പാകിസ്ഥാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം: 19 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം. കോളേജ് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. തയ്യബ അബ്ബാസ് (19), ഉജാല (17) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. അഹമ്മദ്പൂർ ഈസ്റ്റിലാണ് അപകടം. കോളേജ് വാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
ലിയാഖത്ത്പൂരിൽ മൂന്ന് കോളേജുകളിലെ വിദ്യാർഥികളുമായി പോയ വാനിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിദ്യാർഥികളെ കോളേജിൽ നിന്നും വീടുകളിലേക്ക് തിരികയെത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിലെ ബേൺ യൂണിറ്റിൽ പ്രവേശിപ്പിച്ച നാല് വിദ്യാർഥിളുടെ നില ഗുരുതരമാണ്.
സംഭവത്തിൽ ഭീകരവാദ വിരുദ്ധ നിയമത്തിലെ (എടിഎ) സെക്ഷൻ 7 പ്രകാരം സദ്ദാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് സ്വകാര്യ കോളേജുകളിലെ പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വാൻ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പണം ലാഭിക്കാനായി വിദ്യാർഥികളുടെ ജീവൻ പണയം വച്ച് ശരിയായി പരിപാലിക്കാത്ത എൽപിജി വാഹനങ്ങൾ ഉപയോഗിച്ചുവെന്നാണ് കേസ്.
ജൂൺ 7 ന് രാത്രി വൈകി മർദാനിലെ ഇരുമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് നില വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.










0 comments