'വെള്ളാപ്പള്ളിയുടെ പ്രസ്താവന അസംബന്ധം'; ഷംസീറിനെതിരായ പരാമർശത്തിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീറിനെതിരെ അധിഷേപ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവനയാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. നിരവധി കാലത്തെ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയാണ് ഏതൊരാളും നേതാവായി മാറുന്നത്. ഒരാളും കുറുക്കുവഴികളിലൂടെ നേതാവായി മാറിയവരല്ല. ഇത്തരത്തിലുള്ള വിലയിരുത്തലുകൾ അവജ്ഞാപൂർവം തള്ളിക്കളയുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
വിദ്യാർഥി കാലത്ത് തന്നെ പുരോഗമന പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വന്ന ഷംസീർ, ഏതെങ്കിലും സമുദായ നേതാവിന്റെ ഔദാര്യം വാങ്ങിയോ തിണ്ണ നിരങ്ങിയോ അല്ല ഉയർന്നതെന്ന് വി കെ സനോജ് പ്രതികരിച്ചു. എ എൻ ഷംസീറിന് വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മഹാനായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനത്തിന്റെ നേത്യനിരയിൽ ഇരുന്ന് കൊണ്ട്, മനുഷ്യരെ മതത്തിന്റെയും സമുദായത്തിന്റെയും കണ്ണടയിലൂടെ മാത്രം അളക്കുന്ന ഇടുങ്ങിയ കാഴ്ചപ്പാട് ഗുരുവിന്റെ തന്നെ ദർശ്ശനങ്ങളെ അപമാനിക്കുന്നത് തുല്യമാണെന്നും സനോജ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മുസ്ലിംവിരോധമാണ് ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും പറഞ്ഞു. മുസ്ലിംനാമധാരികളായ സിപിഐ എം നേതാക്കളെ കാണുമ്പോഴും വെള്ളാപ്പള്ളിയുടെ കലി കൂടുതൽ ഉണരുകയാണ്. പാർടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്, വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗത്തിന്റെ പരിപാടിക്കിടെയാണ് മുൻ സ്പീക്കർ കൂടിയായ എ എൻ ഷംസീറിനെ വെള്ളാപള്ളി അധിഷേപിച്ചത്.









0 comments