യുഎസ് ഷട്ട്ഡൗൺ രണ്ടാം മാസത്തേക്ക്; ജീവനക്കാർ പട്ടിണിയിലേക്ക്, ഭക്ഷ്യസഹായം നിലച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിൽ ഷട്ട്ഡൗൺ രണ്ടാം മാസത്തേക്ക് കടന്നതോടെ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലും. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഈ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ പൊതുസേവനങ്ങളെ താറുമാറാക്കുകയും രാജ്യത്ത് സാമ്പത്തിക പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.
2 ദശലക്ഷം ദരിദ്ര അമേരിക്കക്കാർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹായകമാകുന്ന സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഫണ്ട് ഈ ആഴ്ചയോടെ തീരും. ഗർഭിണികൾക്കും അമ്മമാർക്കും ശിശുക്കൾക്കുമുള്ള പോഷകാഹാര സഹായ പദ്ധതിയായ ഡബ്ള്യൂ ഐ സി ഉൾപ്പെടെയുള്ള മറ്റ് സുപ്രധാന ക്ഷേമപദ്ധതികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
20 ദശലക്ഷത്തിലധികം ആളുകൾക്ക് താങ്ങാനാവുന്ന ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലയ്ക്കുന്നത് കാരണം പുതിയ സൈൻ-അപ്പ് കാലയളവ് തുടങ്ങുന്നതോടെ പ്രീമിയം കുത്തനെ ഉയരും. എയർ ട്രാഫിക് കൺട്രോൾ ടവറുകളിലെ ജീവനക്കാരുടെ കുറവ് കാരണം ന്യൂയോർക്ക് ഏരിയയിലെ പ്രധാന വിമാനത്താവളങ്ങളായ ജെ.എഫ്.കെ, നെവാർക്ക്, ലാഗാർഡിയ എന്നിവിടങ്ങളിൽ വിമാന സർവീസുകൾ താറുമാറായ അവസ്ഥയിലാണ്.
സജീവ ഡ്യൂട്ടിയിലുള്ള സൈനികർക്ക് പോലും നവംബർ പകുതിയോടെ ശമ്പളം നൽകാൻ കഴിയാതെ വരും എന്ന് ഭരണകൂടം അറിയിച്ചു. ഈ രാഷ്ട്രീയ പോര് കാരണം അമേരിക്കൻ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സഹായം എത്തിക്കാൻ പലയിടത്തും സാധാരണക്കാർ ഒന്നിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമാണ്.










0 comments