ബംഗാളിൽ മലയാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു; ആക്രമണം കള്ളനെന്ന് സംശയിച്ച്

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളിയായ യുവാവ് കൊല്ലപ്പെട്ടു. മോഷ്ടാവ് എന്നാരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന കൊലപാതകം ഞായറാഴ്‌ചയാണ് വാർത്തയായത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.
കേരളത്തിൽ ജോലിചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്‌ച മുമ്പാണ് മുപ്പതുകാരനായ യുവാവ് കുൽത്തലിയിലെത്തിയത്. രാവിലെ തനിച്ച് സൻകിജഹാൻ മേഖലയിലെ മാർക്കറ്റിലെത്തിയ ഇയാളെ നാട്ടുകാർ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഭാഷ അറിയാത്തതിനാൽ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിയാത്തത് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി പൊലീസ് പറയുന്നു.
അടികിട്ടി അവശനായ യുവാവിനെ ജോയ്‌നഗർ -കുൽത്തലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാളോടൊപ്പമെത്തിയ സഹപ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.









0 comments