print edition "അമേരിക്ക കൊടുംപിശാച്"; വെല്ലുവിളിച്ച് യുഎസും ഇറാനും

ഡോണൾഡ് ട്രംപ്, ആയത്തുള്ള മുജ്തബ ഖമനേയി
വാഷിങ്ടൺ/ തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ അമേരിക്കയുടെ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്നും പരമാധികാരമായ ആണവ–മിസൈൽ ശേഷി അടിയറ വയ്‌ക്കില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി പ്രഖ്യാ പിച്ചു. ആണവ കരാറിൽ എത്തുംവരെ ഇറാനെതിരായ നാവിക ഉപരോധം തുടരാനാണ് അമേരിക്കൻ നീക്കം.
ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം ശക്തമായി തുടരുന്നതിനൊപ്പം, സഖ്യകക്ഷികളുമായി ചേർന്ന് കടുത്ത നടപടികൾ സ്വീകരിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്. ഹോർമുസിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതിനുമായുള്ള നയതന്ത്രനീക്കങ്ങൾക്ക് പുറമെയാണിത്. ചർച്ചകൾ തുടരുന്നതിനായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ല. എണ്ണവില കുതിച്ചുയരുമ്പോൾ ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ ഇതിന് തിരിച്ചടിയെന്നോണം അമേരിക്കയെ കൊടുംപിശാച് എന്ന് വിശേഷിപ്പിച്ച് ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസ്‌താവനയിൽ ഹോർമുസ് കടലിടുക്കിൽ പുതിയ നിയമങ്ങളും ഭരണസംവിധാനവും ഏർപ്പെടുത്തുമെന്ന് മുജ്‌തബ പ്രഖ്യാപിച്ചു.
പേർഷ്യൻ ഉൾക്കടലിൽ അമേരിക്കയ്‌ക്ക് സ്ഥാനമില്ല. മേഖലയുടെ ചരിത്രത്തിൽ പുതിയൊരധ്യായമാണ് എഴുതപ്പെടുന്നത്. ഗൾഫ് മേഖലയുടെ ഭാവി അവിടത്തെ ജനങ്ങളുടെ പുരോഗതിക്കും സൗകര്യങ്ങൾക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ളതാണ്. അവിടെ അമേരിക്കയ്ക്ക് സ്ഥാനമില്ല. അയൽരാജ്യങ്ങളും ഇറാനും പങ്കുവയ്‌ക്കുന്നത് ഒരേ വിധിയാണ്. ആയിരക്കണക്കിന് കിലോമീറ്റർ അകലെനിന്ന് അത്യാഗ്രഹത്തോടും പകയോടും കൂടി എത്തുന്ന വിദേശികൾക്ക് ഈ മണ്ണിലിടമില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ഒന്പതുകോടി ഇറാനികൾ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളെയും ദേശീയ ആസ്‌തിയായാണ് കാണുന്നത്. നാനോടെക്‌നോളജി, ബയോടെക്‌നോളജി മുതൽ ആണവ, -മിസൈൽ ശേഷി വരെയുള്ള നേട്ടങ്ങളെയും രാജ്യത്തിന്റെ വെള്ളവും മണ്ണും ആകാശവും സംരക്ഷിക്കുന്നതു പോലെതന്നെ അവർ കാത്തുസൂക്ഷിക്കും.











0 comments