മുൻ ലോക ബോക്സിങ് ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ വെച്ചാണ് വെടിയേറ്റത്. സ്വന്തം കാറിൽ വീട്ടിലേക്ക് എത്തി ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം.
ടെറ്റയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന 27 കാരിയായ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. നോക്കൗട്ട് വിജയ വേഗത്തിൽ ലോക റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരത്തിന് 38 വയസായിരുന്നു.

ആരാധകരുടെ ആംഗ്രി ബുൾ
സ്വന്തം ആരാധകര്‍ക്കിടയിൽ ആംഗ്രി ബുൾ എന്നാണ് ടെറ്റെ അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കൻ ബോക്സിങ് ചരിത്രത്തിലെ ശ്രദ്ധേയ താരമാണ്. 2007-2008 കാലഘട്ടത്തിൽ WBF ഫ്ലൈവെയ്റ്റ് ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കി. 2017-ലും 2019-ലും WBO ബാന്റംവെയ്റ്റ് ലോക ചാമ്പ്യനായി കായിക ലോകത്തിന്റെ ശ്രദ്ധ നേടി.
2017-ൽ സിബൊനിസോ ഗോണിയയ്ക്കെതിരായ മത്സരത്തിൽ വെറും 11 സെക്കൻഡിൽ നോക്കൗട്ട് വിജയം നേടി ടെറ്റെ ലോക റെക്കോർഡ് കുറിച്ചിരുന്നു. ലോക ബോക്സിങ് കിരീട പോരാട്ട ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നോക്കൗട്ടാണിത്.










0 comments