സമുദ്രനിരപ്പ് ഉയരുന്നു: കൊൽക്കത്തയിലും മുംബൈയിലും വലിയ ഭീഷണിയെന്ന് യുഎൻ

ന്യൂയോർക്ക്: സമുദ്രനിരപ്പ് ഉയരുന്നതും സ്ഥിരമായ വെള്ളപ്പൊക്കവും കാരണം കൊൽക്കത്തയിലെയും മുംബൈയിലെയും ദശലക്ഷക്കണക്കിന് ആളുകൾ ഭീഷണിയിലെന്ന് ഐക്യരാഷ്ട്രസഭ. ഏകദേശം 1.4 കോടിയാളുകൾക്ക് ഉടനടി വീടുകൾ നഷ്ടപ്പെടാനുള്ള ഉടനടി അപകട സാധ്യതയുള്ളതായാണ് പഠനം.
ഹിമാനികൾ ഉരുകുന്നതും സമുദ്രതാപനവും മൂലം സമുദ്രനിരപ്പ് ചരിത്രത്തിലെ ഏത് ഘട്ടത്തേക്കാളും വേഗത്തിൽ ഉയരുകയാണ്. 2014നും 2023നും ഇടയിൽ സമുദ്രനിരപ്പ് പ്രതിവർഷം 4.7 മില്ലിമീറ്റർ വർദ്ധിച്ചു. 2024ൽ മാത്രം ആഗോള സമുദ്രനിരപ്പ് 5.9 മില്ലിമീറ്റർ ഉയർന്നു. ലോകജനസംഖ്യയുടെ ഏകദേശം 10 ശതമാനം ആളുകൾ ഉയർന്ന വേലിയേറ്റ രേഖയ്ക്ക് സമീപത്തുള്ള തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്.
സ്ഥിരമായ വെള്ളപ്പൊക്കമുണ്ടാകുന്നതോടെ തീരദേശത്തുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് തകർച്ചയുണ്ടാകാം. കുടിവെള്ള സ്രോതസ്സുകളിലേക്കും മണ്ണിലേക്കും ഉപ്പുവെള്ളം കയറുന്ന പ്രതിഭാസമുണ്ടാകും. ജലജന്യ രോഗങ്ങൾ വർധിക്കുകയും കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുക വഴി ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം. മികച്ച ആസൂത്രണവും അതിന് മതിയായ ധനസഹായം ലഭ്യമാക്കുകയും ശക്തമായ നിയമ-സാങ്കേതിക ചട്ടക്കൂടുകൾ ഉറപ്പാക്കുകയും വേണമെന്ന് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.









0 comments