ആൻഡ്രൂ രാജകുമാരനെതിരായ ലൈംഗികപീഡനക്കേസിലെ പരാതിക്കാരി; വിർജീനിയ ജിഫ്രെ മരിച്ച നിലയിൽ

സിഡ്നി : ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനും അമേരിക്കൻ വ്യവസായി ജെഫ്രി എപ്സ്റ്റൈനുമെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ വിർജീനിയ ജിഫ്രെ മരിച്ച നിലയിൽ. ഓസ്ട്രേലിയയിലെ വീട്ടിലാണ് 41കാരിയായ വിർജീനിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിർജീനിയ ആത്മഹത്യ ചെയ്തതായി കുടുംബം സ്ഥിരീകരിച്ചുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ കോടീശ്വരനായ ജെഫ്രി എപ്സ്റ്റൈനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും ഡ്യൂക്ക് ഓഫ് യോർക്കുമായ ആൻഡ്രൂവിനുമെതിരെ വിർജീനിയ ഉന്നയിച്ച ആരോപണങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജെഫ്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും തന്നെ ലൈംഗിക അടിമയായി ഉപയോഗിക്കുകയായിരുന്നുവെന്നും പതിനേഴാം വയസിൽ ആൻഡ്രൂ രാജകുമാരനും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിർജീനിയ വെളിപ്പെടുത്തിയിരുന്നു.
ആരോപണം നിഷേധിച്ച ആൻഡ്രൂ 2017ൽ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. കേസിൽ 2008ൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റൈൻ 2019ൽ ന്യൂയോർക്ക് സിറ്റി ജയിലിൽ ജീവനൊടുക്കി. എപ്സ്റ്റൈന്റെ മുൻ സുഹൃത്ത് ജിസലൈൻ മാക്സ്‍വെല്ലും കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫ്രി എപ്സ്റ്റൈൻ 15,000 ഡോളർ നൽകിയെന്ന് ജിഫ്രെ വെളിപ്പെടുത്തിയതിൻറെ കോടതി രേഖ പുറത്ത് വന്നിരുന്നു.
മാക്സ്‍വെൽ വഴിയാണ് എപ്സ്റ്റൈൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് തെളിവുകൾ ലഭിച്ചിരുന്നു. ഇതിനൊപ്പമാണ് വിർജീനിയയുടെ വെളിപ്പെടുത്തൽ ശരിയാണെന്ന് വ്യക്തമാക്കിയ രേഖകളും പുറത്തുവന്നത്. ലൈംഗികപീഡന വിവാദത്തെ തുടർന്ന് ആൻഡ്രൂവിന് രാജപദവികൾ നഷ്ടമായിരുന്നു.










0 comments