പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതി; അമേരിക്കയും ഇറാനും ഒപ്പുവെച്ചു; സമാധാനക്കരാർ പ്രാബല്യത്തിൽ

വാഷിങ്ടൺ / തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക അഴിച്ചുവിട്ട യുദ്ധഭീതിക്കും ഇറാനെതിരെയുള്ള ഏകപക്ഷീയമായ ഉപരോധങ്ങൾക്കും താൽക്കാലിക അറുതി. അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാർ യാഥാർത്ഥ്യമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി വെഴ്സായ് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ ഒപ്പുവച്ചത്.
യുഎസ് ഉദ്യോഗസ്ഥരും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും വാർത്ത സ്ഥിരീകരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിന്റെ ഒപ്പുവെക്കൽ ചടങ്ങ് ജൂൺ 19 ന് സ്വിറ്റ്‌സർലൻഡിൽ നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.
കരാർ ഒപ്പുവച്ച ശേഷവും തന്റെ പതിവ് ഭീഷണിയും ധാർഷ്ട്യവും ട്രംപ് തുടരുകയാണ്. ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ഇറാനിലെ ജനങ്ങൾ ബുദ്ധിശാലികളാണെന്നും അവരുമായി സമാധാനത്തിൽ പോകാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപിന് തിരുത്തിപ്പറയേണ്ടി വന്നു.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വാഗ്ദാന ലംഘനങ്ങളുടെ ചരിത്രം മുന്നിലുള്ളതിനാൽ, ഇനി കരാർ എത്രത്തോളം കൃത്യമായി നടപ്പിലാക്കുമെന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. 60 ദിവസത്തിനുള്ളിൽ കരാറിന്റെ അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും കൂടുതൽ ചർച്ചകൾ നടത്തും.
അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന ധാരണകളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കടുത്ത ആശങ്കയിലാണ്. സുപ്രധാനമായ പല ചർച്ചകളിൽ നിന്നും ഇസ്രയേലിനെ മാറ്റിനിർത്തിയതായാണ് റിപ്പോർട്ടുകൾ. മേഖലയിൽ സ്വന്തം അധിനിവേശ അജൻഡകൾ നടപ്പിലാക്കാൻ യുഎസിന്റെ പൂർണ പിന്തുണ ഇനി ലഭിക്കില്ലേ എന്ന ഭയത്താൽ നെതന്യാഹു ട്രംപുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്.
.









0 comments