യുദ്ധം അവസാനിച്ചു? ഹോർമുസ് തുറക്കും; ഉപരോധം പിന്‍വലിക്കുമെന്ന് യുഎസ്; സ്ഥിരീകരിച്ച് ഇറാനും

PHOTO: AFP
തെഹ്റാൻ / വാഷിങ്ടൺ ഡി സി: ഇറാനുമായി വെടിനിർത്തൽ കരാറിലെത്തിയതായും ഹോർമുസ് കടലിടുക്കിലൂടെയുള്ള ടോൾ രഹിത കപ്പൽ ഗതാഗതം ഇനി ആരംഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദിയും ഈ കരാർ സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ മാസങ്ങൾ നീണ്ട യുദ്ധഭീതിയ്ക്ക് അന്ത്യം കുറിക്കുമെന്നാണ് പ്രതീക്ഷ.
ഡിസംബർ 28ന് യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതുമുതൽ ഭൂരിഭാഗവും അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ടോൾ രഹിത കപ്പൽ ഗതാഗതം ഈ കരാർ സാധ്യമാക്കുമെന്ന് ട്രംപ് പറഞ്ഞു. " ഇറാനുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ! ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറക്കുന്നതിന് ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം യുഎസിന്റെ നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ!"- ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ഈ കരാർ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു, ഇറാനുമായി കൂടുതൽ സമഗ്രമായ ഒരു സമാധാന കരാർ പിന്നാലെ വരുമെന്ന സൂചനയും ട്രംപ് നൽകി.
കരാർ നിലവിൽ വന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. "തീവ്രമായ ചർച്ചകൾക്കൊടുവിൽ, അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിൽ സമാധാന കരാറിലെത്തിയ വിവരം അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്"- ഷെരീഫ് കുറിച്ചു. കരാറിന്റെ ഔദ്യോഗികമായ ഒപ്പിടൽ ചടങ്ങ് ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാർ പശ്ചിമേഷ്യയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു, കരാറിലെത്തിയതിന് ട്രംപിനെ പ്രശംസിക്കുകയും ചെയ്തു.
യുഎസും ഇറാനും തമ്മിലുള്ള തുടർന്നുള്ള സാങ്കേതിക ചർച്ചകളെ സഹായിക്കാൻ താൻ തയ്യാറാണെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഊർജ്ജ വിപണികളെ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കരാറിനെ പ്രശംസിക്കുകയും പാരീസ് ലെബനൻ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.









0 comments