ക്രൂഡ് ഓയിൽ വില കൂടുന്നു
ആക്രമണത്തിന് പിന്നാലെ ഇറാൻ എണ്ണയ്ക്ക് വീണ്ടും ഉടക്ക്, ഉപരോധ ഇളവുകൾ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇറാനിയൻ എണ്ണ വിപണനത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധ ഇളവുകൾ അമേരിക്ക റദ്ദാക്കി. കഴിഞ്ഞ മാസം ഒപ്പുവെച്ച ഇടക്കാല കരാറിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ ഇറാന് നൽകിയിരുന്ന 60 ദിവസത്തെ താൽക്കാലിക ഉപരോധ ഇളവ് റദ്ദാക്കിയതായി യു എസ് ട്രഷറി വകുപ്പ് അറിയിച്ചു.
ഇതോടെ ഫലത്തിൽ ഇറാനുമേലുള്ള കടുത്ത സാമ്പത്തിക ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു. പെട്ടെന്നുള്ള നടപടിയുടെ കാരണം ട്രഷറി അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Related News
ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി ബ്രിട്ടീഷ് സൈന്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് അമേരിക്കയുടെ ഈ നിർണായക നീക്കം. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. അമേരിക്കൻ സായുധ ശേഷി ഉപയോഗിച്ച് കപ്പലുകൾ കടത്തിവിടാനുള്ള ശ്രമം ഇറാൻ ചെറുക്കുകയായിരുന്നു.
താൽക്കാലികമായി നീക്കിയ ഉപരോധം അമേരിക്ക വീണ്ടും കടുപ്പിച്ചതോടെ, മേഖലയിലെ നയതന്ത്ര ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും അന്താരാഷ്ട്ര എണ്ണവിലയിൽ വൻ വ്യതിയാനങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
യുഎസ്. ധാരണാപത്രം ലംഘിച്ചതായി ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി കുറ്റപ്പെടുത്തി. ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാത്ത ഇസ്രായേലിന്റെ നടപടികളും ഇറാനെതിരെയുള്ള യുഎസ്. പ്രസ്താവനകളുമാണ് കരാർ ലംഘനത്തിന് കാരണമെന്നും, തങ്ങളുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി.
എണ്ണ വില കൂടി
ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന എണ്ണ ഉപരോധങ്ങളിലെ ഇളവുകൾ റദ്ദാക്കിയതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ 5 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.5 ശതമാനം ഉയർന്ന് ബാരലിന് 75 ഡോളറിന് മുകളിലെത്തി.











0 comments