമീപിച്ചു. എല്ലാ സീറ്റിലും അലോട്ട്മെന്റ് നടത്താനുള്ള അവകാശം അവര്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് വാദം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ 50:50 എന്ന കരാറിനുവേണ്ടി നടത്തിയ ചര്‍ച്ചയില്‍നിന്ന് ഈ കാര്യം പറഞ്ഞ് അവര്‍ ഇറങ്ങിപ്പോയി. ഹൈക്കോടതി 100 ശതമാനം സീറ്റിലും മാനേജ്മെന്റിനുതന്നെ അലോട്ട്മെന്റ് നടത്താം എന്ന വിധിയാണ് പുറപ്പെടുവിച്ചത്. ഹൈക്കോടതിവിധി വന്നതോടെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ കോടതിവിധിക്കെതിരെ അപ്പീല്‍പോയാല്‍ സുപ്രീംകോടതി കീഴ്കോടതിയുടെ വിധിതന്നെ ശരിവയ്ക്കാന്‍ ഇടയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനാല്‍ മാനേജ്മെന്റുമായി ചര്‍ച്ചചെയ്ത് 50 ശതമാനം മെറിറ്റ് സീറ്റായി നിലനിര്‍ത്തി. അതില്‍ സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്താനുള്ള സാധ്യത ഉണ്ടാക്കുകയാണ് ഉചിതം എന്ന തീരുമാനം അനുസരിച്ച് നീങ്ങുകയാണ് ആരോഗ്യവകുപ്പ് ചെയ്തത്.
ചര്‍ച്ചയില്‍ എല്ലാ സീറ്റിലും വലിയതോതില്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. മെറിറ്റ് വിഭാഗത്തില്‍ വരേണ്ട 50 സീറ്റില്‍ (ആകെ 100 സീറ്റാണെങ്കില്‍) 20 സീറ്റില്‍ 25000 രൂപ ഫീസ് എന്നതില്‍ ഒരു മാറ്റവും വരുത്തിയില്ല. ശേഷിക്കുന്ന ഇടത്തരക്കാരും ഉയര്‍ന്ന ഇടത്തരക്കാരും അടങ്ങിയ 30 സീറ്റില്‍ 50000 രൂപയുടെ വര്‍ധന അംഗീകരിച്ചു. 250000 രൂപയായി ഫീസ് നിശ്ചയിക്കുകയുംചെയ്തു. ഇതിന് പുറമെ മാനേജ്മെന്റ് സീറ്റില്‍ 35 സീറ്റില്‍ 11 ലക്ഷവും 15 എന്‍ആര്‍ഐ സീറ്റില്‍ 13 ലക്ഷം രൂപയും ഈടാക്കാന്‍ നിശ്ചയിച്ചു. 20 കോളേജുകള്‍ ഈ കരാര്‍ ഒപ്പിട്ടതിന്റെഭാഗമായി BPL, SEBC വിഭാഗത്തില്‍ 25000 രൂപയ്ക്ക് പഠിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടിയായി. കണ്ണൂര്‍, കരുണ, കെഎംസിടി എന്നീ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാരുമായുള്ള കരാറിന് തയ്യാറാകാതെ കോടതിയെ സമീപിച്ചു. അവര്‍ മുഴുവന്‍ സീറ്റുകളിലും 10 ലക്ഷം രൂപ ഫീസ് ഈടാക്കാനുമുള്ള വിധി നേടി. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ ഇടപെട്ടു. അപ്പോള്‍ കോടതിവിധി അംഗീകരിക്കണമെന്നും പിന്നീട് കോളേജുകളുടെ ചെലവുകള്‍ക്കനുസരിച്ച് ജയിംസ് കമ്മിറ്റി ഫീസ് നിശ്ചയിച്ച് നല്‍കണമെന്നും കോടതി പരാമര്‍ശിച്ചു.
