ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണു

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെ സ്ട്രാറ്റജിക് കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ (Apache) ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച രാത്രി ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അപകടം സ്ഥിരീകരിച്ചു. പൈലറ്റുമാർ സുരക്ഷിതരാണെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കിയ ട്രംപ്, അപകടകാരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്നും അറിയിച്ചു.
യുഎസ് സൈന്യത്തിന്റെ ഏറ്റവും മാരകമായ ആക്രമണ ഹെലികോപ്റ്ററുകളിലൊന്നായ AH-64 അപ്പാച്ചെ ആണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഹെലികോപ്റ്റർ ഇറാൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നതാണോ, അതോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ യുഎസ് സെൻട്രൽ കമാൻഡോ പെന്റഗണോ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ നൽകിയിട്ടില്ല. ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം തടഞ്ഞതിനെത്തുടർന്ന്, ഇറാന്റെ തുറമുഖങ്ങൾ യുഎസ് ഉപരോധിച്ചിരിക്കുകയാണ്.
ഈ ഉപരോധം ശക്തമാക്കുന്നതിന്റെയും വാണിജ്യ കപ്പലുകൾക്ക് കാവൽ പോകുന്ന 'പ്രോജക്റ്റ് ഫ്രീഡം' ദൗത്യത്തിന്റെയും ഭാഗമായാണ് യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇവിടെ നിരീക്ഷണം നടത്തിയിരുന്നത്. യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം അമേരിക്കയ്ക്ക് നഷ്ടമാകുന്ന ആദ്യ അപ്പാച്ചെ ഹെലികോപ്റ്ററാണിത്. ഇതിനുമുമ്പ് മുപ്പതോളം തരംഗ വലിപ്പമുള്ള MQ-9 റീപ്പർ ഡ്രോണുകളും ഒരു F-15E സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനവും യുഎസിന് ഈ മേഖലയിൽ നഷ്ടപ്പെട്ടിരുന്നു.









0 comments