അമേരിക്കയിൽ അതിശൈത്യവും കടുത്ത മഞ്ഞുവീഴ്ചയും; 5 കോടി ജനങ്ങൾ ജാഗ്രതയിൽ, അയ്യായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി

ന്യൂയോർക്ക്: അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും വിറച്ച് അമേരിക്ക. ആഞ്ഞടിക്കുന്ന കടുത്ത മഞ്ഞുക്കാറ്റിനെത്തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് കോടിയോളം ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ശൈത്യകാലം കടുത്തതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
മോശം കാലാവസ്ഥയെത്തുടർന്ന് രാജ്യത്തുടനീളം 5000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ആയിരക്കണക്കിന് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. മിനിയാപൊളിസ്, ഡെൻവർ, ചിക്കാഗോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ മഞ്ഞുവീഴ്ച സാരമായി ബാധിച്ചു.
വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഇനിയും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡുകളിൽ മഞ്ഞ് മൂടിയതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
കനത്ത കാറ്റിലും മഞ്ഞുവീഴ്ചയിലും വൈദ്യുതി ലൈനുകൾ തകരാറിലായതോടെ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിലായി. മിക്ക സംസ്ഥാനങ്ങളിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഓഫീസുകൾ ഓൺലൈൻ പ്രവർത്തനത്തിലേക്ക് മാറി.
ദക്ഷിണ ഡക്കോട്ട, മിനസോട്ട, വിസ്കോൺസിൻ തുടങ്ങിയ മേഖലകളിലാണ് മഞ്ഞുക്കാറ്റ് വില്ലനാകുന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 80 മൈൽ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.











0 comments