'ഇറാൻ ഭരണകൂടത്തെ പൂർണമായി തകർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്'; വീണ്ടും ഭീഷണിയുമായി ട്രംപ്

Photo by FILIP SINGER / POOL / AFP
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നതിലും മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിലും നിർണായകമായ ഒരു തീരുമാനത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ആക്രമണങ്ങൾ കുറച്ചുകൊണ്ട് സാമ്പത്തിക ഉപരോധങ്ങളിലൂടെയും സമ്മർദ തന്ത്രങ്ങളിലൂടെയും ഇറാനെക്കൊണ്ട് ഹോർമുസ് കടലിടുക്ക് തുറപ്പിക്കാനാണ് നിലവിൽ അമേരിക്ക ശ്രമിക്കുന്നത്.
"എനിക്ക് മുന്നിൽ വലിയൊരു തീരുമാനമുണ്ട്. ഇറാൻ ഭരണകൂടത്തെ പൂർണമായി തകർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. എന്ത് വേണമെങ്കിലും സംഭവിക്കാം," ട്രംപ് പറഞ്ഞു.
ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ സമ്മേളനത്തോടനുബന്ധിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. അടുത്ത നീക്കം തീരുമാനിക്കുന്നതിന് മുൻപ് ഗൾഫ് രാജ്യങ്ങളുടെ നിലപാട് വിലയിരുത്തുകയാണ് ലക്ഷ്യം.
ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.









0 comments