നാറ്റോയിൽ അകൽച്ച വര്‍ധിക്കുന്നു; യൂറോപ്പിൽ നിന്ന് സൈനികരെ പൻവലിക്കാൻ ട്രംപ്

ബെര്‍ലിൻ: യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അധികാരമേറ്റതോടെ ആരംഭിച്ച യുദ്ധങ്ങളും ഉപരോധങ്ങളും പതിയെ നാറ്റോ സഖ്യത്തിനകത്തെ അകൽച്ച വര്‍ധിപ്പിക്കുന്നു. നാറ്റോ സഖ്യരാജ്യങ്ങളെ നിരന്തരം വാക്കാൽ ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ് നേരിട്ടുള്ള നടപടികളിലേക്ക് ചുവട് വെക്കുകയാണ്. നാറ്റോ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സന്നാഹങ്ങൾ വെട്ടിക്കുറയ്ക്കാനാണ് പുതിയ നീക്കം. സഖ്യരാജ്യങ്ങളിൽ നിന്നായി 40,000 ത്തോളം സൈനികരെ മാറ്റും.
പസ്തീൻ അധിനിവേശത്തിൽ ഇസ്രയേലിന് ഒപ്പം ചേര്‍ന്നുള്ള നീക്കവും ഇറാൻ യുദ്ധവും നാറ്റോയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയര്‍ത്തിയിരുന്നു. ഇറാൻ യുദ്ധത്തിൽ സഹകരിക്കുന്നില്ലെന്ന് ട്രംപ് സഖ്യരാജ്യങ്ങളെ പരസ്യമായി കുറ്റപ്പെടുത്തി. മാത്രമല്ല യൂറോപ്പിന്റെ പ്രതിരോധ ചുമതല അതത് രാജ്യങ്ങൾ സ്വയമേവ വഹിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് ഒടുവിലാണ് സൈനികരെ പിൻവലിക്കൽ നീക്കം തുടങ്ങിയിരിക്കുന്നത്. റഷ്യ ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സൈനിക ആക്രമണ ഭീഷണി നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് ട്രംപിന്റെ നീക്കം.
അമര്‍ഷം തീരാതെ പെന്റഗൺ
ഇറാന് എതിരായ നീക്കങ്ങളിൽ നിരുപാധികമായ പിന്തുണ നൽകാത്തതിലുള്ള അമര്‍ഷവും ഇതോടൊപ്പം ട്രംപ്ര് പ്രഖ്യാപിച്ച അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായുള്ള നടപടികളും നാറ്റോ ബന്ധങ്ങളിൽ പ്രതിഫലിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി നിയോഗിച്ചിട്ടുള്ള 80,000 സൈനികരിൽ പകുതി പേരെയും വെട്ടി കുറയ്ക്കാനാണ് നീക്കം. യു.എസ്. യൂറോപ്യൻ കമാൻഡ് തലവൻ ജനറൽ അലക്സസ് ഗ്രൈൻകെവിച്ച് ഇത് സംബന്ധിച്ച് പദ്ധതി റിപ്പോര്‍ട് ട്രംപിന് സമര്‍പ്പിക്കാനിരിക്കയാണ്.
ജര്‍മനി, ഇറ്റലി, സ്പെയ്ൻ, എന്നീ രാജ്യങ്ങളെ ഇത് നേരിട്ട് ബാധിക്കും ഈ മൂന്ന് രാജ്യങ്ങളും അമേരിക്കയുടെ ഇപ്പോഴത്തെ യുദ്ധങ്ങളിൽ സഹകരിക്കുന്നവരല്ല. എന്നാൽ ജര്‍മനിയിൽ മാത്രം 36000 സൈനികരുണ്ട്. നേരത്തെ തന്നെ ഇതിൽ 5000 പേരെ പിൻവലിക്കാൻ തീരുമാനമായിരുന്നു. ഇറ്റലയിൽ യു എസ് വ്യോമസേന താവളവും 12000 സൈനികരുമുണ്ട്. എന്നാൽ ഇറാനെതിരായ സൈനിക നീക്കത്തിന് സ്വന്തം മണ്ണ് ഉപയോഗിക്കാൻ ഇറ്റലി സമ്മതിച്ചിരുന്നില്ല. നാവിക വ്യോമ താവളങ്ങളുള്ള സ്പെയിനും സമാനമായ രീതിയിൽ ഇറാൻ യുദ്ധത്തിൽ സഹകരണം നിഷേധിച്ചു.

യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ആധുനിക യുദ്ധ മുഖങ്ങളിൽ ഉപയോഗിക്കപ്പെടുകയും പ്രയോഗിക്കയും ചെയ്യുന്ന തരത്തിലുള്ള ആയുധങ്ങൾ നിര്‍മ്മിക്കുക പെട്ടെന്ന് സാധ്യമാവുന്നതല്ല. നാറ്റോ രാജ്യങ്ങൾക്ക് മൊത്തത്തിൽ ആയുധ കാര്യത്തിൽ ആശ്രിതത്വം ഉണ്ട്. ഇത് മുതലെടുക്കാൻ പലതവണ യു എസ് ശ്രമിച്ചിരുന്നു. ജൂണിൽ തന്നെ സൈനിക പിൻമാറ്റത്തിനുള്ള പഠനം തുടങ്ങിയിരുന്നു. എന്നിട്ടും ഇറ്റലിയെയും സ്പെയ്നെയും പോലുള്ള രാജ്യങ്ങൾ വഴങ്ങാതെ തുടരുകയായിരുന്നു.
എന്നാൽ ഈ പിൻവലിക്കൽ പദ്ധതി വര്‍ത്തമാന സാഹചര്യത്തിൽ യു എസിനെ സംബന്ധിച്ച് ആത്മഹത്യപരമാവും എന്നും വിലയിരുത്തലുകളുണ്ട്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും വേഗത്തിൽ സൈന്യത്തെ അയക്കാൻ സഹായകം എന്ന നിലയിൽ കൂടിയാണ് യുറേപ്പിലെ അടിസ്ഥാന സൗകര്യങ്ങൾ അമേരിക്ക ബലപ്പെടുത്തിയിരുന്നത്.









0 comments