ad
Deshabhimani

കോംഗോയിൽ എബോള വ്യാപനം രൂക്ഷം: 139 മരണമെന്ന് റിപ്പോർട്ട്; 600ഓളം കേസുകൾ

ebola congo

photo credit: AFP

വെബ് ഡെസ്ക്

Published on May 20, 2026, 07:50 PM | 1 min read

കിൻഷാസ : കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപിക്കുന്നു. ദേശീയ, പ്രാദേശിക തലങ്ങളിൽ വ്യാപനത്തിന്റെ തോത് ഉയർന്നതാണെന്നും എന്നാൽ ആഗോള തലത്തിൽ ഇത് കുറവാണെന്നും ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞു. ഇതുവരെ എബോള ബാധിച്ച് കോം​ഗോയിൽ 139 പേർ മരിച്ചതായാണ് കണക്ക്. 600ഓളം പേർക്ക് രോ​ഗം ബാധിച്ചു. വ്യാപനം കുറഞ്ഞത് രണ്ട് മാസമെങ്കിലും നീണ്ടുനിൽക്കുമെന്ന് കോംഗോയിലെ ലോകാരോഗ്യ സംഘടനയുടെ സംഘത്തിന്റെ നേതാവ് പറഞ്ഞു.


ലോകാരോഗ്യ സംഘടന എബോള പൊട്ടിപ്പുറപ്പെടലിനെ ആരോ​ഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. പൊട്ടിപ്പുറപ്പെടലിന്റെ വ്യാപ്തിയിലും വേഗതയിലും സംഘടന ആശങ്ക പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയാണ് രോ​ഗവ്യാപനം ആദ്യം സ്ഥിരീകരിച്ചത്. എബോള രോഗത്തിന്റെ അപൂർവ വകഭേദമായ ബുണ്ടിബുഗ്യോ വൈറസാണ് കോം​ഗോയിലെ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ അധികൃതർ പറയുന്നു. ബുണ്ടിബുഗ്യോ വൈറസിന് നിലവിൽ അംഗീകൃത വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഫെയ്‌സ് മാസ്കുകളുടെയും അണുനാശിനികളുടെയും വില വർധിച്ചതായി കോം​ഗോ നിവാസികൾ പറയുന്നു.


കോംഗോയിലും ഉഗാണ്ടയിലും 20ലധികം തവണ എബോള വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും ബുണ്ടിബുഗ്യോ വൈറസ് കണ്ടെത്തുന്നത് മൂന്നാം തവണ മാത്രമാണ്. ബുനിയ, നോർത്ത് കിവുവിൻ്റെ വിമത തലസ്ഥാനമായ ഗോമ, മോങ്‌ബ്‌വാലു, ബുട്ടെംബോ, ന്യാകുണ്ടെ എന്നിവിടങ്ങളിലാണ് ഇപ്പോൾ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.


വൈറസ് ബാധ കണ്ടെത്തുന്നതിലെ കാലതാമസം, ബാധിത പ്രദേശങ്ങളിലെ വലിയ ജനസംഖ്യ, കോം​ഗോയിൽ നിലവിലുള്ള മാനുഷിക പ്രതിസന്ധി എന്നിവ പ്രതിരോധത്തെ സങ്കീർണ്ണമാക്കിയതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. കിഴക്കൻ കോംഗോയുടെ ചില ഭാഗങ്ങൾ സായുധ വിമതരുടെ കൈകളിലാണ്. ഇത് പ്രദേശങ്ങളിൽ സഹായം വിതരണം ചെയ്യുന്നതിന് തടസമായി.


ഏപ്രിൽ 24 ന് ബുനിയയിൽ എബോള ബാധിച്ച് ആദ്യത്തെ വ്യക്തി മരിച്ചതായി കോംഗോ പറഞ്ഞു. പക്ഷേ മരണം എബോള മൂലമാണെന്ന് ആഴ്ചകളോളം സ്ഥിരീകരിച്ചിരുന്നില്ല. മൃതദേഹം വലിയ ജനസംഖ്യയുള്ള ഖനന മേഖലയായ മോങ്‌ബ്വാലു ആരോഗ്യ മേഖലയിലേക്ക് കൊണ്ടുപോയാണ് സംസ്കരിച്ചത്. ഇത് വ്യാപനം രൂക്ഷമാക്കിയതായി കോംഗോ ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home