ഷാലറ്റിന്റെ ചിത്രങ്ങള്‍ ചൂഷിതരുടെ കഥകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2022, 09:42 PM | 0 min read

തിരുവനന്തപുരം> 'രാജ്യത്ത് ദൈവികപദവി ലഭിച്ചവരാണ് സ്ത്രീകളും പശുക്കളും, ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും ഇവരാണ്'--ഡെന്റല്‍ സര്‍ജനായ ഡോ. എം എസ് ഷാലറ്റ് തന്റെ ചിത്രത്തെ വിവരിക്കുകയാണ്. ആര്‍ത്തവരക്തം ഒഴുകുന്ന നഗ്‌നശരീരത്തോടെ ഒരു സ്ത്രീയും തൊട്ടടുത്ത് അവളുടെ പാദങ്ങള്‍ ചുംബിക്കുന്ന പശുവുമാണ് ക്യാന്‍വാസില്‍.
 
ഇത്തരത്തില്‍ മ്യൂസിയം കെ സി എസ് പണിക്കര്‍ ഗ്യാലറിയില്‍ നടക്കുന്ന 'ഇന്‍ട്രിന്‍സിക് എസ്‌കേപ്'എന്ന സോളോ ചിത്രപ്രദര്‍ശനത്തില്‍  ഷാലറ്റിന്റെ അമ്പതോളം ചിത്രങ്ങളാണ്  പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത കാലിഗ്രാഫര്‍ നാരായണ ഭട്ടതിരി ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വഹിച്ച പ്രദര്‍ശനം ഞായറാഴ്ച അവസാനിച്ചു.
 

കാഴ്ചക്കാര്‍ക്ക് അവരുടേതായ നിര്‍വചനം നല്‍കാനാകുന്ന ദൃശ്യ പസിലുകളാണ് തന്റെ ചിത്രങ്ങളെന്ന് ഷാലറ്റ് പറയുന്നു. ഓരോ ചിത്രങ്ങളിലും രാഷ്ട്രീയംകൂടി ചേര്‍ത്തിട്ടുണ്ട്. ചിലര്‍ക്ക് അതിഷ്ടപ്പെടാം, മറ്റുചിലര്‍ക്ക് മറിച്ചും. ബിന്ദു അമ്മിണിക്കെതിരായ അതിക്രമം, കശ്മീരിലെ സാഹചര്യം, ജാതി, പുരുഷാധിപത്യം തുടങ്ങി പല വിഷയങ്ങളാണ് ചിത്രങ്ങള്‍ക്ക് അടിസ്ഥാനം.

സ്‌കൂള്‍ കാലഘട്ടം മുതലേ ചിത്രകലയോട്  ഡോ. ഷാലറ്റ് വലിയ അനുഭാവം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ജോലിക്കിടെ ലഭിച്ച സമയങ്ങളില്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ദ്വാരകയില്‍ മോളിയുടെയും ശശിധരന്റെയും മകളായ ഷാലറ്റ് കൊല്ലം കൈതക്കോട് സ്വദേശിയാണ്.




 



deshabhimani section

Related News

View More
0 comments
Sort by

Home