എംവിഡിയുടെ അനാസ്ഥയിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: പ്രതിഷേധം ആളിക്കത്തുന്നു

മലപ്പുറം: എംവിഡിയുടെ അനാസ്ഥയിൽ ഓട്ടോ ഡ്രൈവറായ കിഴിശേരി മുണ്ടംപറമ്പ് ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ആളികത്തുന്നു. ഇടനിലക്കാരുടെ ഇടപെടലും അഴിമതിയും വീണ്ടും ശക്തമാകുന്നതിൻറെ ഇര കൂടിയാണ് ഷൗക്കത്തലി. ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ഓട്ടോ ഡ്രൈവർ ആത്മഹത്യചെയ്തത്. ഇത് മറച്ചുവെക്കാനും സ്വന്തം വീഴ്ചകൾ ഒളിക്കാനുമാണ് ആത്യമഹത്യ ചെയ്ത യുവാവിൻറെ തലയിൽ കുറ്റം ചാർത്താൻ എംവിഡി ശ്രമിക്കുന്നത്. ഇതോടെ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ആളികത്തുകയാണ്.
ഷൗക്കത്തിനെ ആത്മഹത്യയിലേക്ക് നയിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ– ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയനും (സിഐടിയു) ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയും കൊണ്ടോട്ടി ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു മാർച്ച് പ്രസിഡന്റ് വി പി അനിലും ഡിവൈഎഫ്ഐ ജില്ലാ മാർച്ച് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ ശ്യാംപ്രസാദും ഉദ്ഘാടനം ചെയ്തു.
ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ സർക്കാർ ഓഫീസുകൾ ഭരിക്കുന്നതിന്റെ രക്തസാക്ഷിയാണ് ഷൗക്കത്തെന്ന് കെ ശ്യാംപ്രസാദ് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ അഴിമതിക്കാര ഉദ്യോഗസ്ഥർ വീണ്ടും തലപൊക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ ആർ ടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയും ആവശ്യപ്പെട്ടു.









0 comments