മുഴുവന്‍ സീറ്റിലേക്കും ഒരേ മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്തുമ്പോള്‍ മാനേജ്മെന്റ്, മെറിറ്റ് എന്ന് വേര്‍തിരിച്ച് 50:50 എന്ന ധാരണയുണ്ടാക്കാന്‍ നിയമപരമായി തടസ്സമുണ്ട്. 25000 രൂപയ്ക്ക് നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടുകൂടാ എന്നതിനാല്‍ മാനേജ്മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തി. മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍ നേരിട്ട് അലോട്ട്മെന്റ് നടത്തുന്നതിനാല്‍ പകുതി സീറ്റില്‍ ഫീസിളവ് നല്‍കാനും പകുതി സീറ്റില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാനും തങ്ങള്‍ക്ക് കഴിയില്ലെന്നും എല്ലാ സീറ്റിലേക്കും ഉയര്‍ന്ന ഏകീകൃതഫീസ് വേണമെന്നും അവര്‍ വാദിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ പിജി കോഴ്സുകളുടെ കാര്യത്തില്‍മാത്രം തീരുമാനമെടുത്ത് പിരിഞ്ഞു. തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി. എംബിബിഎസ് സീറ്റില്‍ സീറ്റൊന്നിന് 15 ലക്ഷം രൂപയാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാകാതെ ചര്‍ച്ച അലസിപ്പിരിഞ്ഞു. കരാറിന്റെ ഭാഗമല്ലാതെ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഫീ റഗുലേറ്ററി കമ്മിറ്റിക്കാണ് അതിനുള്ള അധികാരം. ഈ കാര്യത്തില്‍ പൊതുതീരുമാനം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു. മാനേജ്മെന്റുകളുമായി ഒന്നുകൂടി ചര്‍ച്ച നടത്തണമെന്നും സാധ്യമാണെങ്കില്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് തന്നെ കൊണ്ടുവരണമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നു. ഇത് അനുസരിച്ചാണ് രണ്ടാമതും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് ആയിരിക്കും അന്തിമമെന്നും എന്നാല്‍ മാനേജ്മെന്റുകളുമായി ഒരു പരസ്പരധാരണയ്ക്കുള്ള സാധ്യത ഉപയോഗപ്പെടുത്താമെന്നും ഓര്‍ഡിനന്‍സില്‍ സൂചിപ്പിച്ചു.
ഇതിനിടയില്‍ ഫീ റഗുലേറ്ററി കമ്മിറ്റി ഓരോ സീറ്റിനും അഞ്ചരലക്ഷം എന്ന ഫീസ് നിശ്ചയിച്ച് പ്രഖ്യാപിച്ചു. ഈ ഫീസ് കൂടുതലാണെന്ന് വിദ്യാര്‍ഥിസംഘടനകളടക്കം വാദിച്ചു. ഫീസ് നിശ്ചയിച്ചത് സര്‍ക്കാര്‍ അല്ല എന്ന് വ്യക്തമാക്കിയിട്ടും സര്‍ക്കാരിനുനേരെയാണ് ആരോപണങ്ങള്‍ ഉണ്ടായത്. ഫീ റഗുലേറ്ററി കമ്മിറ്റിയുടെ കാലാവധി തീര്‍ന്നപ്പോള്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഫീ റഗുലേറ്ററി കമ്മിറ്റി വീണ്ടുംചേര്‍ന്ന് അഞ്ചരലക്ഷമെന്ന ഫീസ് 5 ലക്ഷമായി കുറച്ച് നിശ്ചയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്ത് താഴ്ന്ന വരുമാനക്കാരായ 15 ശതമാനം കുട്ടികള്‍ക്ക് മാനേജ്മെന്റ് സ്കോളര്‍ഷിപ് നല്‍കണമെന്നും ഇതിന് കഴിയുന്ന രീതിയില്‍ 15 ശതമാനം എന്‍ആര്‍ഐ സീറ്റ് അഞ്ച് ലക്ഷം രൂപ ഫീസ് വര്‍ധിപ്പിക്കാമെന്നും ഫീ റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. മാനേജ്മെന്റ് അഞ്ച് ലക്ഷം തീരെ കുറഞ്ഞ ഫീസാണെന്നുപറഞ്ഞ് കോടതിയെ സമീപിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷവും വിദ്യാര്‍ഥിസംഘടനകളും ഫീസില്‍ വമ്പിച്ച വര്‍ധന എന്നാരോപിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഫീ റഗുലേറ്ററി കമ്മിറ്റിയുടെ ഫീസ് അംഗീകരിക്കുകയല്ലാതെ ആരോഗ്യവകുപ്പിനുമുമ്പില്‍ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഈ ഘട്ടത്തില്‍ രണ്ട് മാനേജ്മെന്റുകള്‍ (എംഇഎസ്, കാരക്കോണം) സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കഴിഞ്ഞവര്‍ഷത്തെ അതേ ഫീസ് കരാര്‍ ഒപ്പുവയ്ക്കാമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധിപ്പിക്കാതിരിക്കുകയും മുഴുവന്‍ സീറ്റിലും അലോട്ട്മെന്റ് നടത്താന്‍ സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്താല്‍ കരാര്‍ ഒപ്പിടാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇതനുസരിച്ച് പരിയാരം മെഡിക്കല്‍ കോളേജുമാത്രമാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടത്. കരാറില്‍ ഏര്‍പ്പെട്ടാല്‍ ആരെങ്കിലും പരാതിപ്പെടുകയാണെങ്കില്‍ ക്രോസ് സബ്സിഡി പാടില്ലെന്നുപറഞ്ഞ് സുപ്രീംകോടതി കരാര്‍ തള്ളിക്കളയുമെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചു. ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെങ്കിലും 25000നും 2.5 ലക്ഷത്തിനും കുട്ടികള്‍ക്ക് പഠിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്നതിനുവേണ്ടി സന്നദ്ധരാകുന്ന മാനേജ്മെന്റുമായി കരാര്‍ ഒപ്പിടാന്‍തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറില്‍ ഏര്‍പ്പെടാത്തവരോട് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് (സ്കോളര്‍ഷിപ് സംവിധാനമടക്കം) ഈടാക്കുന്നതിനാണ് ധാരണയായത്.
അലോട്ട്മെന്റ് പ്രക്രിയ ആകെ അലങ്കോലമായെന്ന പ്രതിപക്ഷത്തിന്റെ വാദം ഒരിക്കലും ശരിയല്ല. ആഗസ്ത് ഒന്നിനും 31നും ഇടയില്‍ അലോട്ട്മെന്റ് പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. ഗവ. കോളേജുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായി. കോടതിനടപടികള്‍ പൂര്‍ത്തിയായിട്ടുമാത്രമേ സ്വാശ്രയ കോളേജിലെ അലോട്ട്മെന്റ് ആരംഭിക്കാവൂ എന്ന കോടതി നിര്‍ദേശം ഉള്ളതിനാല്‍ സര്‍ക്കാരിന് ഒന്നാംഘട്ട അലോട്ട്മെന്റില്‍ സ്വാശ്രയ കോളേജുകളെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. രണ്ടാംഘട്ട അലോട്ട്മെന്റിനോടൊപ്പം സ്വാശ്രയ കോളേജുകളുടെ അലോട്ട്മെന്റും നടക്കും. ആവശ്യമാണെങ്കില്‍ സ്വാശ്രയ കോളേജുകള്‍ക്ക് വീണ്ടുമൊരു അലോട്ട്മെന്റ് ഏര്‍പ്പെടുത്തും. ഒരു കാരണവശാലും സ്പോട്ട് അലോട്ട്മെന്റ് മാനേജ്മെന്റിന് വിട്ടുകൊടുക്കില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍തന്നെ നടത്തുമെന്നും പരീക്ഷാ കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ ഇതായിരിക്കെ പുതിയ സാഹചര്യവും യാഥാര്‍ഥ്യവും മനസ്സിലാക്കാതെ പ്രതിപക്ഷവും വിദ്യാര്‍ഥിസംഘടനകളും സര്‍ക്കാരിനെ പഴിചാരുന്നത് ശരിയായ രീതിയല്ല. ഇത്തവണ ഗവ. കോളേജുകളില്‍ 100 സീറ്റുകൂടി വര്‍ധിപ്പിക്കാന്‍ (പാരിപ്പള്ളിക്ക് അംഗീകാരം നേടുക വഴി) ആരോഗ്യവകുപ്പിന് കഴിഞ്ഞു. സ്വാശ്രയ കോളേജുകള്‍ നാടാകെ ആരംഭിക്കുന്നതിനും ഒരു മാനദണ്ഡവുമില്ലാതെ കോഴ വാങ്ങുന്നതിന് അവരെ അനുവദിക്കുന്നതിനും തയ്യാറായിട്ടുള്ളത് ഇപ്പോഴത്തെ പ്രതിപക്ഷമാണെന്ന കാര്യം ആരും മറക്കരുത്









0 comments