ബത്തേരിയിലെ തൊണ്ടിമുതല്‍ മോഷണ കേസ്: പൊലീസുകാരൻ ലഹരി കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തി

പൊലീസ് കണ്ടെടുത്ത സബിതിന്റെ കാർ
ബത്തേരി: ബത്തേരി പൊലീസ് സ്‌റ്റേഷനിൽനിന്ന് തൊണ്ടിമുതലായ ലഹരിവസ്‌തു മോഷ്‌ടിച്ച കേസിൽ പ്രതിയായ സീനിയർ സിപിഒ സബിതിന്റെ വാഹനം പ്രത്യേക അന്വേഷകസംഘം കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടത്തുനിന്നുമാണ് കാറ് കണ്ടെടുത്തത്. ഈ കാറിലാണ് സബിത് ലഹരി വസ്തുക്കൾ സ്റ്റേഷനിൽനിന്ന് കടത്തിയത്. സബിതിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.
ഏഴുചാക്ക് ഹാൻസാണ് സ്‌റ്റേഷനിൽനിന്ന് സബിത് മോഷ്‌ടിക്കുകയും തന്റെ കാറിൽ കടത്തുകയും ചെയ്തത്. സബിതിന്റെ സുഹൃത്തിന്റെ വീടാണ് പൂക്കോട്ടുംപാടത്തുള്ളത്. സബിതിനെ ഒളിവിൽ കഴിയാൻ സുഹൃത്ത് സഹായിച്ചെന്നും പൊലീസ് കരുതുന്നു.
അതേസമയം, പൊലീസുദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. സബിത് കഴിഞ്ഞദിവസം മാധ്യമങ്ങൾക്കുമുന്നിൽ എത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസ് വരുത്തിവെച്ച ഗുരുതര അലംഭാവത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബത്തേരി സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ലഹരിമാഫിയയുമായുള്ള പൊലീസ് ബന്ധം പുറത്താകുമെന്ന് ഭയന്ന് ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.









0 comments