print edition സമാധാന ചർച്ച അനിശ്‌ചിതത്വത്തിൽച ഇനി ദൗത്യസംഘത്തെ അയക്കില്ലെന്ന് യുഎസ്

മസൂദ് പെസെഷ്‌കിയാന്‍, ഡോൺൾഡ് ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകൾ അനിശ്ചിത്വത്തിലായതിന് പിന്നാലെ ആശങ്ക വർധിപ്പിച്ച് അമേരിക്കയുടെ പുതിയ നീക്കം. ഇനി ഇറാനുമായുള്ള ചർച്ചകൾക്കായി ദൗത്യസംഘത്തെ അയക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോൺൾഡ് ട്രംപ് പറഞ്ഞു. ഇറാന് ആവശ്യമുള്ളപ്പോൾ ഏതുസമയത്തും തങ്ങളെ വിളിക്കാമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം സമാധാനചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പോയ ദൗത്യസംഘത്തെ തിരികെവിളിച്ചശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം മേഖലയിൽ പുതിയ ആക്രമണങ്ങൾക്കൊന്നും യുഎസ് മുതിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് ഉപരോധങ്ങൾ നീക്കാതെ ചർച്ചയ്‌ക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്‌ബാസ് ഷെരീഫും തമ്മിൽ ശനിയാഴ്‌ച ഫോൺ സംഭാഷണം നടത്തി. ഉപരോധങ്ങൾ പിൻവലിച്ചശേഷം ചർച്ച ആലോചിക്കാമെന്ന് പെസെഷ്‌കിയാൻ പറഞ്ഞതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ഇസ്ലാമാബാദ് യാത്ര റദ്ദാക്കി പത്ത് മിനിറ്റിനുള്ളിൽ ഇറാൻ പുതിയ സമാധാന നിർദേശം മുന്നോട്ട് വച്ചതായും താനത് നിരസിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്താണ് നിർദേശങ്ങൾ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
കനത്ത നാശനഷ്‌ടമുണ്ടായി
യുദ്ധഘട്ടത്തിൽ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ ആക്രമണത്തിൽ പുറത്തുവന്നതിനപ്പുറമുള്ള വൻ നാശനഷ്‌ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. സൈനിക താവളങ്ങളിൽ യുഎസ് പുറത്തുവിട്ടതിലുമേറെ നാശങ്ങൾ സംഭവിച്ചതായും ബില്യൺ കണക്കിന് ഡോളറുകളുടെ നാശമുണ്ടായതായുമായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുവൈത്തിന് സമീപമുള്ള യുഎസ് താവളമായ ക്യാന്പ് ബീറിങ്ങിൽ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇറാന്റെ എഫ് 5 യുദ്ധവിമാനം ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ട്. യുഎസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
അബ്ബാസ് അരാഗ്‌ചി പാകിസ്ഥാനിൽ തിരിച്ചെത്തി
ഇസ്ലാമാബാദ്: യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറാകാതെ ഒമാനിലേക്ക് പോയ ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി ഞായറാഴ്‌ച ഇസ്ലാമാബാദിൽ തിരിച്ചെത്തി. ഒമാനിലെത്തിയ അദ്ദേഹം ഒമാൻ വിദേശമന്ത്രിക്ക് പുറമേ തുർക്കിയ, സൗദി, ഖത്തർ, ഫ്രാൻസ് വിദേശമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചതായി വാർത്താ ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ അരാഗ്‌ചി ഇസ്ലാമാബാദിൽ തിരിച്ചെത്തിയെങ്കിലും സമാധാന ചർച്ച അനിശ്ചിതത്വത്തിൽ തുടരുകയാണ്.
ശനിയാഴ്‌ചയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അരാഗ്‌ചി ഒമാനിലേക്ക് പോയത്.










0 comments