ഹോർമുസ് കടലിടുക്കിൽ സംഘർഷം: ഇറാൻ കേന്ദ്രങ്ങൾക്കെതിരെ അമേരിക്കൻ ആക്രമണം; വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിൽ

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാൻറെ മിസൈൽ, ഡ്രോൺ സംഭരണശാലകൾക്കും തീരദേശ റഡാർ കേന്ദ്രങ്ങൾക്കും നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തി.
വെടിനിർത്തൽ കരാർ നിലനിൽക്കെ ഉണ്ടായ ഈ സംഭവം മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ അന്തരീക്ഷം വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇറാനിലെ സിറിക് പ്രവിശ്യയിൽ തഹേറോയേ പിയറിന് സമീപം ശക്തമായ സ്ഫോടനം നടന്നതായി ഇറാനിയൻ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഒരു പ്രൊജക്ടൈൽ പതിച്ചാണ് സ്ഫോടനമുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാൻറെ നടപടി അങ്ങേയറ്റം വിഡ്ഢിത്തമാണെന്നും വെടിനിർത്തൽ കരാറിൻറെ ലംഘനമാണെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു.
ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന സമാധാന ചർച്ചകൾക്കിടയിലാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി അനുമതിയില്ലാതെ കപ്പലുകൾ പ്രവേശിക്കരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കപ്പലുകൾ യാത്ര തുടരുകയാണ്.
ഒമാൻ തീരം വഴി അനധികൃതമായി ചില കപ്പലുകൾ സഞ്ചരിക്കുന്നതായി 'കെപ്ലർ' ട്രാക്കിംഗ് പ്ലാറ്റ്‌ഫോം ചൂണ്ടിക്കാട്ടി. യുഎൻ മാരിടൈം ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കൽ നടപടികൾ പുതിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചു.
എങ്കിലും, ആഗോള എണ്ണ-വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഈ പാതയിലൂടെയുള്ള ഗതാഗതം വൈകാതെ പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിൽ എണ്ണവിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയൊരു കരാറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ചു.










0 comments