ആണവ കരാറിന് പിന്നിൽ പുതിയ രാഷ്ട്രീയ നീക്കം; സൗദിക്ക് മേൽ സമ്മർദവുമായി ട്രംപ്

ഡൊണാൾഡ് ട്രംപും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും | Photo by Evelyn Hockstein/Reuters
വാഷിംഗ്ടൺ : യുഎസ് സിവിൽ ആണവ കരാർ യാഥാർത്ഥ്യമാകണമെങ്കിൽ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ച് സൗദി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദിയിൽ ആണവനിലയങ്ങൾ നിർമിക്കുന്നതിനും യുറേനിയം സമ്പുഷ്ടീകരണത്തിനുമുള്ള പ്രാഥമിക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഉപാധി. റിയാദിൽ വെച്ച് നടക്കുന്ന സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും സിവിൽ ആണവ സഹകരണ കരാറിലെത്തിയത്.
അമേരിക്കൻ സാങ്കേതികവിദ്യ കൈമാറുന്നതിന് മുന്നോടിയായി സൗദി അറേബ്യ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാകണമെന്ന് ട്രംപ് വ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ അറബ് രാജ്യങ്ങളാണ് എബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്രബന്ധം പുലർത്തുന്നത്. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ സൗദി കൂടി ഈ കരാറിന്റെ ഭാഗമാകേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
അതേസമയം പാലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ ഇസ്രയേലുമായി കരാറിലെത്താനാവില്ലെന്ന നിലപാടിലാണ് സൗദി അറേബ്യ. പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് വ്യക്തമായ പാതയൊരുക്കിയാൽ മാത്രമേ ഇസ്രായേലുമായി നയതന്ത്രബന്ധത്തിന് തയ്യാറാകൂവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ അമേരിക്ക വാഗ്ദാനം ചെയ്യുന്ന ആണവ സാങ്കേതികവിദ്യയും സുരക്ഷാ ഉറപ്പുകളും കൈപ്പറ്റാൻ സൗദി ഉപാധികൾ അംഗീകരിക്കുമോ അതോ പലസ്തീൻ വിഷയത്തിലുള്ള പരമ്പരാഗത നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.









0 comments