ഹോർമുസിനെ അമേരിക്ക 'സംരക്ഷിക്കുമെന്ന്' ട്രംപ്; ഇറാന് മേൽ വീണ്ടും നാവിക ഉപരോധം

ഡോണാൾഡ് ട്രംപ് | PHOTO: AFP
ന്യൂയോർക്ക്: വീണ്ടും യുദ്ധഭീതി പരത്തി ഇറാന് മേലുള്ള നാവിക ഉപരോധം അമേരിക്ക പുന:സ്ഥാപിച്ചു. അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ "സംരക്ഷകരാകുമെന്നും" ചരക്കു കപ്പലുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
"ഞങ്ങൾ ഇറാനിയൻ ഉപരോധം പുനഃസ്ഥാപിക്കുകയാണ്, അമേരിക്ക ഇനി മുതൽ 'ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകൻ' എന്ന് അറിയപ്പെടും. എന്നാൽ, ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിന് ആവശ്യമായി വരുന്ന എല്ലാ ചെലവുകൾക്കുമായി, കൊണ്ടുപോകുന്ന എല്ലാ ചരക്കുകളുടെയും മൂല്യത്തിന്റെ 20% നിരക്കിൽ ഞങ്ങൾക്ക് പണം തിരികെ നൽകേണ്ടിവരും." - ട്രംപ് പറഞ്ഞു.
എന്നാൽ, കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കാനുള്ള സാധ്യതയെ ഇറാൻ ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തങ്ങൾ പൂർണമായും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ സായുധ സേനയുടെ അനുമതിയില്ലാതെ യുഎസ് സൈന്യം വാണിജ്യ കപ്പലുകളുടെയും എണ്ണ ടാങ്കറുകളുടെയും സഞ്ചാരം തടസ്സപ്പെടുത്തിയാൽ ശക്തമായി പ്രതികരിക്കുമെന്ന് സംയുക്ത സൈനിക കമാൻഡായ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ വക്താവ് പറഞ്ഞു.
അതേസമയം, ഇറാന്റെ തീരദേശ താവളങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനങ്ങളുണ്ടായി. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.











0 comments