ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട പുരാതന ശില്പങ്ങൾ അമേരിക്കയിൽ നിന്ന് തിരികെ എത്തിക്കുന്നു

വാഷിങ്ടൺ: ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കരുതുന്ന മൂന്ന് പുരാതന ശിൽപങ്ങൾ തിരികെ എത്തിക്കുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ശിൽപങ്ങളാണെന്ന് ഗവേഷണത്തിൽ തെളിഞ്ഞതോടെയാണ് തീരുമാനം. അമേരിക്കയിലെ സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ടി(എൻഎംഎഎ)ലാണ് നിലവിൽ ശിൽപ്പങ്ങളുള്ളത്.
ഒമ്പതാം നൂറ്റാണ്ടിലെ ശിവ നടരാജ വെങ്കല പ്രതിമ, പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവ-പാർവതി ശിൽപം, പതിനാറാം നൂറ്റാണ്ടിലെ പറവി - സുന്ദരർ എന്നിവ തിരികെ നൽകുന്നതിനായി യുഎസിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നംഗ്യ ഖമ്പ എൻഎംഎഎ ഡയറക്ടർ ചേസ് റോബിൻസണുമായി കരാറിൽ ഒപ്പുവച്ചു.
ഈ ശിൽപങ്ങൾ ഇന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കൊണ്ടുപോയതാണെന്ന് പുരാവസ്തു ഉറവിട ഗവേഷണത്തിലൂടെ മ്യൂസിയം തിരിച്ചറിഞ്ഞു. യുഎസിലെ എൻഎംഎഎ ശേഖരത്തിലുള്ള പുരാതനമായ ശിവ നടരാജ വെങ്കല പ്രതിമ ഉൾപ്പെടെയുള്ള ശില്പങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. 1987-ൽ ആർതർ എം സാക്ലർ മ്യൂസിയത്തിന് ലഭിച്ച ശേഖരത്തിന്റെ ഭാഗമായിരുന്നു ഈ ശില്പങ്ങൾ.
പറവി - സുന്ദരർ ശില്പം കള്ളക്കുറുച്ചിയിലെ വീരസോലപുരം ശിവക്ഷേത്രത്തിൽ നിന്ന് എടുത്തതാണെന്ന് കണ്ടെത്തി. അതുപോലെ, പന്ത്രണ്ടാം നൂറ്റാണ്ടിലെ 'സോമസ്കന്ദ' (ശിവനും ഉമയും) വെങ്കല പ്രതിമ 1959ൽ മണ്ണാർകുടിയിലെ ആലത്തൂർ വിശ്വനാഥ ക്ഷേത്രത്തിലേതാണെന്നും സ്ഥിരീകരിച്ചു. ശിവ നടരാജ വിഗ്രഹം തഞ്ചാവൂർ ജില്ലയിലെ ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലേതാണ്. 1957ൽ ഈ ക്ഷേത്രത്തിൽ നിന്ന് ഇതിന്റെ ചിത്രം പകർത്തിയിട്ടുണ്ട്. പിന്നീട് 2002ൽ ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിൽ നിന്നാണ് മ്യൂസിയം ഈ ശില്പം സ്വന്തമാക്കിയത്.











0 comments