തൃണമൂലിലെ ഇരു വിഭാഗത്തിനും പുതിയ പേരും ചിഹ്നവും; തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി

ഋതബ്രത ബാനർജി, മമത ബാനർജി
ന്യൂഡൽഹി: കടുത്ത ചേരിപ്പോരില്‍ പിളര്‍ന്ന തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും പുതിയ പാർടി പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരാണ് പാർടിക്ക് നൽകിയിരിക്കുന്നത്. 'ഫുട്ബോൾ കളിക്കാരൻ' ആണ് തെരഞ്ഞെടുപ്പ് ചിഹ്നം. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും നൽകി. 'കവർ' ആണ് ഋതബ്രത വിഭാഗത്തിന് അനുവദിച്ച ചിഹ്നം.
ആറാം തിയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഈ പേരും ചിഹ്നവും ഉപയോഗിക്കാം. അതിനുശേഷം ഏത് വിഭാഗമാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
കോൺഗ്രസിൽനിന്ന് പുറത്തുപോയി 1998ൽ രൂപീകരിച്ച തൃണമൂൽ കോൺഗ്രസ് എന്ന പാർടിയും ചിഹ്നമായിരുന്ന 'പൂവും പുല്ലും' നഷ്ടമായത് മമതയ്ക്ക് കനത്ത തിരിച്ചടിയാണ്. പാർടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് ഇരു വിഭാഗങ്ങളെയും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിരുന്നു. ഇരു വിഭാഗങ്ങൾക്കും മാതൃപാർടിയുമായി ബന്ധമുള്ള പേരുകൾ തെരഞ്ഞെടുക്കാമെന്ന് കമീഷൻ അറിയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലെ കനത്ത തോൽവിക്കുപിന്നാലെ ഉടലെടുത്ത ചേരിപ്പോരിലാണ് തൃണമൂൽ പിളർന്നത്. 80 തൃണമൂൽ എംഎൽഎമാരിൽ 58പേർ ചേർന്ന് നവ തൃണമൂൽ എന്ന പുതിയ ഗ്രൂപ്പ് രൂപീകരിച്ച് ഋതബ്രത ബാനർജിയെ കക്ഷിനേതാവായി തെരഞ്ഞടുത്തു. പിന്നാലെ58 എംഎൽഎമാരും നിയമസഭയിൽ നേരിട്ടെത്തി ഋതബ്രതയെ കക്ഷിനേതാവായി തെരഞ്ഞടുത്ത കത്ത് സ്‌പീക്കർ രതിൻ ബസുവിന് കൈമാറി. തുടർന്ന് ഋതബ്രതയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിക്കുകയും ചെയ്തിരുന്നു.








0 comments