ad
Deshabhimani

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയായേക്കും; അടുത്ത ഘട്ടം ജൂലൈ 11 മുതൽ

Trump Khamenei
വെബ് ഡെസ്ക്

Published on Jul 05, 2026, 03:57 PM | 1 min read

ഇസ്ലാമാബാദ് : മിഡിൽ ഈസ്റ്റിൽ ദീർഘകാല സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട സാങ്കേതിക ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 11നാണ് നിർണായകമായ ഈ ചർച്ചകൾ ആരംഭിക്കുക.


പാകിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് അനുസരിച്ച്, ചർച്ചകൾക്കായി ഇസ്ലാമാബാദിനൊപ്പം സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടും പരിഗണനയിലുണ്ടെങ്കിലും ഇസ്ലാമാബാദിനാണ് കൂടുതൽ സാധ്യത. ഇറാന്റെ ആണവ പദ്ധതി, ഉപരോധങ്ങളിൽ ഇളവ് വരുത്തൽ, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുകിട്ടൽ എന്നിവയായിരിക്കും ഈ ഘട്ടത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.


ജൂൺ 18ന് ഒപ്പുവെച്ച ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ നടക്കുന്നത്. ആണവ പദ്ധതി, ഉപരോധങ്ങൾ ഒഴിവാക്കൽ, സമുദ്ര സുരക്ഷ, പ്രാദേശിക പ്രശ്നങ്ങൾ എന്നിവയിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ വാഷിംഗ്ടണും തെഹ്‌റാനും ഈ ധാരണാപത്രത്തിലൂടെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ 21ന് പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ സ്വിറ്റ്‌സർലൻഡിൽ വെച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. 60 ദിവസത്തിനകം സമഗ്രമായ കരാറിലെത്താനാണ് ഇരുവിഭാഗവും ലക്ഷ്യമിടുന്നത്.


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഔദ്യോഗിക വിലാപ ചടങ്ങുകൾ കാരണമാണ് ചർച്ചകൾ വൈകിയത്. ചടങ്ങുകൾ പൂർത്തിയായ ശേഷം ചർച്ചകൾക്കുള്ള ഇറാൻ പ്രതിനിധി സംഘത്തെ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട് ലെബനനിലെ വെടിനിർത്തൽ നിലനിർത്തുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ചയുടെ അജണ്ടയിലുണ്ട്. ഇസ്ലാമാബാദിലെ സാങ്കേതിക ചർച്ചകൾ പൂർത്തിയായാൽ, ഈ മാസാവസാനം ദോഹയിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നതതല നേതാക്കൾ പങ്കെടുക്കുന്ന നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home