വെനസ്വേലയിൽ വിഭവചൂഷണത്തിന് അമേരിക്ക; 6500 കോടി ബാരൽ എണ്ണക്കൊള്ളയ്ക്ക് ട്രംപിന്റെ ‘കരാർ’

വാഷിംഗ്‌ടൺ: വെനസ്വേലയുടെ പരമാധികാരത്തെ കാറ്റിൽപ്പറത്തി അമേരിക്കയുടെ ‘കരാർ’ നാടകം. വെനസ്വേലയിലെ 6500 കോടി (65 ബില്യൺ) ബാരൽ എണ്ണയുടെ ഭൂരിപക്ഷ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ചരിത്രത്തിലെ ഏറ്റവും വലിയ ‘കരാർ’ എന്ന് ട്രംപ് വിശേഷിപ്പിച്ച ഈ നീക്കത്തിലൂടെ 10,000 കോടി ഡോളറിന്റെ അമേരിക്കൻ കോർപ്പറേറ്റ് നിക്ഷേപമാണ് വെനസ്വേലയിൽ അടിച്ചേൽപ്പിക്കുന്നത്.
അതേസമയം സൈനിക ആക്രമണത്തിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി ഭരണകൂട അട്ടിമറി നടത്തിയ യുഎസ്, രാജ്യത്തെ എണ്ണശേഖരം കൂടി തട്ടിയെടുക്കാൻ നടത്തുന്ന പുതിയ നീക്കമാണ് ഈ കരാറെന്നാണ് വിമർശനം. ജനുവരിയിൽ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ സൈന്യം നടത്തിയ നിയമവിരുദ്ധവും ക്രൂരവുമായ സൈനിക നടപടിയുടെ തുടർച്ചയാണിത്.
മഡുറോയെ തടവിലാക്കിയ ശേഷം വെനസ്വേലയെ അമേരിക്കൻ നിയന്ത്രണത്തിലാക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ചുമതലയേറ്റ താൽക്കാലിക ഭരണകൂടത്തെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയുമാണ് വൻകിട എണ്ണപ്പാടങ്ങൾ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്ന കരാറിൽ അമേരിക്ക ഒപ്പുവെപ്പിച്ചത്. ലഹരിമരുന്ന് കടത്ത് തടയാനാണ് കാരക്കാസിൽ അധിനിവേശം നടത്തിയത് എന്ന അമേരിക്കയുടെ മുൻവാദങ്ങളെല്ലാം വെറും പുകമറയായിരുന്നുവെന്ന് ഈ എണ്ണക്കൊള്ളയിലൂടെ പൂർണമായും പുറത്തുവന്നു.
അതേസമയം വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയക്കുന്ന ട്രംപ്, രാജ്യത്തെ ഇന്ധനവില കുറച്ച് ജനപ്രീതി തിരിച്ചുപിടിക്കാനാണ് വെനസ്വേലയുമായുള്ള ഈ കരാറെന്നും വിമർശനമുണ്ട്. ഇറാനെതിരെയുള്ള ട്രംപിന്റെ യുദ്ധക്കൊതി കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും അമേരിക്കയുടെ കരുതൽ ശേഖരം 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് വെനസ്വേലയുടെ 9,000 കോടി ബാരൽ വരുന്ന എണ്ണപ്പാടങ്ങൾ അമേരിക്കൻ കുത്തകകൾക്ക് പങ്കുവെച്ചു നൽകുന്നത്.









0 comments